'ബ്രേക്ക് ജനത പ്രോമിസ്'!!! സഖ്യംവിട്ടതും ബിജെപിക്കിട്ട് എട്ടിന്റെ പണികൊടുത്ത് ടിഡിപി... കൂടെ ഇവരും
ഹൈദരാബാദ്: അങ്ങനെ ഒടുവില്‍ തെലുങ്ക് ദേശം പാര്‍ട്ടി ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. എന്‍ഡിഎയില്‍ നിന്ന് അവര്‍ പുറത്ത് പോരുകയും ചെയ്തു. ത്രിപുര പിടിച്ചെങ്കിലും അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടി കിട്ടിയിരിക്കുന്ന ബിജെപിക്ക് ഇത് വീണ്ടും ആഘാതമായിരിക്കുകയാണ്.
ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന ആവശ്യം അംഗീകരിക്കാത്തതാണ് ടിഡിപിയുടെ പിന്‍മാറ്റത്തിന് കാരണം. എന്തായാലും പിന്തുണ പിന്‍വലിച്ചതിന് ശേഷം അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ടിഡിപി നേതാക്കള്‍ ബിജെപിക്കെതിരെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ബീഫ് വിഷയം കത്തി നില്‍ക്കുമ്പോള്‍ ആയിരുന്നു ബിജെപിയെ ചിലര്‍ 'ബീഫ് ജനത പാര്‍ട്ടി' എന്ന് പരിഹസിച്ചത്. ഇപ്പോള്‍ ടിഡിപി നേതാക്കള്‍ പുതിയൊരു ഫുള്‍ഫോമും ബിജെപിക്ക് നല്‍കിയിട്ടുണ്ട്!
ബ്രേക്ക് ജനത പ്രോമിസ്
ഭാരതീയ ജനത പാര്‍ട്ടി എന്നാണ് ബിജെപിയുടെ പൂര്‍ണരൂപം. എന്നാല്‍ ഇപ്പോള്‍ ബിജെപി എന്നാല്‍ 'ബ്രേക്ക് ജനത പാര്‍ട്ടി' ആണ് എന്നാണ് ടിഡിപി നേതാവ് വിമര്‍ശിച്ചത്. ജനങ്ങളോടുള്ള വാഗ്ദാനം ലംഘിക്കുന്ന പാര്‍ട്ടിയെന്ന്! മാധ്യമങ്ങളോട് സംസാരിക്കവെ ടിഡിപി നേതാക്കളായ സിഎം രമേശ്, തോട്ട നരസിംഹന്‍, രവീന്ദ്ര ബാബു എന്നിവരാണ് ഇങ്ങനെ പ്രതികരിച്ചത്. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരും എന്നും ഇവര്‍ വ്യക്തമാക്കി. ടിഡിപി പിന്തുണ പിന്‍വലിച്ചതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് വലിയ ഭീഷണിയുണ്ടെന്ന് പറയാനൊന്നും പറ്റില്ല എന്നത് വേറെ കാര്യം.
വൃത്തികെട്ട കളികള്‍
ബിജെപി ഇപ്പോള്‍ വൃത്തികെട്ട കളികള്‍ കളിച്ച് തുടങ്ങി എന്നാണ് മറ്റൊരു തെലുങ്ക് ദേശം പാര്‍ട്ടി നേതാവായ ജയദേവ് ഗല്ല വിമര്‍ശിക്കുന്നത്. തമിഴ്‌നാട്ടില്‍ കളിച്ചതുപോലെ ഉള്ള വൃത്തികെട്ട രാഷ്ട്രീയം ആണ് അവര്‍ ഇപ്പോള്‍ ആന്ധ്രയിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ജയദേവ് ഗല്ലയുടെ ആരോപണം. തമിഴനാട്ടില്‍ ചെറിയ പാര്‍ട്ടികളെ സ്വാധീനിച്ച് വലിയ പാര്‍ട്ടികള്‍ക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കാന്‍ ആയിരുന്നു ബിജെപി ശ്രമിച്ചത്. അത് ആന്ധ്രയില്‍ നടപ്പിലാകില്ലെന്നാണ് തെലുങ്ക് ദേശം പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
വഞ്ചക പാര്‍ട്ടി
ബിജെപി തെലുങ്ക് ജനങ്ങളെ വഞ്ചിച്ചു എന്നാണ് ആന്ധ്രയിലെ എക്‌സൈസ് മന്ത്രി കെഎസ് ജവഹര്‍ പ്രതികരിച്ചത്. ഇത് ആദ്യമായിട്ടല്ല അവര്‍ തെലുങ്ക് ജനതയെ വഞ്ചിക്കുന്നത്. ഇത്തവണയും അവര്‍ അത് തുടരുകയായിരുന്നു എന്നാണ് ആരോപണം. നിര്‍ഭാഗ്യകരമായിപ്പോയി ഈ അവസ്ഥ എന്നാണ് ടിഡിപിയുടെ രാജ്യസഭ എംപി വൈഎസ് ചൗധരി പറഞ്ഞത്. ഒരുമിച്ച് നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും തങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ആന്ധ്രയിലെ ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.
മമതയും ഒപ്പം കൂടി
എന്തായാലും എന്‍ഡിഎ വിട്ട്, ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തെലുങ്ക് ദേശം പാര്‍ട്ടിയുടെ തീരുമാനത്തിന് കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജ്യത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാനുള്ള ഒരു നീക്കമായിട്ടാണ് ഇതിനെ കാണുന്നത് എന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വത്തിനും ആക്രമണങ്ങള്‍ക്കും സാമ്പത്തിക ദുരന്തത്തിനും എതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആഹ്വാനം ചെയ്യുന്നും ഉണ്ട് മമത ബാനര്‍ജി.
സിപിഎം വരെ പിന്തുണച്ചു
ത്രിപുര തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേടിയിരിക്കുകയാണ് സിപിഎം. എന്നിരുന്നാലും തെലുങ്ക് ദേശം പാര്‍ട്ടിയുടെ നടപടിയെ സിപിഎം ജനറല്‍ സെക്രട്ടറി പിന്തുണച്ചു. ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണക്കും എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പ്രത്യേക പദവി എന്ന വാഗ്ദാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോയത് വഞ്ചനയാണെന്നും യെച്ചൂരി പറയുന്നുണ്ട്.
ഒവൈസിയും
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയും വ്യക്തമാക്കിക്കഴിഞ്ഞു. മോദി സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണ് എന്നാണ് ഒവൈസി പറയുന്നത്. സംസ്ഥാന പുനര്‍നിര്‍ണയ നിയമം നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും എന്ന വാഗ്ദാനവും നടപ്പിലാക്കിയില്ല. മുസ്ലീങ്ങള്‍ക്കെതിരെയുള്ള അനീതികള്‍ക്കുള്ള ഉത്തരവാദിത്തവും ബിജെപിക്കാണെന്ന് അസദുദ്ദീന്‍ ഒവൈസി ആരോപിച്ചു.
കോണ്‍ഗ്രസ്സിന്റെ കാര്യം പിന്നെ പറയണോ...
അവിശ്വാസ പ്രമേയത്തെ പിന്തുണക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവും ഇല്ല. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി എന്നത് തങ്ങള്‍ ആദ്യം മുതലേ പിന്തുണക്കുന്ന ഒരു കാര്യമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേ പറഞ്ഞത്. തെലുങ്ക് ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും ചേര്‍ന്ന് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ തങ്ങള്‍ പൂര്‍ണമായും പിന്തുണക്കും എന്ന് ആന്ധ്ര പ്രദേശിലെ കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡിയും വ്യക്തമാക്കിക്കഴിഞ്ഞു.
ബിജെപിക്ക് മികച്ച അവസരം?
തെലുങ്ക് ദേശം പാര്‍ട്ടി മുന്നണി വിട്ടത് ബിജെപിയെ സംബന്ധിച്ച് വലിയ അവസരം ആണെന്നാണ് ബിജെപിയുടെ ദേശീയ വക്താവ് ജിവിഎല്‍ നരസിംഹ റാവു പ്രതിതരിച്ചത്. ഒഴിവാക്കാന്‍ ആകാത്തതായിരുന്നു ടിഡിപിയുടെ കൊഴിഞ്ഞുപോക്ക്. കേന്ദ്ര സര്‍ക്കാരിനെതിരെ അവര്‍ ദോഷകരമായ പ്രചാരണങ്ങള്‍ ആണ് നടത്തുന്നത് എന്നും ബിജെപി വക്താവ് ആരോപിക്കുന്നുണ്ട്. എന്തായാലും ആന്ധ്രയില്‍ ബിജെപിക്ക് വളരാന്‍ പറ്റുന്ന ഒരു സാഹചര്യമാണ് ഇതോടെ സൃഷ്ടിക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ടിഡിപി എന്‍ഡിഎ വിട്ടു: ചന്ദ്രബാബു നായിഡു അങ്കം കുറിച്ചു, മഹാസഖ്യത്തില്‍ റാവുവിനൊപ്പം നായിഡുവും!!
ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ടത് എന്തുകൊണ്ട്? കേന്ദ്രത്തിന്റെ അവഗണന തിരിച്ചടിച്ചു
സവർക്കർ 'ഷൂവർക്കർ'! ഗാന്ധിജി വില്ലൻ!! പ്രിയന്റെ ആർഎസ്എസ് ചരിത്ര സിനിമയ്ക്ക് 'ഷൂ നക്കല്‍' ട്രോളുകൾ!!!