പൗരത്വ നിയമത്തിന് എതിരെ ബിജെപിക്കുളളിലും പ്രതിഷേധം, മധ്യപ്രദേശിൽ പ്രമുഖ നേതാവ് ബിജെപി വിട്ടു!
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ബിജെപിക്കുളളിലും പ്രതിഷേധം ശകതമാകുന്നു. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പിലാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ബിജെപി ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജി വെച്ചു. അക്രം ഖാന്‍ ആണ് രാജി വെച്ചത്.
'പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പിലാക്കാനുളള പാര്‍ട്ടിയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നു. താന്‍ കഴിഞ്ഞ 25 വര്‍ഷമായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ പാര്‍ട്ടിയിലെ ചില സഹപ്രവര്‍ത്തകര്‍ ഒരു പ്രത്യേക സമുദായത്തിന് എതിരെ നടത്തുന്ന അധിക്ഷേപങ്ങള്‍ സഹിക്കാനാവാത്തതും മുറിവേല്‍പ്പിക്കുന്നതുമാണെന്ന്' അക്രം ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ പ്രസിഡണ്ട് സന്‍വാര്‍ പട്ടേലിനാണ് അക്രം ഖാന്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. 'സിഎഎയുടേയും എന്‍ആര്‍സിയുടേയും പേരില്‍ രാജി സമര്‍പ്പിക്കുന്നു. സ്വീകരിക്കുക' എന്നാണ് അക്രം ഖാന്‍ രാജിക്കത്തില്‍ പറയുന്നത്. പാര്‍ട്ടിയിലെ ചിലര്‍ നടത്തുന്ന പരാമര്‍ശങ്ങളെക്കറിച്ച് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് അക്രം ഖാന്‍ പറയുന്നു. ഇത്തരം പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ബിജെപി പ്രവര്‍ത്തകരില്‍ നിന്നുണ്ടാകുന്നത് അംഗീകരിക്കാനാവില്ല.
Recommended Video
അതേസമയം അക്രം ഖാന്‍ ആരോപണങ്ങള്‍ തളളി ബിജെപി രംഗത്ത് വന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളാല്‍ അക്രം ഖാന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ് എന്നാണ് സംസ്ഥാനത്തെ ബിജെപി വക്താവ് ലോകേന്ദ്ര പരാശര്‍ പ്രതികരിച്ചിരിക്കുന്നത്. രാജി വെച്ചതിന് ശേഷം മുസ്ലീംകള്‍ അടക്കമുളളവരോട് നിയമത്തിലെ മുസ്ലീംകള്‍ക്ക് എതിരായ ഭാഗം വിശദീകരിക്കാന്‍ അക്രം ഖാന്‍ ബാധ്യസ്ഥനാണ് എന്നും അതില്‍ പരാജയപ്പെട്ടാല്‍ അദ്ദേഹം ന്യൂനപക്ഷത്തെ വഞ്ചിക്കുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത് എന്നും ബിജെപി നേതാവ് പറഞ്ഞു.