മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; യുപിയില്‍ കളി തുടങ്ങി പ്രിയങ്ക
Recommended Video
ലക്നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചുമതലയേറ്റത്തിന് ശേഷം യുപിയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി പ്രിയങ്ക ഗാന്ധി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശിലെ പ്രബല ശക്തിയാക്കുകയും അധികാരത്തില്‍ എത്തിക്കുകയുമാണ് പ്രിയങ്കയ്ക്ക് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന പ്രധാന ദൗത്യം.
സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് വലിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. മഹാന്‍ദള്‍ എന്ന കക്ഷി കോണ്‍ഗ്രസിന് ചേര്‍ന്നതിന് പിന്നാലെ ബിജെപിക്ക് ശക്തമായി തിരിച്ചടി നല്‍കികൊണ്ട് അവരുടെ സിറ്റിങ് എംഎല്‍എയും പ്രിയങ്ക കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചിരിക്കുകയാണ്.
അവ്താര്‍ സിങ്
ഉത്തര്‍പ്രദേശിലെ മീറാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ അവ്താര്‍ സിങാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ പ്രിയങ്ക ഉത്തര്‍പ്രദേശില്‍ എത്തി രണ്ടാം നാളിലാണ് അവ്താര്‍ കോണ്‍ഗ്രസില്‍ എത്തുന്നത് എന്നാണ് ശ്രദ്ധേയം.
കോണ്‍ഗ്രസ് പ്രവേശനം
പ്രിയങ്ക ഗാന്ധിയും സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പടേയുള്ളവരുടേയും സാന്നിധ്യത്തിലായിരുന്നു അവ്താര്‍ സിംഗിന്‍റെ കോണ്‍ഗ്രസ് പ്രവേശനം. പ്രിയങ്കയുടെ ലഖ്നൗവിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അവ്താര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.
ഗുജ്ജര്‍ നേതാവ്
നാല് തവണ ലോക്സഭാംഗമായിട്ടുള്ള അവതാര്‍ സിംഗ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ഹരിയാനയിലും സ്വാധീനമുള്ള ഗുജ്ജര്‍ വിഭാഗത്തിലെ അറിയപ്പെടുന്ന നേതാവാണ്. കാലങ്ങളായി ബിജെപിയുടെ ശക്തമായ വോട്ടുബാങ്കാണ് ഗുജ്ജര്‍ സമുദായം.
മൂന്ന് തവണ എംപി
അവ്താര്‍ സിംഗിന്‍റെ വരവോടെ ഗുജ്ജര്‍ സമുദായത്തിന്‍റെ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നത്. ഫരീദാബാദ് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംപിയായ അവതാര്‍ സിംഗ് മീററ്റ് മണ്ഡലത്തില്‍ നിന്നാണ് ഒരുതവണ വിജയിച്ചത്.
രാംലാല്‍ രാഹിയും
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫരീദാബാദില്‍ നിന്ന് പരാജയപ്പെട്ട അവതാര്‍ സിഗ് ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു. ബിജെപി ടിക്കറ്റില്‍ മീരാപൂരില്‍ വിജയിച്ച അവ്താര്‍ സിങ് കുറച്ചു നാളായി പാര്‍ട്ടിയുമായി അകന്നു കഴിയുകയായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ രാംലാല്‍ രാഹിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മഹാൻദൾ
മഹാൻദൾ ഭൂരിപക്ഷമുള്ള ഒബിസി പാർട്ടിയെ മുന്നണിയിലെടുത്തതിന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ വാര്‍ത്തയാണ് അവ്താർ സിംഗിന്‍റെ കോൺഗ്രസിലേക്കുള്ള കടന്നുവരവ്.
കേശവ് ദേവ് മൗര്യയും അനുയായികളും
ശക്യ, മൗര്യ , കുശവ സമുദായങ്ങള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമുള്ള പാര്‍ട്ടിയായ മഹാന്‍ ദള്‍ കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസുമായി സഹരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മഹാന്‍ദള്‍ പാര്‍ട്ടി അധ്യക്ഷന്‍ കേശവ് ദേവ് മൗര്യയും അനുയായികളും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായത്.
അധികാരത്തില്‍ കോണ്‍ഗ്രസ് വേണം
കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ മാത്രമാണ് പിന്നാക്ക സമുദായങ്ങള്‍ക്ക് ഗുണമുണ്ടാകുക എന്നാണ് കേശവ് മൗര്യ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് വിശാലമായ കാഴ്ച്ചപാടാണ് ഉള്ളത്. എസ്പിയും ബിഎസ്പിയും അവരുടെ മാത്രം നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന കേശവ് മൗര്യ വ്യക്തമാക്കി.
പ്രമുഖ നേതാക്കള്‍ എത്തും
ബിഎസ്പി ഉള്‍പ്പടേയുള്ള പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ അടുത്ത ദിവസം പാര്‍ട്ടിയില്‍ ചേരുന്നേക്കുമെന്ന സൂചനയും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നുണ്ട്. മായാവതിയുടെ വിശ്വസ്തരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അടുത്ത ദിവസം തന്നെ പ്രിയങ്ക ഗാന്ധിയെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അനുകൂലതരംഗം
മഹാന്‍ദളിന്‍റെയും ബിജെപി എംഎല്‍എയുടേയും പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ് പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവ് സൃഷ്ടിച്ച അനുകൂലതരംഗത്തിന്‍റെ അനുരണനമാണ്. 80 ലോക്സഭാസീറ്റുകളുള്ള സംസ്ഥാനത്ത് 42 സീറ്റുകള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്.
35 സീറ്റെങ്കിലും
പ്രിയങ്ക പ്രഭാവത്തില്‍ കുറഞ്ഞത് 35 സീറ്റെങ്കിലും പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. നിലവില്‍ രാഹുല്‍ ഗാന്ധിയുടെ അമേഠി, സോണിയ ഗാന്ധിയുടെ റായ്ബറേലി എന്നീ രണ്ട് സീറ്റുകള്‍ മാത്രമാണ് യുപിയില്‍ കോണ്‍ഗ്രസിന് ഉള്ളത്.
കൂടിക്കാഴ്ച്ച
മുന്നോക്ക വോട്ടുകളുടേയും ന്യൂനപക്ഷ വോട്ടുകളേയും ഒരുപോലെ പാര്‍ട്ടി അനുകുലമാക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ ആദ്യശ്രമം. അടുത്ത ദിവസങ്ങളില്‍ പ്രിയങ്ക പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും പ്രിയങ്കയും സിന്ധ്യയും പ്രചരണ തന്ത്രം തീരുമാനിക്കുക.
ഗ്രൂപ്പിസം അവസാനിപ്പിക്കണം
ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രിയങ്ക ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഗ്രൂപ്പിസം അവസനാപ്പിച്ചാല്‍ പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണം. ഓരോ വോട്ടും പ്രധാനമാണ്. ഗ്രൂപ്പ് വഴക്കിനാല്‍ പാര്‍ട്ടിക്ക് ഒരു വോട്ടുപോലും നഷ്ടപ്പെടാന്‍ പാടില്ലെന്നും പ്രിയങ്ക നിര്‍ദ്ദേശം നല്‍കി.