'ഗോ ബാക്ക് ഗോ ബാക്ക്, ചൈനീസ് വൈറസ് ഗോ ബാക്ക്'! ബിജെപി എംഎൽഎയുടെ പന്തം കൊളുത്തി പ്രകടനം വൈറൽ!
ദില്ലി: കൊവിഡിന് എതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്കാന് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുകയുണ്ടായി. മിക്കവരും വീടിനകത്ത് തന്നെ വിളക്ക് തെളിയിച്ചപ്പോള്‍ പലയിടത്തും കാര്യങ്ങള്‍ കൈവിട്ട് പോയി.
Recommended Video
ആളുകള്‍ കൂട്ടം കൂടിയും ജാഥ നടത്തിയും പടക്കം പൊട്ടിച്ചുമൊക്കെ ഐക്യം ദീപം ആഘോഷിച്ചത് വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ബിജെപി നേതാക്കളുടേത് അടക്കമുളള ചില ഐക്യദീപം തെളിയിക്കല്‍ കാഴ്ചകള്‍ ചിരിപ്പിക്കുന്നതുമാണ്.
ഇങ്ങനെയും വിളക്ക് കൊളുത്തൽ
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി പാത്രം കൊട്ടാന്‍ ആഹ്വാനം ചെയ്തപ്പോള്‍ നിരവധി പേരാണ് അന്ന് റോഡിലിറങ്ങി പാത്രം കൊട്ടിയത്. ആ അനുഭവം മറന്നിട്ടില്ലാത്തത് കൊണ്ട് വിളക്ക് തെളിയിക്കുന്നത് വീട്ടില്‍ നിന്നുകൊണ്ട് തന്നെ ആവണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത് പറഞ്ഞിരുന്നു. എന്നാല്‍ പാത്രം കൊട്ടല്‍ കാഴ്ചകളേക്കാള്‍ ഭീകരമായിരുന്നു ചില വിളക്ക് കൊളുത്തല്‍ കാഴ്ചകള്‍.
പന്തം കൊളുത്തി പ്രകടനം
വിളക്ക് കൊളുത്താന്‍ പറഞ്ഞ നേരത്ത് തെലങ്കാനയിലെ ബിജെപി എംഎല്‍എ കൊറോണയ്ക്ക് എതിരെ പ്രതിഷേധ ജാഥ തന്നെ നടത്തി. ബിജെപി എംഎല്‍എയായ രാജാ സിംഗ് ആണ് കൊറോണയ്ക്ക് എതിരെ അണികള്‍ക്കൊപ്പം പന്തം കൊളുത്തി പ്രകടനം നടത്തിയത്. ബിജെപി നേതാവിന്റെയും അണികളുടേയും മുദ്രാവാക്യം വിളി അതിനേക്കാള്‍ ഗംഭീരമാണ്.
ചൈനീസ് വൈറസ് ഗോ ബാക്ക്
ഗോ ബാക്ക് ഗോ ബാക്ക്, ചൈനീസ് വൈറസ് ഗോ ബാക്ക് എന്നാണ് നേതാവും അനുയായികളും പന്തം കൊളുത്തി മുദ്രാവാക്യം വിളിക്കുന്നത്. ഹൈദരാബാദിലെ ഘോഷമഹല്‍ എംഎല്‍എയാണ് രാജ സിംഗ്. പന്ത്രണ്ടോളം പേരാണ് പന്തവും മെഴുകുതിയിരും കത്തിച്ച് കൊറോണയ്ക്ക് എതിരെ പ്രതിഷേധ പരിപാടി നടത്തിയത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നിറയൊഴിച്ച് നേതാവ്
പ്രധാനമന്ത്രിയുടെ ആഹ്വാനം ഉത്തര്‍ പ്രദേശിലെ ബിജെപി നേതാവ് ഏറ്റെടുത്ത് മറ്റൊരു രീതിയിലാണ്. വിളക്ക് കത്തിക്കുന്നതിന് പകരം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയാണ് ബിജെപി വനിതാ നേതാവ് ചെയ്തത്. ബിജെപി ജില്ലാ പ്രസിഡണ്ടായ മഞ്ജു തിവാരി ആകാശത്തേക്ക് നിറയൊഴിക്കുന്ന വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തിട്ടുണ്ട്.
പലയിടത്തും പടക്കം പൊട്ടിക്കൽ
ദില്ലിയിലും ഉത്തര്‍ പ്രദേശിലും അടക്കം ആളുകള്‍ ദീപാവലി ആഘോഷിക്കുന്നത് പോലെയാണ് വിളക്ക് കത്തിക്കല്‍ ആഹ്വാനം ഏറ്റെടുത്തത്. പലയിടത്തും ആളുകള്‍ ദീപം കത്തിക്കുന്നതിനൊപ്പം പടക്കം പൊട്ടിക്കുകയുമുണ്ടായി. ഇതിനെതിരെ ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, റിച്ച ചാഡ, തപ്സി പന്നു അടക്കമുളളവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
കെട്ടിടത്തിന് തീപിടിച്ചു
തീര്‍ന്നില്ല, പലയിടത്തും വിളക്ക് തെളിയിക്കല്‍ അപകടത്തിലേക്ക് വഴി തുറന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ദീപം തെളിയിക്കലിനോട് ഐക്യദാര്‍ഢ്യം തെളിയിക്കാന്‍ വീടിന് മുകളില്‍ നിന്ന് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന് തീപിടിച്ചു. ആര്‍ക്കും ആളപായമില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സോലാപൂര്‍ വിമാനത്താവളത്തിന് സമീപത്തും ഇത്തരത്തില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
വീടുകൾക്ക് തീ പിടിച്ചു
ജയ്പൂരില്‍ മാത്രമല്ല ബീഹാറിലും വിളക്ക് കത്തിക്കല്‍ അപകടമായി മാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. പന്ത്രണ്ട് വീടുകള്‍ ബീഹാറിലെ ഒരു ഗ്രാമത്തില്‍ കത്തി നശിച്ചു എന്നാണ് എബിപി ലൈവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9 മിനുറ്റ് ദീപം കത്തിക്കുന്നതിനിടെ ഒരു വീട്ടില്‍ തീപിടിക്കുകയും ഇത് സമീപത്തുളള മറ്റ് വീടുകളിലേക്ക് പടര്‍ന്ന് പിടിക്കുകയുമായിരുന്നു എന്നാണ് വിവരം.