നടി സോണാലി ബിന്ദ്ര മരിച്ചെന്ന് ബിജെപി എംഎൽഎയുടെ ട്വീറ്റ്.. വിവാദക്കുരുക്ക് ഒഴിയാതെ രാം കദം
മുംബൈ: ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികളെ 'കൊല്ലുക' എന്നത് സോഷ്യല്‍ മീഡിയയിലെ ചിലരുടെ പതിവ് പരിപാടിയാണ്. അമിതാബ് ബച്ചന്‍ അടക്കമുള്ളവര്‍ അതിന് ഇരകളുമാണ്. സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ വിശ്വസിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍ വെട്ടിലാകാറുമുണ്ട്.
പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് വിവാഹം നടത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് വിവാദത്തിലായ ബിജെപി എംഎല്‍എ രാം കദമിന്റെ ട്വീറ്റാണിപ്പോള്‍ പുതിയ വിവാദമായിരിക്കുന്നത്. നടി സോണാലി ബിന്ദ്ര മരിച്ചു എന്നാണ് എംഎല്‍എയുടെ ട്വീറ്റ്.
സോണാലിക്ക് അർബുദം
ബോളിവുഡ് താരം സോണാലി ബിന്ദ്രയ്ക്ക് കാന്‍സര്‍ ആണെന്ന വാര്‍ത്ത സിനിമാ ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇക്കഴിഞ്ഞ ജൂലൈയില്‍ നടി തന്നെയാണ് താന്‍ അര്‍ബുദരോഗ ബാധിതയാണ് എന്ന് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. രോഗത്തെ ഏറെ പോസിറ്റീവായി നേരിടുമെന്ന സോണാലിയുടെ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ നല്‍കിയത്.
ന്യൂയോർക്കിൽ ചികിത്സ
ന്യൂയോര്‍ക്കില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണ് സോണാലി ഇപ്പോള്‍. ചികിത്സയ്ക്ക് വേണ്ടി മുടി മുറിക്കുന്ന ചിത്രങ്ങളും വീഡിയോയും നടി സോഷ്യല്‍ മീഡിയയില്‍ പോസ്‌ററ് ചെയ്തിരുന്നു. രോഗം ഭേദമായി പ്രിയ നടി തിരിച്ച് വരാനുള്ള കാത്തിരിപ്പിലും പ്രാര്‍ത്ഥനയിലുമാണ് ആരാധകര്‍.
മരിച്ചെന്ന് എംഎൽഎ
അതിനിടെയാണ് സോണാലി അമേരിക്കയില്‍ വെച്ച് മരിച്ചു എന്ന പ്രചാരണം. മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയിലെ എംഎല്‍എയായ രാം കദമാണ് സോണാലിയുടെ മരണവിവരം ട്വീററ് ചെയ്ത് വെട്ടിലായത്. ഹിന്ദി, മറാത്തി സിനിമകളിലെ പ്രമുഖ നടി, അഭിനയ പ്രതിഭ കൊണ്ട് ആളുകള്‍ക്ക് പ്രിയങ്കരിയായ സോണാലി ബിന്ദ്ര അമേരിക്കയില്‍ വെച്ച് മരിച്ചുവെന്നും ആദരാഞ്ജലി അര്‍പ്പിക്കുന്നു എന്നുമായിരുന്നു ട്വീറ്റ്.
വിവാദക്കുരുക്കിൽ രാംകദം
ജീവിച്ചിരിക്കുന്ന നടിയെ 'കൊന്ന' എംഎല്‍എയ്ക്ക് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിവാദം കത്തിയതോടെ എംഎല്‍എ ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞ് പുതിയ ട്വീറ്റുമായി എത്തി. സോണാലി ബിന്ദ്രയെക്കുറിച്ചുള്ളത് ഒരു വ്യാജപ്രചാരണം ആയിരുന്നുവെന്നും രണ്ട് ദിവസമായി അവരുടെ ആരോഗ്യത്തിനും രോഗം ഭേദമാകുന്നതിനും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുകയാണ് എന്നുമാണ് രാം കദം ട്വീറ്റ് ചെയ്തത്.
അവർക്ക് വേണ്ടി പ്രാർത്ഥിക്കൂ
തുടര്‍ച്ചയായ വിവാദങ്ങളുടെ പേരില്‍ രാം കദമിന് എതിരെ ബിജെപിക്ക് ഉള്ളില്‍ നിന്ന് തന്നെ അതൃപ്തി പുകയുന്നുണ്ട്. ബിജെപി നേതാവായ ഷൈന എന്‍സി പേര് പറയാതെ രാംകദമിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സോണാലിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടതെന്നും അല്ലാതെ അഭ്യൂഹങ്ങള്‍ പരത്തുകയല്ല വേണ്ടതെന്നുമാണ് ഷൈന ട്വീറ്റ് ചെയ്തത്.
പെൺകുട്ടികളെ തട്ടിക്കൊണ്ട് വരാം
വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് തരാമെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ ബിജെപിയെ പുലിവാല്‍ പിടിപ്പിച്ച എംഎല്‍എയാണ് രാംകദം. പ്രതിപക്ഷവും വനിതാ സംഘടനകളും വ്യാപക പ്രതിഷേധമാണ് എംഎല്‍എയ്ക്ക് എതിരെ ഉയര്‍ത്തിയത്. പ്രതിഷേധം രൂക്ഷമായതോടെ രാം കദം മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു.
ജാമ്യമില്ലാ വകുപ്പിൽ കേസ്
പെണ്‍കുട്ടികള്‍ പ്രേമാഭ്യര്‍ത്ഥ നിരസിക്കുമ്പോള്‍ പല ആണ്‍കുട്ടികളും തന്നെ സമീപിക്കാറുണ്ടെന്നും രക്ഷിതാക്കള്‍ സമ്മതിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് കൈമാറുമെന്നുമാണ് രാം കദമിന്റെ വാക്കുകള്‍. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷനും എംഎല്‍എയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാം കദമിനെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
|
ട്വീറ്റ് വായിക്കാം
രാം കദമിന്റെ ട്വീറ്റ്
ഒളിച്ചോടാൻ മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോകൾ വൈറൽ, ചോർന്നത് പോലീസിൽ നിന്ന്, കാണാം
പിറന്നാൾ ദിനവും പ്രളയത്തിന്റെ ഇരകൾക്കൊപ്പം.. വീടൊലിച്ച് പോയ ആശ്രിതയ്ക്ക് താങ്ങായി മമ്മൂട്ടി