ലോക് ഡൗൺ ലംഘിച്ച് ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം; വീട്ടിലെത്തിയത് നൂറിലേറെ പേർ
മുംബൈ; ലോക്ക് ഡൗൺ ലംഘിച്ച് ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം. മഹാരാഷ്ട്രയിൽ വാർധ മണ്ഡലത്തിൽ നിന്നുള്ള ദദറാവു കെച്ചേയാണ് ഞായറാഴ്ച തന്റെ വീട്ടിൽ വിലക്കുകൾ എല്ലാം ലംഘിച്ച് പിറന്നാൾ ആഘോഷം പൊടിപൊടിച്ചത്. ഏകദേശം 200 പേരാണ് എംഎൽഎയുടെ വസതിയിൽ എത്തിയത്. ആളുകൾ എംഎൽഎയുടെ വീട്ടിൽ എത്തിയ ദൃശ്യങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ പിറന്നാൾ ആഘോഷിച്ചെന്ന വാർത്തകളെ കെച്ചേ നിഷേധിച്ചു
കൊറോണ പ്രതിസന്ധിയിൽ പെട്ട് ദുരിതത്തിൽ ആയ തന്റെ 21 തൊഴിലാളികളെ മാത്രമേ താൻ ക്ഷണിച്ചിരുന്നൂള്ളൂവെന്ന് കെച്ചേ പറഞ്ഞു. തന്റെ വീട്ടിലെത്തിയവർക്ക് താൻ ഭക്ഷണവും ധാന്യവും വിതരണം ചെയതു. തന്റെ രാഷ്ട്രീയ എതിരാളികൾ ഇത് ആയുധമാക്കുകയായിരുന്നുവെന്നും കെച്ചെ പറഞ്ഞു.

തൊഴിലാളികൾ വന്ന് പോയതിന് പിന്നാലെ 11 മണിയോടെ താൻ ഗുരു ഗുരു ബിക്കാറാം ബാബയെ കാണാൻ പോയി. എന്നാൽ രാഷ്ട്രീയ ശത്രുക്കൾ താൻ വീട്ടിൽ ധാന്യങ്ങളും മറ്റും വിതരണം ചെയ്യുവെന്ന് സാധാരണക്കാരെ അറിയിച്ചെന്നും ഇതോടെ നിരവധി പേർ തന്റെ വസതിയിൽ എത്തിയെന്നും ദദാറാവു പറഞ്ഞു. വിവരം അറിഞ്ഞെത്തിയ താൻ പോലീസിന്റെ സഹായത്തോടെ എല്ലാവരേയും പിരിച്ചുവിടുകയായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.
പ്രധാനമന്ത്രി പറഞ്ഞ സാമൂഹിക അകലം പാലിക്കണമെന്നത് താൻ പൂർണ അർത്ഥത്തിൽ മനസിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തേത് എനിക്കെതിരെ ശത്രുക്കൾ ഉന്നയിക്കുന്ന ആരോപണം മാത്രമാണെന്നും കെച്ചേ പറഞ്ഞു. അതേസമയം സംഭവത്തിൽ നിയന്ത്രണം ലംഘിച്ചതിന് കെച്ചെയ്ക്ക് പോലീസ് നോട്ടീസ് നൽകി. ഡിസാസ്റ്റര്‍ മാനേജുമെന്റ് ആക്ട്, എപിഡമിക് ആക്ട് സെക്ഷന്‍ 144 എന്നീ വകുപ്പുള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പരിപാടി നടത്താൻ യാതൊരു വിധ അനുമതിയും തങ്ങൾ എംഎൽഎയ്ക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം അനുമതി തേടിയിട്ടില്ലെന്നും ജില്ലാ കളക്ടർ വിവേക് ഭിമൻവർ പറഞ്ഞു. പിറന്നാളാഘോഷത്തിന്റെ ഭാഗാമയി രക്തദാന ക്യാമ്പ് നടത്താൻ എംഎൽഎ അനുവാദം തേടിയിരുന്നു. എന്നാൽ അനുമതി നൽകിയിരുന്നില്ല. പകരം അർവിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അഞ്ച് പേർക്ക് കർശന നിയന്ത്രണത്തോടെ രക്തം ദാനം ചെയ്യാമെന്ന് അറിയിച്ചു. എംഎൽഎയുടെ വീട്ടിൽ ജനം കൂടിയെന്ന് വിവരം അറിഞ്ഞ ഉടൻ തന്നെ തങ്ങൾ അവിടെയെത്തി ഒഴിപ്പിക്കുകയായിരുന്നുവെന്നും കളക്ടർ പറഞ്ഞു.












Click it and Unblock the Notifications