നിയമസഭയ്ക്കുള്ളിൽ ഉണ്ടും ഉറങ്ങിയും ബിജെപി എംഎൽഎമാർ; സഖ്യസർക്കാരിൽ പിടി മുറുക്കുന്നു
ബെംഗളൂരു: കർണാടകയിൽ ഭരണപക്ഷം വിശ്വാസവോട്ട് വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് ബിജെപി എംഎൽഎമാർ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. വിധാൻ സൗധവിട്ട് പുറത്ത് വരാൻ ബിജെപി എംഎൽഎമാർ തയറായില്ല. യെദ്യൂരപ്പ അടക്കമുള്ള നേതാക്കൾ രാത്രിയിലും സഭയ്ക്കുള്ളിൽ തുടരുകയായിരുന്നു.
കർണാടകയിൽ ഇനി എന്ത്?; വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് ഗവർണർ, നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്
സഖ്യ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് വ്യക്തമായിരിക്കുകയാണ്. ബിജെപിയെ പ്രകോപിപ്പിക്കാനാണ് അവരുടെ നീക്കം. പക്ഷെ സംയമനത്തോടെയാണ് ബിജെപി പ്രതികരിക്കുന്നത്. രാത്രി മുഴുവൻ നിയമസഭയ്ക്കുള്ളിൽ ധർണ നടത്തുമെന്ന് യെദ്യൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിജെപി എംഎൽഎമാർക്ക് സഭയ്ക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എംഎൽഎമാർ വിധാന സൗധയ്ക്ക് പുറത്ത് പ്രഭാത സവാരിക്കും ഇറങ്ങി.
കഴിഞ്ഞ ദിവസം വിശ്വാസ പ്രമേയ ചർച്ചകൾക്ക് തുടക്കമായെങ്കിലും വോട്ടെടുപ്പ് വൈകിപ്പിക്കാൻ ഭരണപക്ഷം ശ്രമം നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്താമെന്നാണ് സഖ്യത്തിന്റെ നിലപാട്. നിലവിലെ സ്ഥിതിയിൽ വിശ്വാസ പ്രമേയം പരാജയപ്പെട്ടേക്കും. വ്യാഴാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവർണർ നിർദ്ദേശം നൽകിയിരുന്നെങ്കിലും സ്പീക്കർ സഭ പിരിച്ചു വിടുകയായിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് തന്നെ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന കർശന നിർദേശം ഗവർണർ മുന്നോട്ട് വെച്ചത്.
യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാർ ചർച്ചകൾ നടത്തുന്ന ദൃശ്യങ്ങളും വിധാൻ സൗധയിൽ നിന്നും പുറത്ത് വന്നിരുന്നു. സഖ്യ സർക്കാരിലെ 16 എംഎൽഎമാർ രാജി സമർപ്പിച്ചതോടെയാണ് കർണാടകയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടർന്നത്. 107 എംഎൽഎമാരുടെ പിന്തുണയാണ് നിലവിൽ ബിജെപിക്കുള്ളത്. കോൺഗ്രസിന്റെ അംഗബലം നൂറിലേക്ക് ചുരുങ്ങുകയും ചെയ്തു.