തലവേദന ഒഴിയാതെ യെഡ്ഡി! 6 മണ്ഡലങ്ങളില്‍ വിയര്‍ക്കും, വിമതരെ തിരുകി കയറ്റാന്‍ പുതിയ തന്ത്രം
ബെംഗളൂരു: ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് കര്‍ണാടകത്തില്‍ ബിജെപി. കുറഞ്ഞത് എട്ട് സീറ്റിലെങ്കിലും ജയിക്കാനായില്ലേങ്കില്‍ ബിജെപിക്ക് അധികാരം നഷ്ടമായേക്കും. അതേസമയം ബിജെപിക്കുള്ളിലും മണ്ഡലങ്ങളിലും വിമതര്‍ക്കെതിരായ വികാരം ശക്തമാണ്. ഇത് വലിയ തലവേദനയാണ് പാര്‍ട്ടിക്ക് വരുത്തി വെച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയ സാധ്യത കുറവാണെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഇവിടെ വിമതര്‍ പരാജയപ്പെട്ടാല്‍ അത് കര്‍ണാടക രാഷ്ട്രീയത്തില്‍ തന്നെ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വിമതര്‍ പരാജയപ്പെട്ടാലും അവര്‍ക്ക് ഉന്നത പദവികള്‍ നല്‍കാനാണ് യെഡ്ഡിയുടെ നീക്കം. വിശദാംശങ്ങളിലേക്ക്
മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു
മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തെ 17 എംഎല്‍എമാരെ യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തില്‍ ബിജെപി മറുകണ്ടം ചാടിച്ചത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ തന്നെ 17 പേരില്‍ 12 ഓളം പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന വാക്കും ബിജെപി നല്‍കിയിരുന്നു.
ഭാവി തുലാസില്‍
എന്നാല്‍ കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ പാടെ പിഴച്ചു. സര്‍ക്കാരിന്‍റെ ഭാവി തുലാസിലായി. എന്നാല്‍ അയോഗ്യത നടപടിക്കെതിരെ വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനൊടുവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതിയും നേടി.
പാര്‍ട്ടി വിട്ട് നേതാക്കള്‍
അതേസമയം വിമതരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. സീറ്റ് നിഷേധിക്കപ്പെട്ടവര്‍ കൂട്ടത്തോടെ ബിജെപി വിട്ടു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ രാജു ഗാഗെയാണ് ആദ്യം ബിജെപി ബന്ധം ഉപേക്ഷിച്ചത്. ഗോകക്കില്‍ മത്സരിപ്പിക്കണമെന്നായിരുന്നു ഗാഗെയുടെ ആവശ്യം.
സ്വതന്ത്ര സ്ഥാനാര്‍ത്ഥി
കോണ്‍ഗ്രസിലെത്തിയ രാജു ഗാഗെ നിലവല്‍ ഗോകക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. മറ്റൊരു നേതാവായ അശോക് പൂജാരിയും പാര്‍ട്ടി വിട്ടു. ജെഡിഎസിലേക്കാണ് പൂജാരി ചുവടുമാറിയത്. ചിക്കബെല്ലാപൂര്‍ എംപിയുടെ മകനായ ശരത് ബച്ചേഗൗഡയും നേതൃത്വത്തിന്‍റെ തിരുമാനത്തില്‍ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി.
ഭിന്നത രൂക്ഷം
നേതാക്കള്‍ക്കിടയിലെ അതൃപ്തി കൂടാതെ പ്രാദേശിക തലത്തിലും വിമതര്‍ക്കെതിരെ ബിജെപിക്കുള്ളില്‍ ഭിന്നത ശക്തമാണ്. പല മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ പ്രചരണത്തിനിറങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയ അട്ടിമറി ഉണ്ടായാല്‍ വിമതര്‍ പഴയ പാളയത്തിലേക്ക് തന്നെ മടങ്ങിയേക്കുമെന്ന മുന്നറിയിപ്പും പ്രാദേശിക നേതാക്കള്‍ നല്‍കുന്നു.
ആറ് മണ്ഡലങ്ങളില്‍
കെആര്‍ പെട്ട്, ഹുന്‍സൂര്‍, അതാനി, മഹാലക്ഷ്മി ലേഔട്ട്, ശിവാജി നഗര്‍, ഹൊസകോട്ടെ എന്നിങ്ങനെ ആറ് മണ്ഡലങ്ങളിലാണ് പ്രധാനമായും ബിജെപി പ്രതിസന്ധി നേരിടുന്നത്. ഇവിടെയെല്ലാം വെറും 50 ശതമാനം മാത്രമേ വിജയ സാധ്യതയുള്ളൂവെന്ന് പാര്‍ട്ടി വൃത്തങ്ങളും സമ്മതിക്കുന്നു.
എംഎല്‍എസിമാരാക്കും
വിമതരുടെ പരാജയം മറ്റ് പല രാഷ്ട്രീയ അട്ടിമറികള്‍ക്കും കാരണമായേക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പരാജയപ്പെട്ടാലും വിമതരെ എംഎല്‍സിമാരായി നിയമിക്കാനാണ് ബിജെപിയുടെ നീക്കം.
വിജയിക്കുമെന്ന്
ഉപരിസഭയില്‍ നാമനിര്‍ദ്ദേശം ചെയ്ത് മന്ത്രിമാരാക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇതിനായി നിലവിലെ എംഎല്‍സിമാരോട് രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെടും. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എട്ട് സീറ്റുകളും ലഭിക്കും. സര്‍ക്കാരിന് ഭീഷണിയില്ലാതെ അടുത്ത മൂന്നര വര്‍ഷവും ഭരിക്കാന്‍ സാധിക്കും. എന്നാല്‍ വിമതര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനാണ് എംഎല്‍സിമാരോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത തലവേദന
യെഡിയൂരപ്പ അദ്ദേഹവുമായി അടുപ്പമുള്ള എംഎല്‍എസിമാരോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജിവെയ്ക്കാനുള്ള സന്നദ്ധത നേതാക്കളും അറിയിച്ചിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ വെളുപ്പെടുത്തി.അതേസമയം പരാജയപ്പെട്ടാലും വിമതര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനെതിരെ പാര്‍ട്ടിയില്‍ മറ്റൊരു കലാപത്തിന് വഴി തുറന്നേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.