എല്‍ജെപിയുടെ മുന്നണി വിടലിന് പിന്നില്‍ ബിജെപി തന്ത്രം? ലക്ഷ്യം ജെഡിയുവിനെ കടന്ന് മുഖ്യമന്ത്രി സ്ഥാനം
ദില്ലി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നും ലോക് ജനശക്തി പാര്‍ട്ടി ( എല്‍ജെപി) പുറത്തു പോയിരിക്കുകയാണ്. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന സഖ്യത്തിന്‍റെ ഭാഗമാവാനില്ലെന്ന് വ്യക്തമാക്കിയ എല്‍ജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ദില്ലിയില്‍ ചേര്‍ന്ന് പാര്‍ട്ടിയുടെ സെന്‍ട്രല്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അതേസമയം തന്നെ ജെഡിയുവിനെ മുന്നില്‍ നിര്‍ത്തി ബിജെപി കളിക്കുന്നുവെന്ന സംശയങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്.
ജെഡിയുമായി അകല്‍ച്ച
ജെഡിയുമായി അകല്‍ച്ച ഉള്ളപ്പോള്‍ തന്നെ ബിജെപിയുമായുള്ള സഖ്യം തുടരുമെന്നാണ് എല്‍ജെപി വ്യക്തമാക്കുന്നത്. ആശയപരമായ ഭിന്നതകള്‍ ഉള്ളതിനാല്‍ ജെഡിയുവിനൊപ്പം സഖ്യമായി മത്സരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് ദില്ലിയിലെ യോഗത്തിന് പിന്നാലെ പുറത്തു വന്ന ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാലിഖ് പറഞ്ഞത്.
ബിജെപിയുമായി സഖ്യം തുടരും
ബിജെപിയുമായി സംസ്ഥാനത്തും കേന്ദ്രത്തിലും പാര്‍ട്ടിക്ക് യാതൊരു പ്രശ്നങ്ങളും നിലനില്‍ക്കുന്നില്ല. കേന്ദ്രത്തിലേത് പോലെ സംസ്ഥാനത്തും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ജെഡിയു മത്സരിക്കുന്ന എല്ലാ സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. എന്നാല്‍ ബിജെപിക്കെതിരെ മത്സരിക്കുന്നില്ലെന്നും എല്‍ജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.
സീറ്റ് ധാരണകള്‍
ബിഹാറില്‍ ജെഡിയു 122 സീറ്റുകളിലും ബിജെപി 121 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായിരുന്നു. ഇതില്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാമി മോര്‍ച്ചയ്ക്കുള്ള സീറ്റുകള്‍ ജെഡിയും എല്‍ജെപിക്കുള്ള സീറ്റുകള്‍ ബിജെപിയും നല്‍കണമെന്നുമായിരുന്ന ധാരണ. എന്നാല്‍ ജെഡിയുവിന് കീഴില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ എല്‍ജെപി ഉറച്ച് നില്‍ക്കുകയായിരുന്നു.
42 സീറ്റുകള്‍ വേണം
2015 ല്‍ ബിജെപി സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച എല്‍ജെപി 40 സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇത്തവണ 42 സീറ്റുകള്‍ വേണമെന്നായിരുന്നു അവരുടെ ആവശ്യം. ജെഡിയു മത്സരിക്കുന്ന ചില സീറ്റുകളും അവര്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ തങ്ങളുടെ ഒരു സീറ്റുകളും വിട്ട് നല്‍കാന്‍ തയ്യാറല്ലെന്ന കടുംപിടുത്തതില്‍ ജെഡിയു നില്‍ക്കുകയായിരുന്നു.
120 ല്‍ താഴെ സീറ്റുകള്‍ പറ്റില്ല
120 ല്‍ താഴെ സീറ്റുകളില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്നും ജെഡിയു നേതാക്കള്‍ ബിജെപിയെ അറിയിച്ചു. ഇതോടെ ബിജെപിയെ അനുനയിപ്പിക്കേണ്ട ബാധ്യത ബിജെപിയുടേതായി മാറി. 25 മുതല്‍ 30 വരെ സീറ്റുകള്‍ നല്‍കി എല്‍ജെപിയെ അനുനയിപ്പിക്കാനുള്ള ബിജെപി ശ്രമം വിഫലമായി. ഇതോടെയാണ് എല്‍ജെപിയുടെ മുന്നണി വിടല്‍ പൂര്‍ണ്ണമായത്.
പിന്നില്‍ ബിജെപി
അതേസമയം, ജെഡിയുവിനെ വെട്ടാന്‍ എല്‍ജെപിയെ രംഗത്തിറക്കിയത് ബിജെപിയാണെന്ന വിലയിരുത്തുകളും രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നുണ്ട്. ജെഡിയു നടത്തുന്ന മുഴുവന്‍ സീറ്റുകളിലും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന് നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്.
വോട്ടുകള്‍ ചോര്‍ത്തും
മഹാസഖ്യവുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ജെഡിയുവിന്‍റെ വോട്ടുകള്‍ എല്‍ജെപി ചോര്‍ത്തും. ഇതോടെ വെല്ലുവിളി ഉയരുക ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള ജെഡിയുവിന്‍റെ സാധ്യതകള്‍ക്കാണ്. ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷി ആയില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിക്ക് അവകാശ വാദം ഉന്നയിക്കും..
ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം
തിരഞ്ഞെടുപ്പിന് ശേഷം തൂക്ക് സഭയാണ് നിലവില്‍ വരുന്നതെങ്കിലും എല്‍ജെപിയുടെ നിലപാട് ശ്രദ്ധേയമാവും. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തട്ടേയെന്നത് തന്നെയാവും അവരുടെ നിലപാട്. ഇത്തരത്തില്‍ ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് എല്‍ജെപി നടത്തുന്ന നീക്കങ്ങളാണ് അവരുടെ മുന്നണി വിടലില്‍ കലാശിച്ചതെന്നാണ് ചിലര്‍ വിലയിരുത്തുന്നത്.
മഹാസഖ്യത്തില്‍
അതേസമയം, സംസ്ഥാനത്തെ പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍ജെഡി. നേതാവ് തേജസ്വി യാദവിനെ ഞായറാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യകക്ഷികളായ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനവും പൂർത്തിയായിട്ടുണ്ട്. ആര്‍ജെഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70 സീറ്റിലും ഇടതുപക്ഷം 29 സീറ്റിലുമാണ് മത്സരിക്കുക.
Recommended Video