നാസിക് പിടിച്ചെടുക്കാൻ ശിവസേന, കൗണ്‍സിലര്‍മാരെ റിസോർട്ടിലൊളിപ്പിച്ച് ബിജെപി, 12 പേരെ കാണാനില്ല!
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് ബിജെപിയുമായുളള എല്ലാ ബന്ധവും ഉപേക്ഷിച്ചിരിക്കുകയാണ് ശിവസേന. എന്‍ഡിഎ യോഗത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ശിവസേന വിട്ട് നില്‍ക്കുകയുണ്ടായി. പാര്‍ലമെന്റില്‍ ശിവസേനയുടെ ഇരിപ്പിടം പ്രതിപക്ഷ നിരയിലാണ്.
ശിവസേനയുമായി ചേർന്ന് ബിജെപി സർക്കാരുണ്ടാക്കും! അമിത് ഷാ ഉറപ്പ് നൽകിയെന്ന് കേന്ദ്രമന്ത്രി
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളും ബിജെപി ബന്ധം ഇനി വേണ്ട എന്ന നിലപാടിലാണ് ശിവസേന. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളും പിടിച്ചെടുക്കാമെന്ന് സേന കണക്ക് കൂട്ടുന്നു. അതിനിടെ തങ്ങളുടെ കൗണ്‍സിലര്‍മാരെ ശിവസേന ചാക്കിട്ട് പിടിക്കുമെന്ന് ഭയന്ന് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ബിജെപി.
റിസോർട്ട് നാടകങ്ങൾ
കര്‍ണാടകത്തില്‍ ബിജെപി ഭരണം പിടിച്ചത് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ചാണ്. എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിക്കൊണ്ടുളള റിസോര്‍ട്ട് നാടകങ്ങള്‍ക്ക് കര്‍ണാടകയും ഗോവയും അടക്കമുളള സംസ്ഥാനങ്ങള്‍ സാക്ഷിയായി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയുമാണ് ബിജെപിയെ ഭയന്ന് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
ശിവസേനയെ ഭയം
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. ബിജെപിക്കാണ് തങ്ങളുടെ കൗണ്‍സിലര്‍മാരെ ശിവസേനയോ കോണ്‍ഗ്രസോ എന്‍സിപിയോ റാഞ്ചുമെന്ന ഭയം. നാസിക് മുന്‍സിപ്പല്‍ കോര്‍പറേഷനിലെ തങ്ങളുടെ കൗണ്‍സിലര്‍മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ബിജെപി. നാസികില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുളള സിന്ധുദുര്‍ഗ് ജില്ലിയിലെ റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റിയത്.
അംഗങ്ങൾ റിസോർട്ടിൽ
നവംബര്‍ 22നാണ് നാസിക് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്. നിലവില്‍ ബിജെപിയാണ് നാസിക് ഭരിക്കുന്നത്. 122 അംഗ കോര്‍പ്പറേഷനില്‍ ബിജെപിക്ക് 65 അംഗങ്ങളാണുളളത്. 67 അംഗങ്ങളായിരുന്നു ബിജെപിക്ക് യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ രണ്ട് അംഗങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് രാജി വെച്ചതോടെയാണ് അംഗബലം 65 ആയി കുറഞ്ഞത്.
12 പേരെ കാണാനില്ല
മുഴുവന്‍ കൗണ്‍സിലര്‍മാരെയും റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. 12 കൗണ്‍സിലര്‍മാര്‍ റിസോര്‍ട്ടിലേക്ക് മാറിയിട്ടില്ല. ഇവരെ ബന്ധപ്പെടാനും സാധിക്കുന്നില്ല എന്നത് ബിജെപി കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ശിവസേനയ്ക്ക് 34 അംഗങ്ങളാണ് നാസിക് മുന്‍സിപ്പല്‍ കോര്‍പറേഷനിലുളളത്. കോണ്‍ഗ്രസിനും എന്‍സിപിക്കും 6 വീതം അംഗങ്ങളുമുണ്ട്.
ശിവസേന അംഗങ്ങൾ ഹോട്ടലിൽ
മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയ്ക്ക് 5 അംഗങ്ങളും 5 സ്വതന്ത്രരും നാസിക് മുന്‍സിപ്പല്‍ കോര്‍പറേഷനിലുണ്ട്. അതിനിടെ കുതിരക്കച്ചവടം ഭയപ്പ് ശിവസേനയും തങ്ങളുടെ 34 കൗണ്‍സിലര്‍മാരെ സുരക്ഷിതരാക്കി മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയിലെ ഒരു ഹോട്ടലിലേക്കാണ് സേന കൗണ്‍സിലര്‍മാരെ മാറ്റിയത് എന്നാണ് സൂചന. നേരത്തെ സേന എംഎല്‍എമാരെയും മുംബൈയിലെ ഹോട്ടലിലേക്കാണ് മാറ്റിയിരുന്നത്.
പിന്തുണ നീട്ടി എൻസിപി
അതേസമയം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ശിവസേനയ്ക്ക് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കാന്‍ നാസിക്കിലും മറ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും ശിവസേനയെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്നാണ് എന്‍സിപി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ശിവസേനയ്ക്ക് ആവശ്യമുണ്ടെങ്കില്‍ കോണ്‍ഗ്രസുമായി ആലോചിച്ച ശേഷം പിന്തുണയ്ക്കും എന്നാണ് എന്‍സിപിയുടെ നിലപാട്.