രാഹുല്‍ ഗാന്ധിയെ കൊറോണ ടെസ്റ്റിന് വിധേയമാക്കണമെന്ന് ബിജെപി എംപി രമേഷ് ബിധൂരി
ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ കൊവിഡ് 19 (കൊറോണ) പരിശോധനയ്ക് വിധേയമാക്കണമെന്ന് ബിജെപി എംപി. സൗത്ത് ദില്ലിയില്‍ നിന്നുള്ള ബിജെപി രമേഷ് ബിധൂരി ആണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഇറ്റലിയില്‍ നിന്ന് മടങ്ങിവന്ന രാഹുല്‍ കൊവിഡ് 19 പരിശോധ നടത്തിയോ എന്ന് വ്യക്തമാക്കണമെന്നും രമേഷ് ബിധൂരി ആവശ്യപ്പെട്ടു. പരിശോധന നടത്തിയില്ലെങ്കില്‍ രാഹുല്‍ ദില്ലി കലാപ ബാധിത സ്ഥലത്ത് പോയത് വലിയ തെറ്റാണന്നും ബിധൂരി അഭിപ്രായപ്പെട്ടു. കൂടുതല്‍ വിശദാംശങ്ങളിലേക്ക്...
ഇന്ത്യയിലെത്തിയത്
രാഹുല്‍ ഈ അടുത്താണ് ഇറ്റലിയില്‍ നിന്നും ഇന്ത്യയിലെത്തിയത്. അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ജനങ്ങള്‍ക്കിടയിലേക്ക് ചെല്ലുന്നതിന് മുന്‍പ് അദ്ദേഹം കൊവിഡ് 19 പരിശോധന നടത്തണമായിരുന്നു. ജനങ്ങളുടെ സുരക്ഷ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന
അതേസമയം, രാഹുല്‍ഗാന്ധി ഈ അടുത്തൊന്നും ഇറ്റലി സന്ദര്‍ശിച്ചതായി ഔദ്യോഗിക വിവരം ഇല്ല. ദില്ലിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണയുമായി ബന്ധപ്പെടുത്തി രാഹുലിനെതിരെ ബിജെപി എംപിയുടെ പ്രസ്താവന ഉണ്ടാവുന്നത്.
സന്ദര്‍ശനം
47 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത വടക്ക് കിഴക്കന്‍ ദില്ലിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയെ വിഭജിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ കീർത്തി കളങ്കപ്പെടുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
28 പേര്‍ക്ക്
അതേസമയം രാജ്യത്ത് ഇതുവരെ 28 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണ്. ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വംശജനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ചാവ്‌ള ഐടിബിപി ക്യാപിലേക്ക് മാറ്റിയിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം
രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ ആളുകളുടെ പരിശോധനാ ഫലം ഇന്നന് പുറത്തുവരും. ജനങ്ങള്‍ പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദില്ലി മുഖ്യമന്ത്രിയും ഹോളി ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. ചൈന, ഇറ്റലി ഉള്‍പ്പടേയുള്ള രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുണ്ട്.