തീവ്രവാദി പരാമർശം; ബിജെപി എംപി പർവേശ് വർമ്മയ്ക്ക് വീണ്ടും വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിൽ നിന്നും ബിജെപി എംപി പർവേശ് വർമ്മയ്ക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. 24 മണിക്കൂർ നേരത്തേയ്ക്കാണ് വിലക്ക്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് നടപടി. നേരത്തെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കാരണത്താൽ പർവേശ് വർമ്മയെ പ്രചാരണത്തിൽ നിന്നും 96 മണിക്കൂർ വിലക്കിയിരുന്നു.
കൊറോണ വൈറസ് ; ചൈനയിൽ നവജാത ശിശുവിന് വൈറസ് ബാധ സ്ഥിരീകരിച്ചു, പ്രായം 30 മണിക്കൂർ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പർവേശ് വർമ്മ പരാമർശം നടത്തിയെന്ന് വ്യക്തമായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ഷഹീൻ ബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിലാണ് പർവേശ് വർമ്മയ്ക്ക് ആദ്യം വിലക്കേർപ്പെടുത്തിയത്.
' ഷഹീൻ ബാഗിൽ സമരം നടത്തുന്നവർ നിങ്ങളുടെ വീടുകളിൽ കയറി പെൺമക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുമെന്നായിരുന്നു വർമ്മയുടെ പരാർശം. സ്ത്രീകൾ നേതൃത്വം നൽകുന്ന ഷഹീൻ ബാഗിലെ പ്രതിഷേധം രണ്ട് മാസമായി തുടരുകയാണ്.
അരവിന്ദ് കെജ്രിവാൾ ഷഹീൻബാഗ് പ്രതിഷേധക്കാരെ പിന്തുണയ്ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തീവ്രവാദി പരാമർശത്തെ പർവേശ് വെർമ്മ ന്യായീകരിച്ചിരുന്നു. കെജ്രിവാളിന് പ്രധാനമന്ത്രിയെ രാജ്യദ്രോഹിയെന്ന് വിളിക്കാമെങ്കിൽ തനിക്ക് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിക്കാമെന്നായിരുന്നു പർവേശിന്റെ മറുപടി. സ്വന്തം രാജ്യം ശത്രുരാജ്യത്ത് നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ സംശയം ഉന്നയിച്ചാൽ തീവ്രവാദിയെന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു പർവേശ് വർമ്മയുടെ പ്രതികരണം.