കൊറോണയെ തുരത്താൻ 'ഹനുമാൻ ചാലിസ'..!!, 10 ദിവസത്തെ പ്രാർത്ഥന; പുതിയ മാർഗവുമായി പ്രഗ്യാസിംഗ് താക്കൂർ
ഭോപ്പാല്‍: രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ പുത്തന്‍ മാര്‍ഗവുമായി ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂര്‍ രംഗത്ത്. കൊറോണയെ തുരത്താന്‍ ആഗസ്റ്റ് അഞ്ചാം തീയതിവരെ ജനങ്ങള്‍ അഞ്ച് തവണ ഹനുമാന് ചാലിസ ചൊല്ലണമെന്ന് പ്രഗ്യാ സിംഗ് താക്കൂര്‍ ആവശ്യപ്പെട്ടു. ഇതിലൂടെ കൊറോണ വൈറസ് എന്ന മഹമാരിയെ ലോകത്ത് നിന്ന് ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം, രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട തറക്കല്ലിടല്‍ കര്‍മ്മം ആഗസ്റ്റ് അഞ്ചിനാണ് നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രഗ്യാ സിംഗിന്റെ അവകാശവാദം. ഹിന്ദു ദൈവമായ ഹനുമാനെ സ്തുതിക്കുന്ന മന്ത്രങ്ങളാണ് ഹനുമാന് ചാലിസ.
ട്വിറ്ററില്‍ പുറത്തുവിട്ടവീഡിയോയിലാണ് പ്രഗ്യാസിംഗ് താക്കൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് നല്ല ആരോഗ്യം നേരുന്നതിനും കൊറോണ വൈറസ് പകര്‍ച്ചവ്യാധി തുരത്തുന്നതിനും നാമെല്ലാവരും ഒരുമിച്ച് ഒരു ആത്മീയ ശ്രമം നടത്താം. ജൂലായ് 25 മുതല്‍ ആഗസ്റ്റ് 5 വരെ എല്ലാവരും വീട്ടില്‍ നിന്ന് അഞ്ച് തവണ ഹനുമാന് ചാലിസ ചൊല്ലണമെന്നാണ് ബിജെപി എംപി ട്വീറ്റിലൂടെ പറയുന്നത്.
കൊറോണയെ നിയന്ത്രിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് ആഗസ്റ്റ് നാല് വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് നിലവിലുണ്ടെങ്കിലും രോഗത്തെ ഇല്ലാതാക്കാന്‍ നമ്മള് ആത്മീയമായി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജ ദിവസമായ ആഗസ്റ്റ് 5നാണ് നമ്മള് പ്രാര്‍ത്ഥന അവസാനിപ്പിക്കേണ്ടത്. അന്നത്തെ ദിവസം നമ്മള് ബീപാവലി പോലെ ആഘോഷിക്കുമെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു. അതേസമയം, ബിജെപി എംപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതിനിടെ, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം കൊറോണവൈറസിനെ ഇല്ലാതാക്കുമെന്ന് മധ്യപ്രദേശിലെ നിയമസഭാ പ്രൊടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകളിലൂടെ നേരത്തെ ബിജെപി നേതാക്കള്‍ കുപ്രസിദ്ധി നേടിയതാണ്. എന്നാല്‍ ഇത്തരമൊരു സുപ്രധാന പദവിയില്‍ ഇരിക്കുന്നയാള്‍ മണ്ടത്തരങ്ങള്‍ വിളിച്ച് പറയുന്നത് ഇത് ആദ്യമായിട്ടാണ്. രാജ്യത്ത് 13 ലക്ഷത്തിലധികം പേരെ കോവിഡ് ബാധിച്ചിരിക്കുന്ന ഘട്ടത്തിലാണ് രാമക്ഷേത്ര നിര്‍മാണം എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുമെന്ന പ്രൊടേം സ്പീക്കറുടെ പരാമര്‍ശം.
ഭഗവാന് ശ്രീരാമന് അക്കാലത്ത് പുനര്‍ജനിക്കുകയായിരുന്നു. മനുഷ്യവംശത്തിന്റെ ക്ഷേമത്തിനും അസുരന്മാരെ കൊന്നൊടുക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. രാമായണ കാലഘട്ടത്തിലെ കാര്യമാണ് ഇത്. അതുപോലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം എപ്പോള്‍ ആരംഭിക്കുന്നുവോ, കോവിഡിന്റെ നാശം അപ്പോള്‍ തുടങ്ങുമെന്നും രാമേശ്വര്‍ ശര്‍മ പറഞ്ഞിരുന്നു.