കുറ്റം നിങ്ങളുടേത് മാത്രമാണ്; വിമാനത്തിന്റെ പേരിലെ വിവാദത്തിൽ മറുപടിയുമായി ബിജെപി എംപി
ദില്ലി: കർണാടകയിലെ വിമത എംഎൽഎമാരെ മുംബൈയിലേക്ക് കടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖർ. നിങ്ങളുടെ സഖ്യത്തിലാണ് കുഴപ്പങ്ങളുള്ളത്, എന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കളോട് എംപി വ്യക്തമാക്കി. ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി പരമേശ്വരയെ ടാഗ് ചെയ്തുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ എംപി ട്വീറ്റ് ചെയ്തത്.
കർണാടകയിലെ എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നിൽ 3 കാരണങ്ങൾ; ഏഴാംവട്ടം ലക്ഷ്യം കാണാൻ ബിജെപി
എംഎൽഎമാരെ മുംബൈയിലേക്ക് കൊണ്ടുപോയി എന്ന് പറയുന്ന വിമാനം വാണിജ്യാടിസ്ഥാനത്തിൽ ചാർട്ട് ചെയ്ത് ഉപയോഗിക്കുന്നതാണ്. നിങ്ങളുടെ എംഎൽഎമാരെന്നല്ല ആർക്ക് വേണമെങ്കിലും വിമാനം ഉപയോഗിക്കാം, എന്നെയോ ബിജെപിയെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, അഴിമതിയും അവസരവാദവും നിറഞ്ഞ നിങ്ങളുടെ സഖ്യത്തിലാണ് പ്രശ്നങ്ങളെന്നും എംപി ട്വീറ്റ് ചെയ്തു.
രാജീവ് ചന്ദ്രശേഖർ മേധാവിയായുള്ള ജ്യൂപിറ്റർ ക്യാപിറ്റലിന്റെ ചാർട്ടേഡ് വിമാനത്തിലാണ് രാജി സമർപ്പിച്ച് വിമത എംഎൽഎമാർ മുംബൈയിലെ ഹോട്ടലിലേക്ക് പറന്നത്. ഇതോടെ ബിജെപിയുടെ ഓപ്പറേഷൻ താമരയാണ് കൂട്ടരാജിക്ക് പിന്നിലെന്ന് കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധിക്ക് തങ്ങളല്ല ഉത്തരവാദികളെന്നും, എന്നാൽ സർക്കാർ രൂപികരിക്കാൻ സാഹചര്യം ഉണ്ടായാൽ അതിന് ശ്രമിക്കുമെന്നുമാണ് ബിജെപിയുടെ നിലപാട്.
Dear @DrParameshwara - this “aircraft” is a commercial charter - tht has been chartered by many ppl incldg ur own ministers in past !
— Rajeev Chandrasekhar 🇮🇳 (@rajeev_mp) July 8, 2019
So dont blame me or an “aircraft” or @BJP4India for the problems in yr crooked corrupt opprtunistic “alliance”. 🤨😏😠 https://t.co/AlQFZjffPV
സംസ്ഥാനത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്, ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ അനുവദിക്കില്ല. 105 എംഎൽഎമാരുമായി എന്തുചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില കോൺഗ്രസ്-ജെഡിഎസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിൽ അസ്വസ്ഥരായാണ് എംഎൽഎമാർ രാജി സമർപ്പിച്ചതെന്നാണ് ബിജെപിയുടെ വാദം.
സർക്കാരിനെ സംരക്ഷിക്കാൻ അവസാന അടവും പയറ്റുകയാണ് സഖ്യ സർക്കാർ. മുഖ്യമന്ത്രി കുമാരസ്വാമി ഒഴികെ എല്ലാ മന്ത്രിമാരും മന്ത്രിപദവി രാജിവെച്ചു. വിമത എംഎൽഎമാരെ മന്ത്രി പദവി നൽകി അനുനയിപ്പിക്കുകയാണ് ലക്ഷ്യം. അതേ സമയം കൂടുതൽ എംഎൽഎമാർ രാജി സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.