നാൽപ്പത് വയസുകഴിഞ്ഞിട്ടും രാഹുലിന്റെ പഠനം തീരുന്നില്ല; രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി എംപി
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി എംപി സരോജ് പാണ്ഡെ. ഒരു പൊതുചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി മന്ദബുദ്ധിയാണെന്ന പരാമർശം സരോജ് നടത്തിയത്. 40-ാം വയസിൽ കാര്യങ്ങൾ പഠിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ഇൗ പ്രായത്തിൽ അദ്ദേഹത്തിന് പഠനം ബുദ്ധിമുട്ടാണെന്നും സരോജ് പാണ്ഡെ വിമർശിച്ചു.
രാഹുൽ പറയുന്ന കാര്യങ്ങൾ കേട്ട് ആശ്ചര്യപ്പെടാറുണ്ട്. അദ്ദേഹം കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കാറുണ്ടെന്നുള്ളത് സത്യമാണ്, പക്ഷെ നാൽപ്പത് വയസിനു ശേഷവും ഇങ്ങനെ പഠിച്ചുകൊണ്ടിരിക്കുന്നയാളെ മദ്ധബുദ്ധിയെന്നാണ് വിളിക്കേണ്ടതെന്നും സരോജ് പാണ്ഡെ പറഞ്ഞു. ഛത്തീസ്ഗഡിൽ നിന്നുള്ള രാജ്യസഭാ എംപി യാണ് സരോജ് പാണ്ഡെ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ വിമർശിക്കാൻ കൊക്കക്കോളയുടെ ഉടമ നാരങ്ങാവെള്ളം വിറ്റുനടന്നിരുന്നുവെന്നും മക്ഡൊണാൾഡ്സിന്റെ ഉടമകൾ തട്ടുകട നടത്തിയിരുന്നുവെന്നുമൊക്കെ പറയുന്നയാളെ വേറെന്താണ് വിളിക്കേണ്ടതെന്നും സരോജ് പാണ്ഡെ ചോദിച്ചു.
നേരത്തെ കേരളത്തിലെ സിപിഎമ്മിനെതിരെയും സരോജ് പാണ്ഡെ ഭീഷണി മുഴക്കിയിരുന്നു. കേരളത്തിൽ ആർ എസ്എസ് ,ബിജെപി പ്രവർത്തകർക്ക് നേരെ കണ്ണുരുട്ടിയാൽ സിപിഎംകാരുടെ വീട്ടിൽ കയറി കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നായിരുന്നു സരോജ് പാണ്ഡെയുടെ ഭീഷണി.