യുപിയില്‍ പ്രിയങ്ക മാജിക്; ബിജെപി വിട്ട സിറ്റിങ് എംപിയും എസ്പി നേതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നു
Recommended Video
ലക്നൗ: 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ റെക്കോര്‍ഡ് പ്രകടനത്തില്‍ ഏറ്റവും നിര്‍ണ്ണായകമായത് ഉത്തര്‍പ്രദേശിലെ മികച്ച വിജയമായിരുന്നു. യുപിയിലെ 80 സീറ്റില്‍ ബിജെപി 73 സീറ്റ് കരസ്ഥമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 2 സീറ്റുകള്‍ മാത്രം. എസ്പി നാല് സീറ്റ് നേടിയപ്പോള്‍ ബിഎസ്പിക്ക് 2014ല്‍ സീറ്റൊന്നും ലഭിച്ചില്ല.
എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് ബിജെപി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. എസ്പി-ബിഎസ്പി സഖ്യം യുപിയില്‍ ഇത്തവണ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശത്ത് പ്രിയങ്കഗാന്ധിയിലൂടെ സംസ്ഥാനത്ത് തിരിച്ചുവരവാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിനിടെയാണ് പാര്‍ട്ടിക്ക് കരുത്ത് പകര്‍ന്നുകൊണ്ട് ബിജെപി എംപി സാവിത്രി ഭായി ഫുലെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.
സാവിത്രി ഭായി
ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട ദളിത് നേതാവും ബഹ്റൈച്ച് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ സാവിത്രി ഭായി ഫുലെയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസിലേക്ക്
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ചേര്‍ന്ന് സാവിത്രി ഭായി ഫുലെയെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
ഭിന്നത സൃഷ്ടിക്കുന്നു
ഉത്തര്‍പ്രദേശിലെ പ്രമുഖ പട്ടിക ജാതി-വര്‍ഗ നേതാവായിരുന്നു സാവിത്രി ഭായി ഫുലെ കഴിഞ്ഞ വര്‍ഷം ബിആര്‍ അംബോദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബിജെപി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെ പാര്‍ട്ടി വിട്ടത്.
വിമര്‍ശനം
ഹനുമാന്‍റെ ജാതിയുമായി ബന്ധപ്പെട്ട് വിവാദപരമായ പരാമര്‍ശനം നടത്തിയ മുഖ്യന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫുലെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചത്.
രാകേഷ് സച്ചനും
പാര്‍ട്ടി അംഗത്വം രാജിവെച്ചെങ്കിലും പാര്‍ലമെന്‍റ് അംഗത്വം ഫുലെ രാജിവെച്ചിരുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ള എസ്പി നേതാവും മുന്‍ എംപിയുമായ രാകേഷ് സച്ചനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാകേഷ് സച്ചനും കോണ്‍ഗ്രസ് ലോക്സഭയിലേക്ക് മത്സരിപ്പിച്ചേക്കും.
തിരഞ്ഞെടുപ്പില്‍ നേട്ടാമാകും
പൊതുതിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എസ്പിയില്‍ നിന്നും ബിജെപിയില്‍ നിന്നും പ്രമുഖ നേതാക്കളെ സ്വന്തം ക്യാംപില്‍ എത്തിക്കാനായാണ് തിരഞ്ഞെടുപ്പില്‍ നേട്ടാമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കോണ്‍ഗ്രസിനെ കൂടാതെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ തീരുമാനം.
ഫുലെയെ ഒപ്പം നിർത്തുന്നത്
ബിജെപിയേയും ബിഎസ്പി-എസ്പി സഖ്യത്തേയും നേരിടാന്‍ ദളിത്, യാദവ്, ഒബിസി വോട്ടുകള്‍ ബാങ്കുള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്. ബിജെപി ദളിത് വിരുദ്ധരുടെയും സവര്‍ണരുടേയും പാര്‍ട്ടിയാണെന്ന് ആരോപിച്ച് പാർട്ടി വിട്ട സാവിത്രി ബായ് ഫുലെയെ ഒപ്പം നിർത്തുന്നത് ദളിത് വോട്ടുകളെ ഒപ്പമെത്തിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
യുപിയിലെ പ്രതിപക്ഷ സഖ്യം
അതേസമയം മാറിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ യുപിയിലെ പ്രതിപക്ഷ സഖ്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നതിലൂടെ ബിജെപി വിജയിക്കുന്നതിന് തടയിടാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നാണ് ശരത് പവാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എസ്പി-ബിഎസ്പി
എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസും വന്നാല്‍ പ്രതിപക്ഷസഖ്യത്തിന്‍റെ കരുത്ത് വര്‍ധിക്കും. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവുമായി നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെങ്കിലും വരും ദിവസങ്ങലില്‍ ചര്‍ച്ച നടക്കാനുള്ള സാധ്യതകള്‍ സംസ്ഥാന കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല.
എത്ര സീറ്റുകളില്‍
പ്രിയങ്ക ഗാന്ധിയുടെ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് സംസ്ഥാന കോണ്‍ഗ്രസിന് ഉണര്‍വ് പകര്‍ന്നിട്ടുണ്ടെന്നുള്ളത് നേരാണ്. എന്നാല്‍ അത് എത്ര സീറ്റുകളില്‍ വിജയം കൊണ്ടുവരും എന്നത് സംശയമാണ്.
ബിജെപി പ്രതീക്ഷ
80 സീറ്റുകളില്‍ 25 സീറ്റുകളിലെങ്കിലും വിജയിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ക്കിടയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നതിലൂടെ വീണ്ടും സംസ്ഥാനത്ത് വന്‍ വിജയം കരസ്ഥമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ഇതിന് ഏതു വിധേനയും തടയിടണമെന്നാണ് കഴിഞ്ഞദിവസം ശരത് പവാര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്.