'ലുങ്കിവാല' അധിക്ഷേപം ഉയർത്തി ബിജെപി എംപി, സഭയിൽ ഖേദം പ്രകടിപ്പിക്കേണ്ടി വന്നുവെന്ന് ബ്രിട്ടാസ്
ജോൺ ബ്രിട്ടാസ് എംപിയെ ബിജെപി എംപിയായ സുഷ്മിത ദേവ് ലുങ്കി വാല എന്ന് വിളിച്ച് അധിക്ഷേപിച്ചത് രാജ്യസഭയിൽ വലിയ പ്രതിഷേധത്തിനാണ് വഴി വെച്ചത്. മല്ലികാർജ്ജുൻ ഖാർഗെ അടക്കമുളള പ്രതിപക്ഷ എംപിമാർ മുണ്ടുടുത്ത് വന്നാണ് ജോൺ ബ്രിട്ടാസിന് ഐക്യദാർഢ്യം അറിയിച്ചത്.
പ്രതിഷേധം ശക്തമായതോടെ സുഷ്മിത ദേവിന് സഭയിൽ ഖേദം പ്രകടിപ്പിക്കേണ്ടി വന്നുവെന്ന് ജോൺ ബ്രിട്ടാസ് പറയുന്നു. ജോൺ ബ്രിട്ടാസിന്റെ പ്രതികരണം: ' തങ്ങളുടെ രാഷ്ട്രീയത്തെ എതിർക്കുന്നവരെ അവഹേളിക്കാൻ ബിജെപി സ്ഥിരമായി പല പദാവലികളും ഉപയോഗിക്കാറുണ്ട്. "രാജ്യദ്രോഹിയാണ്" അതിലൊന്ന്. എന്നാൽ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കൊണ്ടുവന്ന "തോല" (TOLA - Taxation and Other Laws Amendment Bill) ബില്ലിനെ എതിർക്കാൻ ഞാൻ എഴുന്നേറ്റപ്പോൾ വലിയ ബഹളമാണ് ഭരണപക്ഷം സൃഷ്ടിച്ചത്. ബിജെപിയിലേക്ക് അടുത്തിടെ കൂറുമാറിയെത്തിയ സുഷ്മിത ദേവ് സ്വന്തം സീറ്റിൽ നിന്ന് മാറി എന്റെ തൊട്ടുപിന്നിൽ ഇരിപ്പുറപ്പിച്ചാണ് ബഹളം വെച്ചത്.
അന്തരിച്ച കേന്ദ്രമന്ത്രി സന്തോഷ് മോഹൻ ദേവിന്റെ മകളും മുൻ കോൺഗ്രസ് നേതാവും മഹിളാ കോൺഗ്രസ് അധ്യക്ഷയുമായിരുന്നു സുഷ്മിത ദേവ്. പിന്നീട് ടിഎംസിയിൽ ചേക്കേറി രാജ്യസഭാംഗമായി. ടിഎംസി പരാജയപ്പെട്ടപ്പോൾ കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് അവർ ബിജെപിയിലേക്ക് ചേക്കേറിയത്. അവർ തുടർച്ചയായി ബഹളം വെച്ചപ്പോൾ "turncoats are more enthusiastic" (കൂറുമാറിയവർക്കാണ് കൂടുതൽ ഉത്സാഹം) എന്ന കാര്യം ഞാൻ ചൂണ്ടിക്കാണിക്കുകയുണ്ടായി.

എന്നാൽ അപ്പോഴും ബഹളം തുടരുകയും എന്നെ "ലുങ്കിവാല... ലുങ്കിവാല" എന്ന് വിളിച്ച് അധിക്ഷേപിക്കാനും അവർക്ക് മടിയുണ്ടായില്ല. ദക്ഷിണേന്ത്യക്കാരെ അപമാനിക്കാൻ പതിറ്റാണ്ടുകളായി ചിലർ പയറ്റുന്ന പ്രയോഗമാണത്. ഈ കാരണം കൊണ്ടുതന്നെ അവർക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകണമെന്ന് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം നിർദ്ദേശിക്കുകയുണ്ടായി.
വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്താണ് രാജ്യസഭാ ചെയർമാൻ വിഷയം സഭയിൽ തന്നെ ഉന്നയിക്കാൻ അവസരം നൽകിയതും. സുഷ്മിതയുടെ പരാമർശത്തിൽ ബിജെപിയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന തിരിച്ചറിവിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങൾ എഴുന്നേറ്റുവെങ്കിലും, രാജ്യസഭാ ചെയർമാൻ ആർജ്ജവത്തോടെയുള്ള നിലപാടാണ് സ്വീകരിച്ചത്.
ഞാൻ അവതരിപ്പിച്ച വിഷയം മുൻനിർത്തി റൂളിംഗ് നൽകിയ ചെയർമാൻ, "നമ്മുടെ സംസ്കാരം സവിശേഷവും വൈവിധ്യമാർന്ന പ്രാദേശിക സംസ്കാരങ്ങളെ ഉൾക്കൊള്ളുന്നതുമാണ്. നമ്മുടെ സഹപ്രവർത്തകരുടെ പ്രാദേശിക സ്വത്വങ്ങളോടും സാംസ്കാരിക പാരമ്പര്യങ്ങളോടും ഒരു തരത്തിലുള്ള അനാദരവും ഉണ്ടാകാൻ പാടില്ല" എന്ന് സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തു.
സുഷ്മിതയുടെ വിഷലിപ്തമായ പ്രയോഗത്തിനെതിരെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ശ്രീ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഒന്നടങ്കമാണ് പ്രതിഷേധിച്ചത്. ശേഷം സഭ വീണ്ടും രണ്ടു മണിക്ക് ചേർന്നപ്പോൾ സുഷ്മിത ദേവിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. കേരളത്തെയും ദക്ഷിണേന്ത്യയെയും ഇഷ്ടമാണെന്നും ബഹുമാനമാണെന്നും പറഞ്ഞ് തലയൂരുകയാണുണ്ടായത്'.



Click it and Unblock the Notifications