'രാഹുൽ ഗാന്ധിയോട് യോജിക്കുന്നു', ബിജെപിയെ അമ്പരപ്പിച്ച് തേജസ്വി സൂര്യ, ട്വീറ്റിൽ ട്വിസ്റ്റ്!
ബെംഗളൂരു: എച്ച്ഡിഎഫ്സിയില് ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഹരി വര്‍ധിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യം ചൈന മുതലെടുക്കുകയാണ് എന്നാണ് ആരോപണം.
ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയോട് യോജിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി എംപി തേജസ്വി സൂര്യ. ഒപ്പം രാഹുല്‍ ഗാന്ധിക്കൊരു കുത്തും തേജസ്വിയുടെ വകയായിട്ടുണ്ട്.
ഓഹരി വാങ്ങി ചൈനീസ് ബാങ്ക്
ഹൗസിംഗ് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (എച്ച്ഡിഎഫ്സി) 1.01 ശതമാനം ഓഹരികളാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന(പിബിഒസി) ഏറ്റെടുത്തിരിക്കുന്നത്. അതായത് എച്ച്ഡിഎഫ്സിയുടെ 1,74,92,909 ഷെയറുകൾ ചൈനീസ് കേന്ദ്ര ബാങ്ക് വാങ്ങി. നിലവിലെ സാഹചര്യം മുതലാക്കിയുളള ചൈനീസ് കേന്ദ്ര ബാങ്കിന്റെ ഈ നീക്കത്തിൽ കേന്ദ്ര സർക്കാർ അസംതൃപ്തരാണ്.
എതിർത്ത് രാഹുൽ ഗാന്ധി
എച്ച്ഡിഎഫ്സിയില് ചൈനീസ് കമ്പനി ഓഹരി നിക്ഷേപം വര്‍ധിപ്പിച്ചത് പോലെയുളള നടപടികള്‍ തടയണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: '' വന്‍ സാമ്പത്തിക തകര്‍ച്ച ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. അവ ഏറ്റെടുക്കലുകാര്ക്ക് മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നു. ഈ ദേശീയ പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യന്‍ കമ്പനികളില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ വിദേശ നിക്ഷേപകരെ സര്‍ക്കാര്‍ അനുവദിക്കരുത്.
ട്രോളി തേജസ്വി സൂര്യ
രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ കളിയാക്കിയാണ് ബിജെപി എംപി തേജസ്വി സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെ:'' ഞാന്‍ രാഹുല്‍ ഗാന്ധിയോട് യോജിക്കുന്നു. നമ്മുടെ കമ്പനികളെ വിദേശികള്‍ ഏറ്റെടുക്കുന്നതിനെതിരെ ജാഗ്രത വേണ്ടത് തന്നെയാണ്. വിദേശികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഏറ്റെടുത്തതിലൂടെ രാജ്യത്തിന് സംഭവിച്ച നാശം നമ്മള് ഇതിനകം കണ്ട് കഴിഞ്ഞതാണ്'' എന്നാണ് തേജസ്വിയുടെ പരിഹാസം.
1 ശതമാനത്തിലേക്ക്
2020 മാര്‍ച്ച് അവസാനത്തോടെയാണ് ചൈനീസ് കേന്ദ്ര ബാങ്ക് 17.5 കോടി വരുന്ന എച്ച്ഡിഎഫ്സി ഓഹരികള്‍ സ്വന്തമാക്കിയത്. ഈ നീക്കത്തെ കുറിച്ച് ശനിയാഴ്ച എച്ച്ഡിഎഫ്സി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കുകയുണ്ടായി. 2019 മാര്‍ച്ചില്‍ കമ്പനിയുടെ 0.8 ശതമാനം ഓഹരി മാത്രമേ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ടായിരുന്നുളളൂ. ഇതാണ് മാര്‍ച്ച് 2020ല്‍ 1 ശതമാനം വർധിച്ചിരിക്കുന്നത്.
സെക്കൻഡറി മാർക്കറ്റ് വഴി
നിലവില്‍ ഇത്തരം നടപടികള്‍ തടയാന്‍ നിയമപരമായി വ്യവസ്ഥകള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 17.5 കോടി ഷെയറുകള്‍ ചൈനീസ് കേന്ദ്ര ബാങ്ക് വാങ്ങിയിരിക്കുന്നത് സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നാണ്. അതായത് ഓഹരികള്‍ വില്‍പ്പന നടത്തുന്ന കമ്പനിയിലെ മറ്റ് ഓഹരി ഉടമകളില്‍ നിന്നാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഷെയറുകള്‍ സ്വന്തമാക്കുന്നത്.