ദില്ലി ജുമാ മസ്ജിദ് ക്ഷേത്രമായിരുന്നു; താജ്മഹലിന് പിന്നാലെ പുതിയ വാദവുമായി ബിജെപി
ദില്ലി: രാജ്യതലസ്ഥാനത്തെ പ്രധാന മുസ്ലിം ആരാധനാലയമാണ് ദില്ലി ജുമാ മസ്ജിദ്. 17 ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് ഇതു നിര്‍മിച്ചത്. ജുമാ മസ്ജിദ് മാത്രമല്ല, ആഗ്രയിലെ താജ്മഹലും ദില്ലിയെ ചെങ്കോട്ടയുമെല്ലാം നിര്‍മിച്ചത് ഷാജഹാന്‍ തന്നെ. പക്ഷേ മസ്ജിദ് നില്‍ക്കുന്ന സ്ഥലം ക്ഷേത്രമായിരുന്നുവെന്നാണ് ബിജെപിയുടെ വാദം.
മുതിര്‍ന്ന ബിജെപി എംപി വിനയ് കത്യാരാണ് ഈ അവകാശവാദം ഉന്നയിച്ചത്. യമുനാ ദേവി ക്ഷേത്രമായിരുന്നുവത്രെ അത്. പിന്നീട് മുഗളന്മാര്‍ ദില്ലിയിലെത്തിയപ്പോള്‍ ക്ഷേത്രം മാറ്റി അവിടെ പള്ളി നിര്‍മിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഇത്തരത്തില്‍ 6000 ഹിന്ദു കേന്ദ്രങ്ങള്‍ മുഗളന്‍മാന്‍ ബലം പ്രയോഗിച്ച് പിടിച്ചടക്കിയെന്നും വിനയ് കത്യാര്‍ എംപി പറയുന്നു. താജ്മഹല്‍ ക്ഷേത്രമായിരുന്നുവെന്ന് ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. താജ്മഹല്‍ നിന്നിടത്ത് തേജോമഹാലയ എന്ന പേരില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്നായിരുന്നു കത്യാരുടെ വാദം.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ താജ്മഹലിനെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നു നീക്കിയപ്പോഴാണ് അതുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നത്. മുഗള്‍ ഭരണാധികാരി പണികഴിപ്പിച്ച താജ്മഹല്‍ നിന്നിടത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്നായിരുന്നു വിനയ് കത്യാര്‍ പറഞ്ഞത്. ശിവന്റെ പ്രതിമ ആ ക്ഷേത്രത്തിലുണ്ടായിരുന്നുവെന്നും കത്യാര്‍ പറഞ്ഞിരുന്നു.
അയോധ്യയിലെ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിവാദം ഇത്തരത്തില്‍ വിവാദമാക്കിയതും നേട്ടം കൊയ്തതും ബിജെപിയായിരുന്നു. രാമക്ഷേത്ര പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത് ബിജെപി നേതാക്കള്‍ നടത്തിയ നീക്കമാണ് മസ്ജിദ് തകര്‍ക്കുന്നതില്‍ കലാശിച്ചതെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.