കേന്ദ്രത്തിനെതിരെ തുറന്നടിച്ച് ബിജെപി എംപിമാർ സഭയിൽ, ഹേമ മാലിനിക്കും റൂഡിക്കും കയ്യടിച്ച് പ്രതിപക്ഷം
ദില്ലി: ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ബിജെപി എംപിമാര്‍. ഹേമ മാലിനിയും രാജീവ് പ്രതാപ് റൂഡിയുമാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. തങ്ങളുടെ മണ്ഡലങ്ങളില്‍ വിനോദ സഞ്ചാര രംഗത്തെ വികസനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല എന്നാണ് ബിജെപി എംപിമാരുടെ പരാതി. രാജീവ് പ്രതാപ് റൂഡിയും ഹേമ മാലിനിയും ബീഹാറിലെ സരണില്‍ നിന്നും മഥുരയില്‍ നിന്നുമുളള എംപിമാരാണ്.
മഥുര വൃന്ദാവനില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുളള വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്ന് ഹേമ മാലിനി സഭയില്‍ തുറന്നടിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കൃഷ്ണ സര്‍ക്യൂട്ടിന് കീഴില്‍ വരുന്ന പദ്ധതിയായിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുകയാണ് എന്നാണ് ബിജെപി എംപി പരാതിപ്പെട്ടത്.
സോണ്‍പൂര്‍ കന്നുകാലി വിപണന മേളയുടെ വികസനത്തിന് കേന്ദ്രം സഹായിച്ചില്ല എന്നാണ് റൂഡി ഉയര്‍ത്തിയ വിമര്‍ശനം. പദ്ധതിക്ക് പണം അനുവദിക്കണം എന്ന് താന്‍ നിരന്തരം കേന്ദ്ര ടൂറിസം മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ തന്റെ അഭ്യര്‍ത്ഥനകള്‍ ടൂറിസം മന്ത്രാലയം പരിഗണിച്ചില്ലെന്ന് എംപി കുറ്റപ്പെടുത്തി.
ഇക്കോ ടൂറിസം പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ബീഹാറിനെ അവഗണിക്കുകയാണ് എന്നും റൂഡി ആരോപിച്ചു. രാജ്യത്തെ എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി 500 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. എന്നാല്‍ ബീഹാര്‍ ഇക്കോ ടൂറിസം പദ്ധതി തഴയപ്പെട്ടുവെന്നും എംപി തുറന്നടിച്ചു. എംപിമാരുടെ രോഷപ്രകടനത്തിന് പ്രതിപക്ഷത്ത് നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. പദ്ധതി നിര്‍ദേശങ്ങള്‍ അതത് സര്‍ക്കാരുകള്‍ വിശദമായ റിപ്പോര്‍ട്ട് സഹിതം കേന്ദ്രത്തിന് സമര്‍പ്പിക്കണം എന്നാണ് ടൂറിസം മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ മറുപടി നല്‍കിയത്.