ക്രെയിൻ കൊണ്ടുവന്ന് ഒവൈസിയെ തലകീഴായി കെട്ടിത്തൂക്കും, താടി വടിക്കും! ഭീഷണി മുഴക്കി ബിജെപി എംപി!
ഹൈദരാബാദ്: ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദ് മുസ്ലിമീന്‍ തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്. ഒവൈസിയുടെ താടി വടിച്ച് തലകീഴായി കെട്ടിത്തൂക്കും എന്നാണ് നിസാമാബാദ് എംപിയായ ഡി അരവിന്ദ് കുമാര്‍ വെല്ലുവിളിച്ചിരിക്കുന്നത്.
ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗം ഇങ്ങനെയാണ്: ''ആര്‍എസ്എസിനേയും ബിജെപിയേയും കീറിക്കളയും എന്നാണ് അസദ്ദുദ്ദീന്‍ ഒവൈസി പറയുന്നത്. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒവൈസിയുടെ സ്വന്തം സഹോദരനെ, നിങ്ങളുടെ തട്ടകത്തില്‍, നിങ്ങളുടെ തന്നെ സമുദായത്തില്‍ നിന്നുളള മുഹമ്മദ് പെഹല്‍വാന്‍ എന്നയാള്‍ 50 തവണ കുത്തുകയും 20 തവണ വെടിയുതിര്‍ക്കുകയും ചെയ്തു. 9 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മുറിവുകള്‍ക്ക് നിങ്ങളുടെ സഹോദരന്‍ ചികിത്സിച്ച് കൊണ്ടിരിക്കുകയാണ്. ആ നിങ്ങളാണോ ബിജെപിയെ ഭീഷണിപ്പെടുത്തുന്നത്''.
''അവര്‍ ഈദ് ഗാഹ് മൈതാനത്ത് ചില യോഗങ്ങള്‍ ചേര്‍ന്നിരുന്നു. അതേ മൈതാനത്തേക്ക് താനൊരു ക്രൈയിന്‍ കൊണ്ടുവരും. നിങ്ങളെ തല കീഴായി കെട്ടിത്തൂക്കി താടി വടിച്ച് കളയും. ആ താടി ഞാന്‍ വലിച്ചെറിഞ്ഞ് കളയില്ല. അതിന് ഞാന്‍ പ്രചാരണം കൊടുക്കും. കെ ചന്ദ്രശേഖര റാവുവിന് ആ താടി താന്‍ ഒട്ടിച്ച് കൊടുക്കും. കെസിആറും ഒരു മുല്ല ആണെന്ന് ആളുകള്‍ക്ക് മനസ്സിലാകട്ടെ'' എന്നാണ് ബിജെപി നേതാവ് പ്രസംഗിച്ചത്.
പൗരത്വവ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന കെ ചന്ദ്രശേഖര റാവുവിന് ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു. കെസിആറും ഒരു മുല്ലയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ രൂപത്തിലുളള ഒരു മുല്ലയാണ് അയാള്‍. അയാളുടെ മകന്‍ ഒരു നിരീശ്വരവാദിയാണ്. അവര്‍ക്കെങ്ങനെയാണ് ഹൈന്ദവ ധര്‍മ്മത്തെക്കുറിച്ച് അറിവുണ്ടാവുക. ഇവരാണ് മതേതരത്വത്തെ കുറിച്ച് സംസാരിക്കുന്നത് എന്നും ബിജെപി എംപി പറഞ്ഞു.