കൂട്ട രാജിക്ക് പിന്നിൽ ബിജെപിയല്ല.. സർക്കാർ സ്വയം വീണാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് യെദ്യൂരപ്പ!
ബെംഗളൂരു: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിയെ ഞെട്ടിച്ച് കൊണ്ടാണ് ജെഡിഎസിനെ കൂടെ നിര്‍ത്തി കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത്. പിന്നാലെ ഓപ്പറേഷന്‍ കമലയുമായി സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കങ്ങള്‍ ബിജെപി ആരംഭിക്കയും ചെയ്തു. ഇടക്കാലത്ത് നിര്‍ത്തി വെച്ച ഓപ്പറേഷന്‍ കമല ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തോടെയാണ് ബിജെപി വീണ്ടും സജീവമാക്കിയത്.
ഭരണപക്ഷത്തെ 11 എംഎല്‍എമാരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേരെ അനുനയിപ്പിച്ച് തിരികെ കൊണ്ട് പോകാന്‍ മന്ത്രിയും കോണ്‍ഗ്രസിലെ ചാണക്യനുമായ ഡികെ ശിവകുമാറിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് ബിജെപി സര്‍ക്കാരുണ്ടാക്കാനുളള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കും എന്നാണ് ബിജെപി നേതാവ് സദാനന്ദ ഗൗഡയുടെ പ്രഖ്യാപനം. എന്നാല്‍ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല എന്നാണ് കര്‍ണാടക ബിജെപി അധ്യക്ഷന്‍ കൂടിയായ യെദ്യൂരപ്പ പ്രതികരിച്ചിരിക്കുന്നത്. കുമാരസ്വാമി സര്‍ക്കാര്‍ താനെ വീഴുകയാണെങ്കില്‍ ബിജെപി പുതിയ സര്‍ക്കാരിനുളള സാധ്യത തേടുമെന്നും യെദ്യൂരപ്പ പറഞ്ഞു.
കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. സര്‍ക്കാരിനുളളിലെ ഭിന്നതകള്‍ കാരണം കുമാരസ്വാമി സര്‍ക്കാര്‍ സ്വയം താഴെ വീഴുമെന്ന് തങ്ങള്‍ നേരത്തെ തന്നെ പ്രവചിച്ചിട്ടുളളതാണ്. ഉടനെ ഒരു തിരഞ്ഞെടുപ്പിനുളള സാധ്യത ഇല്ല. ബിജെപി കാത്തിരിക്കുകയാണ്. അനുയോജ്യമായ സമയത്ത് തീരുമാനം എടുക്കുമെന്നും യെദ്യൂരപ്പ പ്രതികരിച്ചു.