ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ!
ഭോപ്പാല്‍: മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങളിലൂടെ അധികാരം പിടിച്ചെടുത്തെങ്കിലും ഇനിയാണ് ബിജെപിക്ക് മുന്നിലുളള യഥാര്‍ത്ഥ വെല്ലുവിളി. കോണ്‍ഗ്രസില്‍ നിന്നെത്തിയ 22 എംഎല്‍എമാരുടേത് അടക്കം 24 മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാവും.
അതിനിടെ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് ഗുണ എംഎല്‍എ ജാദവ് ഗോപിലാല്‍. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനാണ് ജാദവ് വോട്ട് ചെയ്തത് എന്നാണ് ബിജെപിയെ ഞെട്ടിച്ചത്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കോൺഗ്രസ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ വന്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ബിജെപി ക്യാമ്പില്‍ ആശങ്ക പടരുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
അഭിമാന പ്രശ്നമാണ്
കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തി ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്ക് പോയ 22 എംഎല്‍എമാര്‍ തന്നെയാവും ബിജെപി ടിക്കറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുക. ഇവരെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസിന്റെയും ജയിപ്പിക്കുക എന്നത് ബിജെപിയുടേയും അഭിമാന പ്രശ്നമാണ്. അതിനായി രണ്ട് പാര്‍ട്ടികളും ശക്തമായ തന്ത്രങ്ങള്‍ അണിയറയില്‍ മെനയുന്നുമുണ്ട്.
Recommended Video
ഗ്വാളിയോര്‍-ചമ്പല്‍ കേന്ദ്രീകരിച്ച്
ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളും. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനങ്ങള്‍. അതിനിടെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിന്ധ്യയുടെ കോട്ടയായ ഗുണയിലെ എംഎല്‍എ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തിരിക്കുന്നത്.
സിന്ധ്യയും ദിഗ്വിജയ് സിംഗും
മധ്യപ്രദേശില്‍ നിന്ന് ബിജെപി രണ്ട് സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ആണ് വിജയിച്ചത്. ബിജെപിയില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും സുമീര്‍ സിംഗ് സോളങ്കിയും രാജ്യസഭയിലേക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് വിജയിച്ചു. കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥിയായിരുന്ന ദളിത് നേതാവ് ഫൂല് സിംഗ് ബാരിയ പരാജയപ്പെടുകയും ചെയ്തു.
വോട്ട് കോൺഗ്രസിന്
ദിഗ്വിജയ് സിംഗിന് കിട്ടിയ വോട്ടുകളിലൊന്ന് ബിജെപി എംഎല്‍എ ഗോപിലാല്‍ ജാദവിന്റെതാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ക്കുകയും വിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ വിപ്പ് ലംഘിച്ചാമ് ജാദവ് കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. 6 തവണ എംഎല്‍എ ആയിട്ടുളള പ്രമുഖ ദളിത് നേതാവാണ് ഗോപിലാല്‍ ജാദവ്.
നടപടിയെടുക്കാതെ ബിജെപി
നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ജാദവിന് എതിരെ നടപടിയെടുക്കാന്‍ ബിജെപി ആശങ്കപ്പെടുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളില്‍ 16 എണ്ണവും ഗ്വാളിയോര്‍ ചമ്പല്‍ മേഖലയില്‍ ആണ്. ഇവിടെ ആകട്ടെ വലിയ തോതിലാണ് ദളിത് വോട്ടര്‍മാരുളളത്. അതുകൊണ്ട് തന്നെ ജാദവിനെതിരെ നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്ന് ബിജെപി ഭയക്കുന്നു.
ദളിത് വോട്ടുകളെ സ്വാധീനിച്ചേക്കും
ദളിത് വിഭാഗത്തില്‍ വലിയ സ്വാധീനമുളള നേതാവാണ് ജാദവ്. അതുകൊണ്ട് തന്നെ ജാദവിനെതിരെയുളള നടപടി ദളിത് വോട്ടുകളെ സ്വാധീനിച്ചേക്കും എന്ന് ബിജെപി ആശങ്കപ്പെടുന്നു. മാത്രമല്ല നടപടിയെടുത്താൽ എംഎൽഎയെ കമൽനാഥ് കോൺഗ്രസിലേക്ക് ചാടിക്കുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. അതേസമയം പാര്‍ട്ടി ദേശീയ നേതൃത്വം വിവാദത്തില്‍ പ്രതികരണം നടത്തിയിട്ടുണ്ട്.
അട്ടിമറി നടന്നോ?
കോണ്‍ഗ്രസിന് വോട്ട് മാറി ചെയ്തതില്‍ ജാദവിന്റെ വിശദീകരണം ലഭിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് ബിജെപിയുടെ ചുമതലയുളള വിനയ് സഹസ്രബുദ്ധെ പ്രതികരിച്ചു. അക്കാര്യം തങ്ങള്‍ പരിശോധിച്ച് വരികയാണ്. മനുഷ്യസഹജമായ തെറ്റാണോ സംഭവിച്ചത് അതോ മറ്റെന്തിലും തിരിമറി നടന്നിട്ടോ എന്നുളള കാര്യം പരിശോധിക്കുന്നുണ്ട്. അതിനനുസരിച്ചാവും നടപടിയെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
വിശദീകരിച്ച് എംഎൽഎ
മനപ്പൂര്‍വ്വമുളള ഒരു അട്ടിമറിക്കുളള ശ്രമം ആണ് നടന്നിട്ടുളളത് എങ്കില്‍ അത് ആ തരത്തില്‍ തന്നെ കൈകാര്യം ചെയ്യുകയും കടുത്ത നടപടിയെടുക്കുകയും ചെയ്യും എന്നും സഹസ്രബുദ്ധെ പറഞ്ഞു. കോണ്‍ഗ്രസ് ഏതെങ്കിലും തരത്തില്‍ തങ്ങളുടെ എംഎല്‍എയെ സ്വാധീനിച്ചിട്ടുണ്ടോ എന്നാണ് ബിജെപിയുടെ ആശങ്ക. അതേസമയം തനിക്ക് അബദ്ധം പറ്റിയതാണ് എന്നും തിരക്കില്‍ വോട്ട് ചെയ്തപ്പോള്‍ ദിഗ്വിജയ് സിംഗിന് ആയിപ്പോയതാണ് എന്നുമാണ് എംഎല്‍എയുടെ വിശദീകരണം.