1200 കോടിയും യുവ മോർച്ച ദേശീയ അദ്ധ്യക്ഷ പദവിയും! ബിജെപിക്കെതിരെ ഹർദിക് പട്ടേലിന്റെ വെളിപ്പെടുത്തൽ
അഹമ്മദാബാദ്: മൂന്ന് ദശാബ്ദങ്ങളോളമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് അടുത്ത കാലത്തായി വലിയ വെല്ലുവിളി ഉയര്‍ത്തിയത് സംസ്ഥാനത്തെ പിന്നോക്ക വിഭാങ്ങളും ദളിതരുമായിരുന്നു. പട്ടേല്‍, ദളിത് പ്രക്ഷോഭങ്ങള്‍ ബിജെപിയെ വിറപ്പിച്ചു.
സംസ്ഥാനത്ത് ബിജെപി ഏറ്റവും ഭയക്കുന്ന നേതാക്കളായി ഹര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും അടക്കമുളളവര്‍ മാറി. ഹര്‍ദിക് ആകട്ടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയുമാണ്. അതിനിടെ ബിജെപിക്കെതിരെ വന്‍ വെളിപ്പെടുത്തലാണ് ഹര്‍ദിക് പട്ടേല്‍ നടത്തിയിരിക്കുന്നത്.
ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിൽ
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച മഹാറാലിയിലാണ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഹര്‍ദിക് കോണ്‍ഗ്രസ് ടിക്കറ്റില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജാംനഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്.
വൻ വോട്ട് ചോർച്ച
ബിജെപിയുടെ വോട്ട് ബാങ്കായ പട്ടീദാര്‍ സമുദായത്തില്‍ ഇത്തവണ വന്‍ വോട്ട് ചോര്‍ച്ചയുണ്ടാകും എന്ന് ബിജെപി ഭയക്കുന്നുണ്ട്. മാത്രമല്ല ഹര്‍ദിക് കോണ്‍ഗ്രസില്‍ എത്തുന്നതോടെ ദളിത്, മുസ്ലീം, ക്ഷത്രിയ വോട്ടുകളും കോണ്‍ഗ്രസിലേക്ക് പോകുമെന്ന് ഗുജറാത്തില്‍ ബിജെപി ഭയക്കുന്നു.
ബിജെപി വെട്ടിൽ
അതിനിടെ ബിജെപിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഹര്‍ദിക് പട്ടേല്‍ രംഗത്ത് വന്നിരിക്കുകയാണ്. പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഹര്‍ദികിന്റെ നേതൃത്വത്തില്‍ സമരം നടക്കുമ്പോള്‍ ബിജെപി കോടികള്‍ വാഗ്ദാനം ചെയ്ത് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് വെളിപ്പെടുത്തല്‍.
ഒന്നും രണ്ടുമല്ല, 1200 കോടി
ഒന്നും രണ്ടുമല്ല, 1200 കോടി രൂപയാണ് ബിജെപി തനിക്ക് വാഗ്ദാനം ചെയ്തത് എന്നാണ് ഹര്‍ദിക് പട്ടേല്‍ പറയുന്നത്. 2016ലാണ് ഇത്. പണത്തിനൊപ്പം യുവമോര്‍ച്ച അധ്യക്ഷ പദവിയും സംവരണ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് വേണ്ടി ബിജെപി തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഹര്‍ദിക് പട്ടേല്‍ വെളിപ്പെടുത്തി.
മോദിയുടെ അടുപ്പക്കാരൻ
താന്‍ സൂറത്ത് ജില്ലാ ജയിലില്‍ ആയിരുന്നപ്പോഴാണ് ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ ചീഫ് സെക്രട്ടറി ആയിരുന്ന കെ കൈലാശ് നാഥനാണ് ജയിലില്‍ വന്ന് തന്നെ കണ്ടത് എന്നും ഹര്‍ദിക് പട്ടേല്‍ വെളിപ്പെടുത്തിയതായി ഡെക്കാണ്‍ ഹെരാള്‍ഡ് വാര്‍ത്തയില്‍ പറയുന്നു.
തെളിവായി സിസിടിവി ദൃശ്യം
അന്നത്തെ ബിജെപി മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് വേണ്ടിയാണ് കൈലാശ് നാഥന്‍ ജയിലില്‍ എത്തി വാഗ്ദാനം നല്‍കിയത്. കൈലാശ് നാഥന്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ചതിന് തെളിവായി ജയിലിലെ സിസിടിവി ദൃശ്യങ്ങളുണ്ട്. ഇത് സര്‍ക്കാര്‍ പുറത്ത് വിടണമെന്നും ഹര്‍ദിക് ആവശ്യപ്പെട്ടു.
പ്രതികരിക്കാതെ ബിജെപി
കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നതിന് തൊട്ട് മുന്‍പാണ് ബിജെപിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ ഹര്‍ദിക് പട്ടേല്‍ നടത്തിയത്. നരേന്ദ്ര മോദിയുടെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന ആളാണ് കൈലാശ് നാഥ്. ഹര്‍ദികിന്റെ ആരോപണത്തോട് ബിജെപി പ്രതികരിച്ചിട്ടില്ല
ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ വടകരയിൽ സിപിഎമ്മിന് വിജയം! ആർഎംപി-കോൺഗ്രസ് സഖ്യത്തെ പറപ്പിച്ചു