മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം, ആരോപണവുമായി ദിഗ്വിജയ് സിംഗ്
ഭോപ്പാല്‍: പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് ഇത്തവണ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം സ്വന്തമാക്കിയത്. ഹിന്ദി ഹൃദയഭൂമിയില്‍ മോദിക്കും കൂട്ടര്‍ക്കും കിട്ടിയ ഇരുട്ടടി ആയിരുന്നു മധ്യപ്രദേശിലെ തോല്‍വി. കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെയാണ് ഭരണം ശിവരാജ് സിംഗ് ചൗഹാനില്‍ നിന്ന് കമല്‍ നാഥിലേക്ക് എത്തിയത്.
ഭരണത്തിലേറിയതിന് തൊട്ട് പിന്നാലെ കാര്‍ഷിക കടം എഴുതിത്തള്ളിയത് ഉള്‍പ്പെടെയുളള ജനപ്രിയ നടപടികളുമായി കമല്‍നാഥ് സര്‍ക്കാര്‍ കയ്യടി നേടി. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തുന്നു എന്നാണ് പ്രമുഖ നേതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍മാരെ പണവും മന്ത്രിക്കസേരയും കാട്ടി മറുകണ്ടം ചാടിക്കാനാണ് ശ്രമം.
അട്ടിമറിക്ക് നീക്കം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആണ് മധ്യപ്രദേശിലെ ബിജെപി നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ സഹായിക്കുന്നതിനുളള പ്രതിഫലമായി ബിജെപി 100 കോടി വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം. ഒപ്പം ബിജെപി സര്‍ക്കാരുണ്ടാക്കിയാല്‍ മന്ത്രിസ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം നടത്തിയെന്നും ആരോപണമുണ്ട്.
വമ്പൻ ഓഫറുകൾ
മൊറേന ജില്ലയിലെ സബല്‍ഗഡ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ബൈജ്‌നാഥ് കുശ്വാഹയെ ആണ് ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി ബന്ധപ്പെട്ടത്. തുടര്‍ന്ന് കുശ്വാഹയേയും കൊണ്ട് ത്രിപാഠി ഭക്ഷണം കഴിക്കാനായി ധാബയിലേക്ക് പോയി. അവിടെ വെച്ച് മുന്‍ ബിജെപി മന്ത്രിമാരായ നരോദം മിശ്രയും വിശ്വാസ് സാരംഗും കുശ്വാഹയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപണം.
100 കോടിയും മന്ത്രി സ്ഥാനവും
100 കോടി രൂപയും ബിജെപി സര്‍ക്കാരില്‍ മന്ത്രി സ്ഥാനവും ആണ് ബിജെപി കുശ്വാഹയ്ക്ക് നല്‍കിയ ഓഫര്‍ എന്നും ദിഗ്വിജയ് സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. 2003 മുതലുളള അധികാരം നഷ്ടപ്പെട്ട ബിജെപി മധ്യപ്രദേശിലെ മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാരേയും ഇത്തരത്തില്‍ വശത്താക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഇപ്പോഴും തന്റെ തോല്‍വി ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
ചാര്‍ട്ടേഡ് വിമാനം തയ്യാർ
ചാര്‍ട്ടേഡ് വിമാനം തയ്യാറാണെന്നും തങ്ങള്‍ക്കൊപ്പം പോരാനുമാണ് ബിജെപി നേതാക്കള്‍ കുശ്വാഹയോട് ആവശ്യപ്പെട്ടത് എന്നും എന്നാല്‍ കൂടെപ്പോകാന്‍ കുശ്വാഹ വിസമ്മതിച്ചും എന്നും ദിഗ്വിജയ് സിംഗ് വെളിപ്പെടുത്തി. ആരോപണം നിഷേധിച്ച് ബിജെപി തെളിവ് നിരത്തി തെളിയിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. തെളിവുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ ബിജെപി നേതാവ് നരോദം മിശ്ര വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്.
തെളിവുണ്ടെങ്കിൽ തെളിയിക്ക്
ഗോസിപ്പുണ്ടാക്കുന്നയാള്‍ എന്നാണ് ദിഗ്വിജയ് സിംഗിനെ മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ വിശേഷിപ്പിച്ചിരിക്കുന്നത്. സിംഗ് പറയുന്നത് ഗൗരവത്തിലെടുക്കേണ്ടതില്ല എന്നും ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. അടല്‍ ബിഹാരി വായ്‌പേയി സര്‍ക്കാര്‍ ഒരു വോട്ടിനാണ് താഴെപ്പോയത്. അപ്പോള്‍ പോലും ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്നും ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.
ഇഞ്ചോടിഞ്ച് പോരാട്ടം
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത്. 230 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോണ്‍ഗ്രസ് 114ും ബിജെപി 109ും സീറ്റുകള്‍ നേടി. എസ്പിയും ബിഎസ്പിയും സ്വതന്ത്രരും പിന്തുണ നല്‍കിയതോടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി. ഇവരെ കൂടെ നിര്‍ത്താനുളള ബിജെപി ശ്രമം പരാജയപ്പെട്ടിരുന്നു.