കത്തി വില നൽകണം, മൈലേജും ഇല്ല! ഇ20 പെട്രോളിനെതിരെ ‘ബിജെപി പെട്രോൾ’ ബില്ലുമായി എഎപി
കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഇ20 എഥനോൾ മിശ്രിത പെട്രോൾ നയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആം ആദ്മി പാർട്ടി. ഇ20 പെട്രോൾ അടിക്കുന്നത് വഴി ജനങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടവും വാഹനങ്ങൾക്ക് കടുത്ത എഞ്ചിൻ തകരാറും ഉണ്ടാകുന്നു എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ 'ബിജെപി പെട്രോൾ പമ്പ്' രസീത് പങ്കുവെച്ചാണ് എഎപി ഇത്തവണ പ്രതിഷേധം ശക്തമാക്കിയത്.
എഎപി പുറത്തുവിട്ട ഈ രസീതിൽ "ഇ20 പ്രീമിയം രസീത്" എന്നാണ് ഇന്ധനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിൽ 80% പെട്രോളും 20% എഥനോളും അടങ്ങിയിട്ടുണ്ടെന്നും കുറിച്ചിട്ടുണ്ട്. കൂടാതെ "കസ്റ്റമർ ചോയ്‌സ് 0%", "വിലക്കുറവ് 0.00 രൂപ", "മൈലേജ് കുറയുന്നത് 20-30%", "അധിക മെയിന്റനൻസ് സാധ്യതയുണ്ട്" തുടങ്ങിയ വാചകങ്ങളും ഈ ബില്ലിലുണ്ട്. ഒടുവിൽ "ഈടാക്കിയത് പൂർണ്ണമായ പെട്രോൾ വില", എന്നാൽ "ലഭിച്ച മൂല്യം കുറഞ്ഞ മൈലേജ്" എന്നും, "നിബന്ധനകൾ വ്യക്തമാക്കപ്പെട്ടിട്ടില്ല" എന്നും പരിഹസിച്ചുകൊണ്ടാണ് എഎപി രസീക് പങ്കുവെച്ചിരിക്കുന്നത്. പെട്രോളിന്റെ മുഴുവൻ പണവും വാങ്ങി എഥനോൾ ചേർത്ത ഇന്ധനം നിർബന്ധിതമായി നൽകി ജനങ്ങളെ കേന്ദ്രം പറ്റിക്കുകയാണെന്നാണ് എഎപിയുടെ ആരോപണം.
വാഹനം കേടായാൽ കമ്പനികൾ നഷ്ടപരിഹാരം തരുമോ?
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര സർക്കാരിന്റെ എഥനോൾ നയത്തിനെതിരെ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട, ഹീറോ മോട്ടോകോർപ്പ് എന്നീ കമ്പനികൾക്ക് താൻ നേരിട്ട് കത്തയക്കുമെന്ന് കെജ്‌രിവാൾ വ്യക്തമാക്കി. ഈ കമ്പനികൾ പുറത്തുപറയുന്ന കാര്യങ്ങളും അവരുടെ വാഹനങ്ങളുടെ 'ഓണർ മാനുവലിൽ' എഴുതിയിരിക്കുന്ന നിർദ്ദേശങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് കെജ്‌രിവാൾ ആരോപിക്കുന്നത്.

"ഞാൻ ഈ കമ്പനികൾക്കെല്ലാം കത്തെഴുതും. നിങ്ങളുടെ സർവീസ് പുസ്തകത്തിൽ ഒന്നു പറയുന്നു, പുറത്ത് വേറൊന്നു പറയുന്നു എന്ന് ഞാൻ ചൂണ്ടിക്കാണിക്കും. ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വഴി വണ്ടിയുടെ മൈലേജ് 10 ശതമാനത്തിൽ കൂടുതൽ കുറഞ്ഞാൽ ഉപഭോക്താവിന് കമ്പനികൾ നഷ്ടപരിഹാരം നൽകുമോ എന്ന് അവർ എഴുതി ഒപ്പിട്ടു നൽകണം," കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഇത് കൂടാതെ, ഈ ഇന്ധനം കാരണം വാഹനത്തിന്റെ എഞ്ചിൻ ഭാഗങ്ങൾക്ക് തേയ്മാനമോ കേടുപാടുകളോ സംഭവിച്ചാൽ അതിന്റെ പാർട്സുകൾ മാറ്റി നൽകാനുള്ള ചിലവ് കമ്പനികൾ വഹിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ കെജ്‌രിവാളിന്റെ ഈ ആരോപണങ്ങളോട് വാഹന കമ്പനികളോ കേന്ദ്ര സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
'കേന്ദ്രത്തിന്റേത് ജനങ്ങളെ ദ്രോഹിക്കുന്ന പരീക്ഷണം'
മറ്റ് വിദേശ രാജ്യങ്ങളിലും എഥനോൾ ചേർത്ത ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്ന കേന്ദ്ര സർക്കാരിന്റെ വാദം പകുതി മാത്രം സത്യമുള്ളതാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി കൂടിയായ കെജ്‌രിവാൾ പറഞ്ഞു. ആ രാജ്യങ്ങളിലെല്ലാം എഥനോൾ മിശ്രിതം 10 ശതമാനത്തിൽ താഴെ മാത്രമാണ്. സാധാരണ വാഹനങ്ങൾക്ക് ഇ10 പെട്രോൾ വരെ ഉപയോഗിക്കാം, എന്നാൽ അതിന് മുകളിലുള്ള ഇ20 ഇന്ധനം താങ്ങാൻ സാധാരണ എഞ്ചിനുകൾക്ക് കഴിയില്ല. കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്തിയാണ് ജൂലൈ 3-ന് ആറ് പ്രമുഖ വാഹന കമ്പനികളുടെ പ്രതിനിധികളെക്കൊണ്ട് ഇ20 ഇന്ധനം സുരക്ഷിതമാണെന്ന് വാർത്താസമ്മേളനത്തിൽ പറയിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. മാരുതി സുസുക്കി, ടൊയോട്ട, ഹീറോ മോട്ടോകോർപ്പ്, ഹ്യുണ്ടായ്, ബജാജ് ഓട്ടോ, ടിവിഎസ് എന്നീ കമ്പനികളെയാണ് കേന്ദ്രം ഇതിനായി ഉപയോഗിച്ചതെന്നാണ് കെജ്‌രിവാളിന്റെ വാദം.
അടുത്ത ആഴ്ച താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുമെന്നും കെജ്‌രിവാൾ അറിയിച്ചു. "പ്രധാനമന്ത്രിയുടെ ഈ പുതിയ പരീക്ഷണം കാരണം പൊതുജനങ്ങൾ എന്തിന് കഷ്ടപ്പെടണം? വണ്ടി കേടായാൽ കേന്ദ്ര സർക്കാരാണോ കമ്പനിയാണോ നഷ്ടപരിഹാരം നൽകുക എന്ന് വ്യക്തമാക്കണം," അദ്ദേഹം പറഞ്ഞു. കൂടാതെ, എല്ലാ പെട്രോൾ പമ്പുകളിലും ഇ20, ഇ10, ഇ0 (എഥനോൾ ചേർക്കാത്ത ശുദ്ധമായ പെട്രോൾ) എന്നിങ്ങനെ എല്ലാ വേരിയന്റുകളും വെവ്വേറെ വിലയിൽ ലഭ്യമാക്കണമെന്നും ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള ഇന്ധനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും കെജ്‌രിവാൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications