കർണാടകയിൽ ബിജെപിയുടെ സർപ്രൈസ് ട്വിസ്റ്റ്; തേജസ്വിനിയെ തെറിപ്പിച്ച തേജസ്വി സൂര്യ ആരാണ്?
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ അർദ്ധരാത്രി ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനം. അന്തരിച്ച മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ആറു തവണ വിജയിച്ച മണ്ഡലമാണ് ബെംഗളൂരു സൗത്ത്. അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനിയെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
അമേഠിയില്‍ രാഹുല്‍ തോല്‍ക്കുമോ? രാഹുലിനെതിരെ മുതിര്‍ന്ന നേതാവ് മത്സരിക്കും, വന്‍ തിരിച്ചടി
തേജസ്വിനി അനന്ത്കുമാറിന്റെ പേര് കേന്ദ്രനേതൃത്വത്തിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം തേജസ്വി സൂര്യയെന്ന് തീപ്പൊരി നേതാവിന് നറുക്ക് വീഴുകയായിരുന്നു. തേജസ്വിയുടെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നുണ്ട്.
അനന്ത് കുമാറിന്റെ മണ്ഡലം
കഴിഞ്ഞ വർഷം നവംബറിലാണ് കേന്ദ്രമന്ത്രിയായിരുന്ന അനന്ത്കുമാർ അന്തരിക്കുന്നത്. 1996 മുതൽ 2014 വരെ ആറ് വട്ടം ബെംഗളൂരു സൗത്തിലെ എംപിയായിരുന്നു അനന്ത് കുമാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി ബെംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ
കർണാടക ബിജെപി സംസ്ഥാന നേതൃത്വം തേജസ്വിനിയുടെ പേര് കേന്ദ്രനേതൃത്വത്തോട് നിർദ്ദേശിച്ചിരുന്നു. സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പയുടെ പിന്തുണയും തേജസ്വിനിക്കായിരുന്നു. അനന്ത്കുമാറിന്റെ ഭാര്യ എന്നതിലുപരി എൻജിഒ പ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിന് പരിചിതമായ മുഖമാണ് തേജസ്വിനിയുടേത്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കാത്തിരിക്കെയാണ് തേജസ്വി സൂര്യയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്.
പ്രധാനമന്ത്രിയെത്തുമോ?
പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബെംഗളൂരു സൗത്തിൽ നിന്നും മോദി മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതോടെ ആരാകും സ്ഥാനാർത്ഥിയെന്നതിനെ ചൊല്ലി വീണ്ടും അഭ്യൂഹങ്ങൾ പരന്നു.
പ്രധാനമന്ത്രി മത്സരിക്കില്ല
തേജസ്വി സൂര്യയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾക്കും വിരാമമായി. ബിജെപിയുടെ കോട്ടയാണ് സൗത്ത് ബെംഗളൂരു. തേജസ്വി സൂര്യയുടെ സ്ഥാനാർത്ഥിത്വത്തിൽ തേജസ്വിനി ക്യാമ്പ് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തനിക്ക് രാജ്യമാണ് ഏറ്റവും വലുതെന്നും പാർട്ടി രണ്ടാമതും വ്യക്തി ജീവിതം അവസാനവുമാണെന്ന് തേജസ്വിനി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
28കാരൻ
28കാരനായ അഭിഭാഷകനാണ് തേജസ്വി സൂര്യ. ശക്തമായ ഹിന്ദുത്വ നയങ്ങളുടെ പേരിലാണ് തേജസ്വി സൂര്യ ശ്രദ്ധിക്കപ്പെടുന്നത്. യുവമോർച്ചയുടെ വൈസ് പ്രസിഡന്റാണ് തേജസ്വി സൂര്യ. യെദ്യൂരപ്പ ക്യാമ്പുമായി അടുത്ത ബന്ധം പുലർത്തുന്ന തേജസ്വി സൂര്യ ബിജെപിയുടെ മീഡിയ മാനേജ്മെന്റ് കമ്മിറ്റി അംഗവുമാണ്.
ചുട്ട മറുപടി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശകർക്ക് തേജസ്വി നൽകുന്ന വായടപ്പിക്കുന്ന മറുപടികൾ ചർച്ചയാകാറുണ്ട്. ബെഗളൂരു സൗത്തിൽ ഉൽപ്പെടുന്ന ബസവനഗുഡി മണ്ഡലത്തിലെ ബിജെപി എംഎൽഎ ആണ് തേജസ്വി സൂര്യയുടെ അമ്മാവൻ രവി സുബ്രഹ്മണ്യ.
കുടുംബാധിപത്യത്തിന് മറുപടി
കോൺഗ്രസിനും ജെഡിഎസിനുമെതിരെ ബിജെപി ഉയർത്തുന്ന പാർട്ടിക്കുളളിലെ കുടുംബാധിപത്യം എന്ന ആരോപണം ദുർബലമാകാതിരിക്കാനാണ് തേജസ്വിനിയെ സ്ഥാനാർത്ഥിയാക്കാത്തത് എന്നാണ് സൂചന. മികച്ച സ്ഥാനാർത്ഥിയാണെങ്കിലും അനന്ത് കുമാറിന്റെ പേരിലാകും അവർ അറിയപ്പെടുന്നത്. ഇതാകും യുവനേതാവിനെ മതിയെന്ന് നേതൃത്വം തീരുമാനിച്ചതിന് കാരണം എന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
ശക്തി കേന്ദ്രം
1977 മുതൽ കോൺഗ്രസിന് അടിപതറിയ മണ്ഡലമാണ് ബെംഗളൂരു സൗത്ത്. കഴിഞ്ഞ പത്ത് തിരഞ്ഞെടുപ്പുകളിൽ ഒരു വട്ടം മാത്രമാണ് ഇവിടെ കോൺഗ്രസിന് വിജയിക്കാനായത്. 1989ൽ കോൺഗ്രസ് നേതാവ് ആർ ഗുണ്ടുറാവുവാണ് ഇവിടെ വിജയിച്ചത്. നിലവിൽ കർണാടക കോൺഗ്രസ് അധ്യക്ഷനായ ദിനേശ് ഗുണ്ടുറാവുവിന്റെ പിതാവാണ് ആർ ഗുണ്ടുറാവു.
കോൺഗ്രസ് സ്ഥാനാർത്ഥി
വലിയ പ്രതീക്ഷകളൊന്നും ഇല്ലാത്ത മണ്ഡലത്തിൽ രാജ്യസഭാ എംപിയായ ബികെ ഹരിപ്രസാദിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. 1999ലെ തിരഞ്ഞെടുപ്പിൽ അനന്തകുമാറിനോട് 65,000 വോട്ടുകൾക്ക് പരാജയപ്പെട്ട നേതാവാണ് ഹരിപ്രസാദ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ