ബിജെപി സൈനിക തന്ത്രം ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കുന്നു... ആരോപണവുമായി കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടകയില്‍ ജാര്‍ക്കിഹോളി സഹോദരന്‍മാരുടെ കലാപം ഒന്നടങ്ങി എന്ന് കരുതിയപ്പോഴേക്കും ബിജെപി ശക്തമായ രാഷ്ട്രീയ കളികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രസ്താവനകളും ഇത് ശരിവെക്കുന്നു. അദ്ദേഹം രൂക്ഷമായി ബിജെപിയെ വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെ എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയി മനസ്സുമാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് കുമാരസ്വാമിയുടെ ആരോപണം. ഇതിനുള്ള തെളിവുകളും തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറയുന്നു.
ബിജെപിയുടെ നിരവധി നേതാക്കള്‍ തങ്ങളുടെ എംഎല്‍എമാരെ സമീപിച്ചതായി കുമാരസ്വാമി പറയുന്നു. അതേസമയം ഭരണം അട്ടിമറിക്കേണ്ടതില്ലെന്ന ബിജെപിയുടെ വാക്കുകള്‍ ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം പൊളിക്കാന്‍ എല്ലാ പദ്ധതികളും ബിജെപി തയ്യാറാക്കിയതായിട്ടാണ് ഇതിലൂടെ മനസ്സിലാവുന്നത്. രാഹുലിന്റെ ഇടപെടലോടെ തല്‍ക്കാലത്തേക്ക് അടങ്ങിയ വിവാദത്തെ വീണ്ടും കുത്തിപ്പൊക്കാനാണ് ബിജെപി ഇതിലൂടെ ശ്രമിക്കുന്നത്.
കുമാരസ്വാമി കലിപ്പില്‍
നിരന്തരമായി തന്റെ സര്‍ക്കാരിനെ വേട്ടയാടുന്ന ബിജെപിക്കെതിരെ രോഷത്തോടെയാണ് കുമാരസ്വാമി സംസാരിച്ചത്. സൈനിക തന്ത്രങ്ങളാണ് സര്‍ക്കാരിനെ വീഴ്ത്താനായി ബിജെപി ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല എംഎല്‍എമാരെയും ബിജെപിയുടെ പ്രാദേശിക നേതാക്കളടക്കം വന്ന് കാണുന്നുണ്ട്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കൂറുമാറ്റാനാണ് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി ബിജെപിക്ക് ലഭിച്ചിരിക്കും.
എല്ലാത്തിനും പിന്നില്‍ യെദ്യൂരപ്പ
യെദ്യൂരപ്പയുടെ വൃത്തികെട്ട കളികളാണ് ഇതിന് പിന്നില്‍. മുഖ്യമന്ത്രിയാവണമെന്ന ഒറ്റ ആഗ്രഹം കൊണ്ട് അദ്ദേഹം രാഷ്ട്രീയ മര്യാദകള്‍ കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. അദ്ദേഹമാണ് തങ്ങളുടെ സര്‍ക്കാരിനെ വീഴ്ത്താനുള്ള നിര്‍ദേശം നല്‍കുന്നത്. അതേസയം സര്‍ക്കാരിനെ വീഴ്ത്താന്‍ തങ്ങളുടെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോകുന്നത് അടക്കമുള്ള കാര്യങ്ങളാണ് യെദ്യൂരപ്പ സ്വീകരിക്കുന്നത്. അതില്‍ ഭയക്കേണ്ടതുണ്ടെന്നും കുമാരസ്വാമി പറയുന്നു.
സത്യാവസ്ഥ എന്ത്?
കുമാരസ്വാമി ആരോപിച്ചതിനേക്കാള്‍ മുകളിലാണ് സത്യാവസ്ഥ. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോകാന്‍ എല്ലാ പദ്ധതികളും തയ്യാറായിരിക്കുന്നതായിട്ടാണ് സൂചന. ഇവരെ മുംബൈയിലേക്കും പൂനെയിലേക്കും കടത്താനാണ് പദ്ധതി. പല എംഎല്‍എമാരും തങ്ങളുടെ ഭയം കുമാരസ്വാമിയെ അറിയിച്ച് കഴിഞ്ഞു. ഭൂരിപക്ഷം തെളിയിക്കേണ്ട ദിവസം എംഎല്‍എമാരെ വിധാന്‍സൗദയിലെത്തിക്കാനാണ് യെദ്യൂരപ്പയുടെ ശ്രമം. അതേസമയം കോണ്‍ഗ്രസും ജെഡിഎസ്സും കേട്ടുകേള്‍വി പോലുമില്ലാത്ത തന്ത്രങ്ങളാണ് ബിജെപി കളിച്ച് കൊണ്ടിരിക്കുന്നത്.
കോടികളുടെ വാഗ്ദാനം
തട്ടിക്കൊണ്ടുപോകല്‍ എതിര്‍ക്കുന്നവരെ പണം കൊടുത്ത പാട്ടിലാക്കാനാണ് നീക്കം. ഇതിനായി പലര്‍ക്കും അഞ്ച് കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമേ മറ്റ് പല വാഗ്ദാനങ്ങളും ഉണ്ട്. അതേസമയം യെദ്യൂരപ്പ തന്റെ സര്‍ക്കാര്‍ വീണാല്‍ മാത്രമേ സര്‍ക്കാരുണ്ടാക്കൂ എന്നാണ് പറയുന്നത്. എന്നാല്‍ ഇത് പച്ചക്കള്ളമാണ്. അവര്‍ എന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ എല്ലാ കളികളും നടത്തുന്നുണ്ട്. ഇത് രഹസ്യമായിട്ടുള്ള നീക്കങ്ങളാണെന്നും കുമാരസ്വാമി പറയുന്നു.
ബിജെപിയുടെ ഇനിയുള്ള നീക്കങ്ങള്‍ ഇങ്ങനെ
കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യങ്ങളില്‍ നിന്നായി 18 എംഎല്‍എമാര്‍ മറുകണ്ടം ചാടാന്‍ റെഡ്ഡിയായി നില്‍ക്കുകയാണ്. ഇതില്‍ സ്ഥിരീകരണമില്ല. എന്നാല്‍ രണ്ടുപേര്‍ കൂടി വന്നാല്‍ ഇത് 20 പേരാകും. അതോടെ ഇവരെ മുംബൈയിലേക്കും പൂനെയിലേക്കും മാറ്റാനാണ് നീക്കം. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ ഇവരെ രഹസ്യമായി താമസിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുവഴി കോണ്‍ഗ്രസും ജെഡിഎസ്സും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാകും.
ദേവേന്ദ്ര ഫട്‌നാവിസിന്റെ റോള്‍
ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് നിര്‍ണായക പങ്കുണ്ടെന്നാണ് വാസ്തവം. ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ ഫട്‌നാവിസിനെ കണ്ട് കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഇത് കോണ്‍ഗ്രസിനെയാണ് ഞെട്ടിച്ചത്. രാഹുല്‍ ജാര്‍ക്കിഹോളി സഹോദരന്‍മാരോട് ദില്ലിയിലെത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫട്‌നാവിസുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാത്രമാണ് ഇവര്‍ ദില്ലിയിലെത്തിയത്. ബിജെപിയിലേക്ക് വന്നാലുള്ള നേട്ടങ്ങള്‍ ഫട്‌നാവിസ് ഇവരോട് പറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശതമാന രാഷ്ട്രീയക്കാരന്‍
ശതമാനം നോക്കി നീക്കങ്ങള്‍ നടത്തുന്ന രാഷ്ട്രീയത്തിന്റെ ആശാനാണ് യെദ്യൂരപ്പയെന്ന് കുമാരസ്വാമി ആരോപിക്കുന്നു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതിക്കാരനായ നേതാവാണ് യെദ്യൂരപ്പ. എന്റെ കുടുംബത്തിന് ദീര്‍ഘകാലം കര്‍ണാടകത്തെ സേവിച്ച ചരിത്രമുണ്ട്. കഴിഞ്ഞ 60 വര്‍ഷമായി ഞങ്ങള്‍ രാഷ്ട്രീയത്തിലുണ്ട്. യെദ്യൂരപ്പ സംസ്ഥാനത്തെ കൊള്ളയടിക്കാനാണ് ശ്രമിച്ചത്. അദ്ദേഹത്തിന് എന്നെയും മറ്റുള്ളവരെയും അഴിമതിക്കാരനെന്ന് വിൡക്കാനുള്ള എന്ത് യോഗ്യതയാണുള്ളതെന്നും കുമാരസ്വാമി ചോദിച്ചു.
ശിവകുമാറുമായി ചര്‍ച്ച
സംസ്ഥാന രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ട ശിവകുമാറുമായും കുമാരസ്വാമി ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലാണ്. എന്നാല്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് സര്‍ക്കാരിനെ വീഴ്ത്താന്‍ താല്‍പര്യമില്ലെന്നും ജാര്‍ക്കിഹോളി സഹോദരന്‍മാരുമായി സംസാരിക്കാമെന്നും ശിവകുമാര്‍ വ്യക്തമാക്കി.
ബിജെപിയുമായി ബന്ധമില്ല
കഴിഞ്ഞ ദിവസം ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ പാര്‍ട്ടിക്കുള്ളില്‍ താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രതിസന്ധി ഒഴിഞ്ഞതായിട്ടായിരുന്നു സൂചന. തങ്ങള്‍ എന്ത് വന്നാലും ബിജെപിക്കൊപ്പം പോവില്ലെന്നായിരുന്നു ജാര്‍ക്കിഹോളി സഹോദരന്‍മാരായ രമേശും സതീഷും പറഞ്ഞത്. രണ്ട് പ്രധാന ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. എസ്ടി വിഭാഗത്തിന്റെ സംവരണം മൂന്നു ശതമാനത്തില്‍ നിന്ന് ഏഴര ശതമാനമാക്കി ഉയര്‍ത്തുക, എസ്ടി വിഭാഗത്തിലെ നേതാവിന് മന്ത്രിസ്ഥാനം നല്‍കുക എന്നതാണ് പ്രധാന ആവശ്യം.
ബിജെപി പകപോക്കുന്നു
ഭരണം കിട്ടാത്ത ദേഷ്യത്തില്‍ കര്‍ണാടകത്തിലെ നേതാക്കള്‍ക്കെതിരെ ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡികെ ശിവകുമാറിനെതിരെ കേസും അത്തരത്തില്‍ വന്നതാണ്. എന്നാല്‍ അദ്ദേഹത്തിനൊപ്പം ഒറ്റക്കെട്ടായി നിന്ന് കേസിനെ നേരിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. യെദ്യൂരപ്പയ്‌ക്കെതിരെയുള്ള കേസുകള്‍ കുത്തിപ്പൊക്കി തിരിച്ചടി നല്‍കുമെന്ന സൂചനയും കുമാരസ്വാമി നല്‍കുന്നുണ്ട്. അതേസമയം പരസ്പരമുള്ള വലിയൊരു യുദ്ധത്തിലേക്ക് ഇത് നീങ്ങുന്നത്.
പിസി ജോര്‍ജ്ജിന് ഹൈക്കോടതിയില്‍ തിരിച്ചടി; വിശദീകരണത്തിന് ശേഷം ഹര്‍ജി, ചെന്നില്ലെങ്കില്‍ അറസ്റ്റ്?
ലൈംഗികവിദ്യാഭാസം എന്ന് പറഞ്ഞൊരു സാധനം മലയാളികള്‍ക്ക് ബിൽകുൽ നഹീ.. വൈറലായി കുറിപ്പ്