'മേക്ക് ഇന്‍ ഇന്ത്യ'യല്ല 'റേപ് ഇൻ ഇന്ത്യ'! രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി, സഭയിൽ വൻ പ്രതിഷേധം
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ലോക്സഭയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി ബിജെപി. മേക്ക് ഇന്‍ ഇന്ത്യയല്ല റേപ് ഇന്‍ ഇന്ത്യയാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെയാണ് ബിജെപി എംപിമാര്‍ സഭയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയത്. വ്യാഴാഴ്ച ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് രാഹുല്‍ ഗാന്ധി വിവാദ രാജ്യത്ത് ബലാത്സംഗങ്ങള്‍ പെരുകുന്നതിനെതിരെ ആഞ്ഞടിച്ചത്.
രാഹുല്‍ ഗാന്ധി സ്ത്രീകളെ അപമാനിച്ചുവെന്നും മാപ്പ് പറയണം എന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ഇന്ത്യയിലെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടണം എന്ന തരത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ആവശ്യപ്പെടുന്നത് എന്ന് സ്മൃതി ഇറാനി ആരോപിച്ചു.
ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കാനുളള സന്ദേശം ഇതാണോ എന്ന് ചോദിച്ച സ്മൃതി ഇറാനി രാഹുല്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. സഭയില്‍ ബിജെപി വനിതാ എംപിമാര്‍ ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി. 'എല്ലാ പുരുഷന്മാരും ബലാത്സംഗികളല്ല. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഇന്ത്യയ്ക്ക് അപമാനമാണ്. 50 വയസ്സിലേക്ക് കടക്കുന്ന വ്യക്തിയായിട്ട് കൂടി തന്റെ വാക്കുകള്‍ പീഡിപ്പിക്കുന്നവര്‍ക്കുളള ക്ഷണമാണ് എന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കുന്നില്ലെന്ന്' പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി കുറ്റപ്പെടുത്തി.
എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് രാഹുല്‍ ഗാന്ധി സഭയില്‍ എത്തിയിരുന്നില്ല. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനെ കുറിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ''നരേന്ദ്ര മോദി പറഞ്ഞു മേക്ക് ഇന്‍ ഇന്ത്യ, എന്നാല്‍ ഇന്ന് രാജ്യത്ത് എവിടെ നോക്കിയാലും റേപ് ഇന്‍ ഇന്ത്യ ആണ്. ഉത്തര്‍ പ്രദേശില്‍ നരേന്ദ്ര മോദിയുടെ എംഎല്‍എ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ആ കുട്ടിക്ക് അപകടമുണ്ടായി.. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല'' എന്നാണ് രാഹുല്‍ പ്രസംഗിച്ചത്. ''ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് പറയുന്ന പ്രധാനമന്ത്രി ആരില്‍ നിന്നാണ് പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് എന്ന് പറഞ്ഞില്ല. ബിജെപി എംഎല്‍എമാരില്‍ നിന്നാണ് പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത്'' എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.