ദേശീയ പൗരത്വ ഭേദഗതി നിയമം: മധ്യപ്രദേശിൽ ബിജെപി സമരവുമായി തെരുവിൽ, ഗവർണറെ കണ്ടു
ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിന് എതിരെ രാജ്യതലസ്ഥാനത്തടക്കം വന്‍ പ്രക്ഷോഭം നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ മധ്യപ്രദേശില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ തെരുവിലേക്കിറങ്ങി. മധ്യപ്രദേശില്‍ പ്രതിപക്ഷത്തിരിക്കുന്ന ബിജെപി ജില്ലാ ആസ്ഥാനങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഒരു സംഘം ബിജെപി നേതാക്കള്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണം എന്നാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. മധ്യപ്രദേശില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നത്.
പൗരത്വ ഭേദഗതി നിയമം വിഭാഗീയമാണെന്നും ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തത് ആണെന്നും കമല്‍ നാഥ് കുറ്റപ്പെടുത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് എഐസിസി എന്ത് നിലപാടാണോ സ്വീകരിക്കുന്നത് അതായിരിക്കും മധ്യപ്രദേശ് സര്‍ക്കാരിന്റെയും നിലപാട് എന്നാണ് കമല്‍നാഥ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയത്. വിഭാഗീയ സ്വഭാവമുളള നിയമങ്ങളെ കോണ്‍ഗ്രസ് ഒരിക്കലും പിന്തുണയ്ക്കില്ലെന്നും യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്നും കമല്‍ നാഥ് പ്രതികരിച്ചിരുന്നു.
നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് കമല്‍നാഥ് പറയുന്നത് ഫെഡറല്‍ സംവിധാനത്തിന് മേലുളള ആക്രമണമാണ് എന്നാണ് ബിജെപി നേതാവ് ലോകേന്ദ്ര പരാശര്‍ ആരോപിക്കുന്നത്. പൗരത്വ ഭേദഗതി നിയമം മുസ്ലീംകള്‍ക്ക് എതിരെ അല്ലെന്നും അത്തരത്തില്‍ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണ് എന്നും അവരുടെ ലക്ഷ്യം വര്‍ഗീയ വിഭജനം ഉണ്ടാക്കുക എന്നതാണെന്നും ബിജെപി നേതാവ് ആരോപിച്ചു.