കോൺഗ്രസ് ചെറിയ മീനല്ല, ബോധം വീണ് ബിജെപി, നിർണായക യോഗത്തിൽ തോൽവിയെപ്പറ്റി മിണ്ടാതെ മോദിയും ഷായും!
ദില്ലി: 15 വര്‍ഷം ഭരിച്ച മധ്യപ്രദേശ് അടക്കം മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെട്ട ബിജെപിക്ക് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെങ്കില്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങുക തന്നെ വേണം. പഴയ മോദി പ്രഭാവമൊന്നും ഇപ്പോഴില്ലെന്ന തിരിച്ചറിവ് ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ അധികാരത്തില്‍ 5 വര്‍ഷം കൂടി തുടരണമെങ്കില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടി വരും.
തോല്‍വിയുടെ ആഘാതത്തില്‍ നിന്നും അതിവേഗം പുറത്ത് വന്ന് 2019ലേക്കുളള ആയുധങ്ങളൊരുക്കിത്തുടങ്ങിയിട്ടുണ്ട് ബിജെപി. കോണ്‍ഗ്രസ് ജയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന തിരക്കിനിടെ ബിജെപി അടുത്ത യുദ്ധത്തിനുളള ഒരുക്കങ്ങളിലാണ്. കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ മോദി അടക്കം ആരും തോല്‍വിയെക്കുറിച്ച് മിണ്ടിയിട്ടെ ഇല്ല.
മിണ്ടാതെ മോദിയും അമിത് ഷായും
ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്താണ് കഴിഞ്ഞ ദിവസം ഭാരവാഹികളുടെ യോഗം വിളിച്ചത്. നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുളളവര്‍ യോഗത്തില്‍ പങ്കെടുത്തു. 5 സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പക്ഷേ ബിജെപിയുടെ തോല്‍വി ചര്‍ച്ചയായതേ ഇല്ല. മോദിയോ അമിത് ഷായോ പോലും അക്കാര്യം മിണ്ടിയില്ല.
തോൽവിക്ക് പിന്നാലെ യോഗം
പകരം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുളള പദ്ധതികള്‍ മെനയുന്നതിന് വേണ്ടിയായിരുന്നു യോഗം. തെരഞ്ഞടുപ്പിന് മുന്‍പ് സംഘടനയെ ശക്തിപ്പെടുത്താനാണ് തീരുമാനം. ഇത്തവണവയും ബിജെപി തന്ത്രങ്ങള്‍ മെനയുന്നത് അമിത് ഷായുടെ നേതൃത്വത്തില്‍ തന്നെയാണ്. ഹിന്ദി മേഖലയിലെ തോല്‍വി, വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാകും.
ഹിന്ദി ബെൽറ്റിൽ ക്ഷീണം
അതുകൊണ്ട് തന്നെ ഈ മേഖലകളില്‍ ശക്തമായ ഇടപടെല്‍ നടത്താനാണ് ബിജെപി നീക്കം. ഉത്തര്‍ പ്രദേശ് അടക്കമുളള ഹിന്ദി ബെല്‍റ്റില്‍ നിന്ന് മാത്രം 221 സീറ്റുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. ഇത്തവണ തോല്‍വിയേറ്റുവാങ്ങിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 65 സീറ്റുകളില്‍ 62ും കഴിഞ്ഞ തവണ ലഭിച്ചത് ബിജെപിക്കാണ്.
അയോധ്യ വിഷയമാകും
ഇന്നത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ സീറ്റുകള്‍ നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്. അയോധ്യ വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കത്തും എന്നാണ് കരുതപ്പെടുന്നത്. രാമക്ഷേത്രത്തിനായുളള ആവശ്യം ഹിന്ദു സംഘടനകള്‍ കടുപ്പിക്കുന്നു. മോദിക്കെതിരെ തന്നെ വന്‍ വിമര്‍ശനം ഉയരുന്നു. ഇതുവരെ വ്യക്തമായ നിലപാട് പറയാന്‍ പാര്‍ട്ടിക്കായിട്ടില്ല.
കോൺഗ്രസ് ചെറിയ മീനല്ല
രാമക്ഷേത്രം വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നില്‍ വലിയ വെല്ലുവിളിയായി നില്‍ക്കുന്നു. ഒപ്പം കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ശക്തിയാര്‍ജിക്കുന്നതും ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നു. ഇനിയെങ്കിലും കോണ്‍ഗ്രസിനെ അടക്കം ഗൗരവത്തിലെടുക്കേണ്ടതുണ്ട് എന്ന് ബിജെപി നേതൃത്വം മനസ്സിലാക്കുന്നു. ഉടനെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടാനാണ് ബിജെപി നീക്കം.
വ്യാപകമായ പ്രചാരണം
വ്യക്തിപരമായ ആക്രമണങ്ങളൊഴിവാക്കാനാണ് നേതാക്കള്‍ക്ക് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദേശം. പകരം ആരോപണങ്ങള്‍ വസ്തുതാപരമായ മറുപടി നല്‍കിയും സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിച്ചും പ്രചാരണം നടത്താനാണ് നിര്‍ദേശം. ജനുവരി 1 മുതല്‍ മോദിയും മറ്റ് നേതാക്കളും രാജ്യവ്യാപകമായി പ്രചാരണത്തിന് ഇറങ്ങുകയാണ്. ജനുവരി 11,12 തിയ്യതികളില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ചേരും.
ഏട്ടൻ ഫാൻസിനോട് കളിച്ചാൽ ബിജെപികേരളത്തിൽ ഒരു ഓർമ്മ മാത്രമായി മാറും, പൊങ്കാലയുമായി ലാൽ ഫാൻസ്