ബിജെപി മേക്കോവറിന് ഒരുങ്ങുന്നു.... ദില്ലിയിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ല, ആദ്യ നിര്‍ദേശം ഇങ്ങനെ
ദില്ലി: ബിജെപിയില്‍ പൊളിച്ചെഴുത്ത് വരുന്നു. ദില്ലിയിലെ തോല്‍വിയുടെയും അമിത് ഷായില്‍ നിന്ന് ജെപി നദ്ദ അധ്യക്ഷ പദവി ഏറ്റെടുത്തതുമാണ് മാറ്റത്തിന് വഴിയൊരുക്കുന്നത്്. അതേസമയം സംസ്ഥാന തലങ്ങളില്‍ പാര്‍ട്ടിയുടെ സമീപനത്തിന് മാറ്റം വരുത്തണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാദേശിക വിഷയങ്ങളിലേക്ക് കേന്ദ്രീകരിച്ച്, നരേന്ദ്ര മോദിയോളം പ്രതിച്ഛായയുള്ള നേതാക്കളെ പ്രാദേശിക തലത്തില്‍ തന്നെ വളര്‍ത്തിയെടുക്കുകയാണ് ടാര്‍ഗറ്റ്.
അതേസമയം ബീഹാറില്‍ അമിത് ഷാ നേരിട്ട് ഇടപെടുമെന്നാണ് സൂചന. നദ്ദ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്ന ചുമതലയായിരിക്കും ബീഹാറില്‍ ഏറ്റെടുക്കുക. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിനെ തല്‍ക്കാലത്തേക്ക് തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ശ്രമം. അദ്ദേഹത്തെ പൂര്‍ണമായി അവഗണിക്കുകയല്ല. മറിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചാണ് തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് നീക്കുക.
അടിമുടി മാറ്റം
ബിജെപിയിലെ സംഘടനാ സംവിധാനത്തില്‍ അഴിച്ചുപണി ഉണ്ടാവുമെന്ന് നേതാക്കള്‍ പറയുന്നു. ഈ മാസം തന്നെ മാറ്റങ്ങള്‍ ഉണ്ടാവും. അമിത് ഷായുടെ ടീമിനെ ചെറിയ തോതില്‍ മാറ്റുമെന്നാണ് സൂചന. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഫലം പാര്‍ട്ടിക്ക് എതിരായത് അമിത് ഷായുടെ ടീമിലുള്ള ചിലരുടെ പോരായ്മകള്‍ കാരണമാണ്. ഇത് അമിത് ഷായ്ക്കുമറിയാം. അതുകൊണ്ട് നടപടിയെടുക്കാന്‍ നദ്ദയോട് നിര്‍ദേശിച്ചിരിക്കുകയാണ്.
തന്ത്രജ്ഞര്‍ തുടരും
ബീഹാറിന്റെ ചുമതലയുള്ള ഭൂപേന്ദര്‍ യാദവ്, ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയ് വര്‍ഗീയ എന്നിവര്‍ നദ്ദയ്ക്ക് തന്ത്രമൊരുക്കാന്‍ മുന്നിലുണ്ടാവും. ഇവര്‍ നേരത്തെ അമിത് ഷായ്ക്കൊപ്പവുമുണ്ടായിരുന്നു. വിജയ് വര്‍ഗീയയുടെ മിടുക്കാണ് ബംഗാളില്‍ 18 സീറ്റുകള്‍ നേടുന്നതിലേക്ക് ബിജെപിയെ നയിച്ചത്. ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് യാദവിനെ മാറ്റാത്തത്. ഇയാള്‍ നിതീഷ് കുമാറുമായി നല്ല അടുപ്പമുള്ള നേതാവാണ്. കേരളത്തില്‍ അടക്കം വന്ന മാറ്റം തുടക്കമാണെന്ന് ദേശീയ നേതാക്കള്‍ പറയുന്നു.
ആദ്യ നിര്‍ദേശം
ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു വിവാദ പ്രസ്താവന പോലും നേതാക്കളില്‍ നിന്നുണ്ടാവരുതെന്നാണ് ആദ്യം നിര്‍ദേശം. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനെ നദ്ദ ദില്ലിയിലേക്ക് വിളിച്ച് വരുത്തി ശാസിക്കുകയും ചെയ്തു. ഹിന്ദുക്കള്‍ പുണ്യമേഖലയായി കാണുന്ന ഗംഗോത്രിയെ തീവ്രവാദവുമായി ഉപമിച്ച സംഭവത്തിലാണ് ഗിരിരാജ് സിംഗിനെ ശാസിച്ചത്. ദില്ലിയിലെ തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കാനും നിര്‍ദേശമുണ്ട്. അതേസമയം ബിജെപി ആറ് മാസത്തിനുള്ളില്‍ നടത്തുന്ന മേക്കോവറിന്റെ ആദ്യ ഘട്ടമാണിത്.
ബീഹാര്‍ പ്രധാനം
ബീഹാര്‍ പിടിക്കുന്നതിനായി പ്രതിപക്ഷത്തെ പിളര്‍ത്താനുള്ള ഒരുക്കങ്ങളിലാണ് ബിജെപി. അതിനായി വമ്പന്‍ ടീമിനെ തന്നെയാണ് ഒരുക്കുന്നത്. ദേശീയ തലത്തില്‍ ഏതൊക്കെ നേതാക്കള്‍ വേണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ നിര്‍ദേശിക്കും. അതേസമയം ദില്ലിയില്‍ മനോജ് തിവാരിയെ പുറത്താക്കും. ആര്‍എസ്എസിന്റെ അതൃപ്തിയാണ് കാരണം. തിവാരി നേരത്തെ തന്നെ രാജിക്ക് തയ്യാറായിട്ടുണ്ട്. ബീഹാറില്‍ ചെറിയ കക്ഷികളെ സഖ്യത്തിലേക്ക് കൊണ്ടുവരാനാണ് നിര്‍ദേശം.
മാറ്റങ്ങള്‍ ഇങ്ങനെ
സംസ്ഥാന തലത്തില്‍ കഴിവ് തെളിയിച്ചവരെയാണ് ദേശീയ സമിതിയിലേക്ക് കൊണ്ടുവരുന്നത്. അമിത് ഷാ വിഭാഗത്തിന് കൂടുതല്‍ സ്വാധീനം ഇതോടെ ലഭികകും. അടുത്തിടെ രാജ്യസഭയിലെത്തിയ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിനെ മറ്റൊരു സുപ്രധാന പദവിയില്‍ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. സുപ്രധാന വക്താക്കളെയും ചാനലുകളില്‍ ചര്‍ച്ചയ്ക്ക് പോകേണ്ടവരെയും മാറ്റും. സമ്പദ് ഘടനയെ കുറിച്ചുള്ള നല്ല അറിവുള്ളവരെ ദേശീയ തലത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ഇവരെ ടിവി ചര്‍ച്ചകളിലും ഉപയോഗിക്കും
അമ്പരിപ്പിക്കുന്ന തീരുമാനം
ബീഹാറിലും ബംഗാളിലുമാണ് ബിജെപി പ്രതിപക്ഷത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. രണ്ടിടത്തും വ്യത്യസ്ത തന്ത്രങ്ങളാണ് പ്രയോഗിക്കുക. ബീഹാറില്‍ നിതീഷ് കുമാറിന്റെ ഭരണ നേട്ടം മാത്രം ഉയര്‍ത്താനാണ് തീരുമാനം. ദേശീയ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കില്ല. മദ്യനിരോധനം അടക്കമുള്ള കാര്യങ്ങള്‍ പ്രചാരണമാക്കാനാണ് അമിത് ഷായുടെ തീരുമാനം. ബംഗാളില്‍ ദേശീയ വികാരം കത്തിക്കും. എന്‍ആര്‍സിയാണ് പ്രചാരണായുധം. ഇവിടെ ഹിന്ദു വോട്ടുകളുടെ വലിയ ഏകീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്.
ബീഹാറില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍... നാല് പാര്‍ട്ടികളുടെ രഹസ്യ യോഗം, ജയിച്ചത് അമിത ഷാ!!