രാജസ്ഥാനില്‍ ബിജെപി വിമതരെ ഒപ്പം കൂട്ടാന്‍ രാഹുല്‍.... വസുന്ധര രാജെയെ താഴെയിറക്കും!!
ജയ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബിജെപിയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന സംസ്ഥാനം രാജസ്ഥാനാണ്. ഇവിടെ വസുന്ധര രാജെക്കെതിരെ വലിയ ജനവികാരം നിലനില്‍ക്കുന്നുണ്ട്. ഇത് കണ്ടറിഞ്ഞ് പുതിയ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട് രാഹുല്‍ ഗാന്ധി. തനിക്ക് വലിയ വിശ്വാസമുള്ള അശോക് ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും മുന്‍നിര്‍ത്തിയാണ് രാഹുലിന്റെ നീക്കങ്ങള്‍.
ബിജെപി വിമതരെയാണ് പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് വഴി വലിയ നേട്ടം സ്വന്തമാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. രാജസ്ഥാനില്‍ മാത്രമല്ല, മധ്യപ്രദേശിലും ഗുജറാത്തിലും ഇത്തരത്തില്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് സൂചന. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഏറ്റവും കരുത്തുറ്റ പാര്‍ട്ടിയായി ഉയര്‍ത്തി കാണിക്കാനാണ് ഇതിലൂടെ രാഹുല്‍ ലക്ഷ്യമിടുന്നത്.
ബിജെപിയുടെ തന്ത്രം തിരിച്ചടിക്കുന്നു
2013ല്‍ ബിജെപി പുറത്തെടുത്ത പ്രധാന തന്ത്രമായിരുന്നു കോണ്‍ഗ്രസ് നേതാക്കളെ ബിജിപിയിലേക്ക് കൊണ്ടുവരുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനെ തകര്‍ത്ത സംഭവമായിരുന്നു ഇത്. അന്ന് നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ബിജെപിക്ക് ഗുണം ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഇതേ രീതി കോണ്‍ഗ്രസ് തിരിച്ച് ചെയ്യുകയാണ്. പല സംസ്ഥാനങ്ങളിലും നേതാക്കള്‍ ബിജെപിക്കുള്ളില്‍ കലാപം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ കോണ്‍ഗ്രസിലെത്തിക്കാനാണ് നീക്കം.
രാഹുലിന്റെ പ്രതിച്ഛായ
നരേന്ദ്ര മോദി 2013ല്‍ ഉണ്ടാക്കിയ പ്രതിച്ഛായക്ക് സമാനമായ രീതിയിലാണ് രാഹുലിന്റെ വളര്‍ച്ച. ഇന്ന് മോദിക്ക് തുല്യനായി അദ്ദേഹം വളര്‍ന്നിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. സര്‍വേ ഫലങ്ങള്‍ മോദി ഇപ്പോഴും പ്രബലനാക്കുമ്പോള്‍ പല രാഷ്ട്രീയ നേതാക്കളും രാഹുലിന്റെ വളര്‍ച്ചയില്‍ ആകൃഷ്ടരായിരിക്കുകയാണ്. അതാണ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ഒഴുക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി മോദിയെ എല്ലാ വിഷയങ്ങളില്‍ വെല്ലുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ച്ചവെക്കുന്നത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് സ്വാധീനമേറുന്നു
രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രവര്‍ത്തനശൈലിയില്‍ ബിജെപി നേതാക്കളെല്ലാവരും ഇടഞ്ഞ് നില്‍ക്കുകയാണ്. ദേശീയ നേതൃത്വം ഇതില്‍ ഇടപെടാത്തതും ഇവരുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. മാനവേന്ദ്ര സിംഗ്, ഗനശ്യാം തിവാരി, ഹനുമാന്‍ ബെനിവാള്‍, കിരോരി സിംഗ് ബെയ്ന്‍സ്ല എന്നിവരാണ് പാര്‍ട്ടി വിട്ട പ്രമുഖര്‍. 2010 മുതല്‍ ബിജെപിക്ക് നഷ്ടപ്പെട്ട പ്രമുഖ നേതാക്കരാണിവര്‍. ഇവരെ കോണ്‍ഗ്രസിലെത്തിക്കാനാണ് രാഹുലിന്റെ നീക്കം. ജാതി വോട്ടുകള്‍ നേടുന്നതില്‍ ഇവര്‍ നിര്‍ണായകമാണ്.
മാനവേന്ദ്ര സിംഗ് കരുത്തന്‍
കഴിഞ്ഞ ദിവസം ബിജെപി വിട്ട നേതാവാണ് മാനവേന്ദ്ര സിംഗ്. സംസ്ഥാനത്തെ ഏറ്റവും കരുത്തുറ്റ നേതാവാണ് അദ്ദേഹം. ജസ്വന്ത് സിംഗിന്റെ മകന്‍ കൂടിയാണ് മാനവേന്ദ്ര സിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാര്‍മറില്‍ നിന്ന് മത്സരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജസ്വന്ത് സിംഗിന്റെ മണ്ഡലമായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ബിജെപി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. രാജകീയ വിഭാഗമായ ജസോളില്‍ നിന്നാണ് മാനവേന്ദ്രയുടെ വരവ്. രജപുത്ര വിഭാഗത്തിന്റെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്.
ബിജെപി തകര്‍ന്നടിയും
മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍ ബിജെപി സംസ്ഥാനത്ത് തകര്‍ന്നടിയും. രജപുത്ര വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശമാണ് ജെയ്‌സാല്‍മീറും ബാര്‍മറും. ഇവിടെ ബിജെപി നിലം തൊടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ജസ്വന്ത് സിംഗിനെ ബിജെപി തഴഞ്ഞത് നിരവധി വിഭാഗങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കിയിട്ടുണ്ട്. ബ്രാഹ്മണര്‍, മുസ്ലീങ്ങള്‍ എന്നിവരാണ് ജസ്വന്ത് സിംഗിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹം കൂടി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ 40 സീറ്റിന് താഴെ മാത്രമേ ബിജെപിക്ക് ലഭിക്കൂ.
ബ്രാഹ്മണ വോട്ടുകള്‍
സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങള്‍ പോലെ ഏറ്റവും ശക്തമായ വിഭാഗമാണ് ബ്രാഹ്മണ വിഭാഗം. ബിജെപിയില്‍ നിന്ന് രാജിവെച്ച ഗനശ്യാം തിവാരി ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ആറു തവണ എംഎല്‍എ ആയിട്ടുള്ള നേതാവാണ് തിവാരി. രണ്ട് തവണ മന്ത്രിയുമായിരുന്നു. ജൂണില്‍ ബിജെപി വിട്ട അദ്ദേഹം ഭാരത് വാഹിനി സേന എന്ന പാര്‍ട്ടിയും രൂപീകരിച്ചു. തിവാരിക്കും വസുന്ധര രാജെയുടെ ഭരണത്തോട് കടുത്ത എതിര്‍പ്പാണുള്ളത്.
ബിജെപിയുടെ വോട്ടുബാങ്ക്
സംസ്ഥാനത്ത് ബിജെപിയുടെ ശക്തമായ വോട്ടുബാങ്കാണ് ബ്രാഹ്മണ വിഭാഗം സിക്കാറിലും ജയ്പൂരിലും വലിയ സ്വാധീനമാണ് തിവാരിക്കുള്ളത്. ഇത് ബ്രാഹ്മണ ഭൂരിപക്ഷ പ്രദേശമാണ്. സംഗാനറില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഗനശ്യാം തിവാരി ജയിച്ചത്. സംസ്ഥാനത്തെ 15 സീറ്റുകളില്‍ തിവാരിയുടെ പാര്‍ട്ടി ജയിക്കുമെന്ന് ഉറപ്പാണ്. ഇത് ബിജെപിയുടെ നട്ടെല്ല് ഒടിക്കുന്തിന് തുല്യമാണ്. തിരഞ്ഞെടുപ്പിന് ശേഷം തിവാരി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജാട്ട് വോട്ടുകള്‍
ബ്രാഹ്മണ വോട്ടുകള്‍ പോലെ നിര്‍ണായകമാണ് ജാട്ട് വോട്ടുകള്‍. ഹനുമാന്‍ ബെനിവാള്‍ എന്ന ജാട്ട് നേതാവിനെയും ബിജെപി കൈവിട്ട് കഴിഞ്ഞു. കിന്‍സ്വറിലെ ബിജെപി എംഎല്‍എയായിരുന്നു അദ്ദേഹം. വസുന്ധര രാജെയുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് അദ്ദേഹവും പാര്‍ട്ടി വിട്ടത്. നഗൗറിലെ കരുത്തനായ നേതാവാണ് ബെനിവാള്‍. മുമ്പ് വിദ്യാര്‍ത്ഥി നേതാവായതിനാല്‍ സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില് വലിയ സ്വാധീനവും അദ്ദേഹത്തിനുണ്ട്. ജാട്ട് വിഭാഗത്തിന്റെ വോട്ടുകളും ബിജെപി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
ഗുജ്ജാര്‍ വിഭാഗം
സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭമായിരുന്നു ഗുജ്ജാര്‍ വിഭാഗത്തിന്റെ പ്രക്ഷോഭം. ഇതിന് നേതൃത്വം നല്‍കിയത് കിരോരി സിംഗ് ബേന്‍സ്ലയാണ്. ബിജെപി ടിക്കറ്റില്‍ 2009ല്‍ മത്സരിച്ചെങ്കിലും അദ്ദേഹം തോറ്റിരുന്നു. അതിന് ശേഷം ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ബേന്‍സ്ല. ഗുജ്ജാര്‍ വിഭാഗത്തിന് സ്വാധീനമുള്ള 35 സീറ്റുകളുണ്ട് സംസ്ഥാനത്ത്. ഇവര്‍ക്ക് അഞ്ച് ശതമാനം സംവരണം എന്ന ആവശ്യം നടപ്പിലാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇത് കോണ്‍ഗ്രസ് വാദ്ഗാനം ചെയ്തിട്ടുണ്ട്. ബേന്‍സ്ല കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍
വസുന്ധര രാജെയ്‌ക്കെതിരെ എല്ലാ വിഭാഗങ്ങളും ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതോടെയാണ് ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങിയത്. ഇവരുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. ഇതിന് രാഹുലിനെ സഹായിച്ചത് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമാണ്. ബിജെപി വിമതര്‍ക്ക് സീറ്റ് നല്‍കുമെന്നും ജയിച്ചാല്‍ മന്ത്രി സ്ഥാനവുമാണ് രാഹുല്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. അതേസമയം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാണ് രാഹുലിന്റെ നീക്കം. പരസ്യമായി പ്രഖ്യാപിക്കില്ലെങ്കിലും അദ്ദേഹത്തെ മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുക.
അങ്കം പ്രഖ്യാപിച്ച് അഴഗിരി.... കരുണാനിധിയുടെ മണ്ഡലത്തില്‍ ഡിഎംകെയ്‌ക്കെതിരെ മത്സരിക്കും!!
ടോയ്ലെറ്റ് ആണെന്ന് കരുതി വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ യുവാവിന്‍റെ ശ്രമം! ഒടുവില്‍ നടന്നത്