പ്രതിപക്ഷ ഐക്യത്തിലേക്ക് ശിവസേന ചേക്കേറുമോ? ബിജെപിക്ക് നെഞ്ചിടിപ്പ്.. സമവായ ചര്‍ച്ചയ്ക്ക് ശ്രമം
ഹിന്ദി ഹൃദയ ഭൂമിയിലെ കോണ്‍ഗ്രസ് തേരോട്ടം ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ടെന്നത് പറയാതെ വയ്യ. മോദി തരംഗം അസ്തമിച്ചപ്പോള്‍ ഭരണ വിരുദ്ധ വികാരമാണ് ബിജെപിക്ക് അഞ്ച് സംസ്ഥാനങ്ങളിലും തിരിച്ചടി നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്ന് വിലയിരുത്തപ്പെടുന്നതിനാല്‍ 2019 ല്‍ വിജയിച്ച് കയറണമെങ്കില്‍ ആവനാഴിയിലെ അവസാന അമ്പും ബിജെപിക്ക് ഇനി പുറത്തെടുക്കേണ്ടി വരും.
അതേസമയം ബിജെപിയുടെ കനത്ത പരാജയം മറുവശത്ത് പ്രതിപക്ഷ ഐക്യ നിരയ്ക്ക് ശക്തി പകരുന്നുണ്ട്. മാത്രമല്ല ദിവസവുമെന്നോണം സഖ്യകക്ഷികള്‍ പ്രതിപക്ഷ നിരയിലേക്ക് ചേക്കേറികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ബിജെപി. വിവരങ്ങള്‍ ഇങ്ങനെ

ബിജെപിയുടെ പ്രധാനശത്രു
1990 മുതല്‍ എന്‍ഡിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് ശിവസേന. എന്നാല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് മുതല്‍ ശിവസേന എന്‍ഡിഎയ്ക്കെതിരെ തിരിഞ്ഞ് തുടങ്ങി. ഒരുപക്ഷേ പ്രതിപക്ഷത്തെക്കാള്‍ മോദിയേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന തരത്തിലേക്ക് ബിജെപിയുടെ പ്രധാനശത്രുവായി ശിവസേന മാറി.

തെറ്റിപിരിഞ്ഞു
മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ അവിശ്വാസ പ്രമേയത്തില്‍ ഉള്‍പ്പെടെ എന്‍ഡിഎയ്ക്ക് ശിവസേന പാലം വലിച്ചു. അവസാന നിമിഷം വരെ വിട്ട് നില്‍ക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശിവസേനയോട് ആവശ്യപ്പെട്ടെങ്കിലും ശിവസേന കാല് വാരി. ഇതോടെ ബിജെപിയുമായുള്ള ശിവസേനയുടെ ബന്ധം കൂടുതല്‍ കലുഷിതമാകുമെന്ന് വിലയിരുത്തപ്പെട്ടു.

വാനോളം പുകഴ്ത്തി
അവിശ്വാസ പ്രമേയത്തിന് ശേഷവും കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ് താക്കറെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പിന്നാലെ രാഹുലിനേയും കോണ്‍ഗ്രസിനേയും അഭിനന്ദിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി.

ബിജെപി യുഗം അസ്തമിച്ചു
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മോഹം തകര്‍ന്നടിഞ്ഞെന്ന് പറഞ്ഞ ശിവസേന നേതാവ് അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മുക്തമായെന്നും പരിഹസിച്ചു. രാഹുല്‍ ഗാന്ധി മാത്രമാണ് കോണ്‍ഗ്രസ് വിജയത്തിന്‍റെ അമരക്കാരനെന്നടക്കം അദ്ദേഹം പുകഴ്ത്തി.

സാഹസത്തിന് മുതിരുമോ
ഇതോടെ എന്‍ഡിഎ വിട്ട് പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കുകയെന്ന സാഹസത്തിന് മുതിരുകയാണോ ശിവസേന എന്നതരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ പ്രതിപക്ഷ ഐക്യം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍.

കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യത്തിലൂടെ മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. കൂടുതല്‍ പ്രാദേശിക സഖ്യങ്ങളെ കൂടെകൂട്ടി വിശാല സഖ്യം വിപുലമാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് പയറ്റുന്നുത്.

ആര്‍എല്‍എസ്പി
വിശാല സഖ്യത്തിന് ശക്തി പകര്‍ന്ന് 21 പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നുണ്ട്.കഴിഞ്ഞ ദിവസം എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും ബിജെപിയോട് തെറ്റിപിരിഞ്ഞ് പുറത്തുപോയി. ആര്‍എല്‍എസ്പി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചയും നടത്തി.

ബിജെപിക്ക് നെഞ്ചിടിപ്പ്
ഇതോടെ പരാജയം ഭീതിയില്‍ ശിവസേനയെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് ബിജെപി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ശിവസേന പാലം വലിച്ചാല്‍ അത് ബിജെപി കനത്ത തിരിച്ചടിയാകും.

അനുനയ ചര്‍ച്ചകള്‍ തുടങ്ങി
48 ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുളളത്.
കഴിഞ്ഞ തവണ ബിജെപി 24 സീറ്റിലും ശിവസേന 20 സീറ്റിലുമാണ് മത്സരിച്ചത്. അതേസമയം നേരത്തേ ശിവസേന ബിജെപിക്കെതിരെ തിരിഞ്ഞതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന് വ്യക്തമായതോടെ ശിവസേനയുമായി അനുനയ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.

ചര്‍ച്ച നടത്തും
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിവസേനയുമായി മുഖ്യമന്ത്രി ദേവന്ദ്ര ഫട്നവസ് ചർച്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തന്നെ പയറ്റാനാണ് പാര്‍ട്ടി തിരുമാനം. അതേസമയം പകുതി സീറ്റ് ലഭിക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിക്കുമോയെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

പുതിയ രാഷ്ട്രീയ സമവാക്യം
ഇതുവരേയും ബിജെപിയുമായുള്ള ചര്‍ച്ചയെ കുറിച്ച് ഉദ്ദവ് പ്രതികരിച്ചിട്ടില്ല.ഇനി ഇത് സംബന്ധിച്ച് ഒരു സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ലേങ്കിലും മറ്റൊരു രാഷ്ട്രീയ സമവാക്യത്തിന് അടക്കം ദേശീയ രാഷ്ട്രീയം വേദിയാകും.












Click it and Unblock the Notifications