ത്രിപുരയില്‍ 42 സീറ്റ്... നാഗാലാന്‍റിലും മേഘാലയയിലും ബിജെപി ഭരിക്കാന്‍ പോകുന്നതിങ്ങനെ
ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെന്ന് പറയുമ്പോൾ ഇനി രണ്ടുവട്ടം ആലോചിക്കേണ്ടി വരും. പ്രായോഗിക രാഷ്ട്രീയത്തിൽ തന്ത്രങ്ങൾക്കാണ് പ്രാധാന്യമെന്ന് തെളിയിക്കുകയാണ് സമീപകാലത്തെ തിരഞ്ഞെടുപ്പ് ചിത്രങ്ങൾ. കേവല ഭൂരിപക്ഷത്തിന് 33 സീറ്റ് വേണമെന്നിരിക്കെ വെറും രണ്ടു സീറ്റുമായി മേഘാലയത്തിൽ ഭരണം ഉറപ്പിച്ചിരിക്കുകയാണ് ബി.ജെ.പി. കോൺഗ്രസിന്റെ കഴിവുകേടായി ഇതിനെ വ്യാഖ്യാനിക്കുന്നവർ പോലും ബി.ജെ.പിയുടെയും അമിത് ഷായുടെയും ചാണക്യതന്ത്രങ്ങൾക്ക് മുന്നിൽ സ്തംഭിച്ചു നിൽക്കുകയാണ്. മണിപ്പൂരിലും ഗോവയിലും പ്രധാന കക്ഷിയായിട്ടും ഭരണം നഷ്ടപ്പെട്ട കോൺഗ്രസിന് ഇതു മേഘാലയത്തിലും ആവർത്തിച്ചു.
അതേ തന്ത്രം തന്നെ
ഗോവയിൽ വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ചു നിൽമ്പോഴാണ് വിവിധ കക്ഷികളെ കൈകളിലാക്കി ബി.ജെ.പി മുഖ്യമന്ത്രി പദത്തോടെ അധികാരത്തിലേറിയത്. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമാവുമെന്ന് തിരിച്ചറിഞ്ഞയുടൻ അമിത്ഷായുടെ പ്രത്യേക ദൂതൻ പനാജിയിൽ പറന്നിറങ്ങി.
കാഴ്ചക്കാരെ പോലെ
കാഴ്ചക്കാരെ പോലെ കണ്ടുനിൽക്കേണ്ട വന്ന അവസ്ഥ മേഘാലയത്തിലും കോൺഗ്രസിന് ആവർത്തിച്ചു. മേഘാലയത്തിൽ തിരിച്ചടിയുണ്ടാവാതിരിക്കാൻ കോൺഗ്രസ് നേരത്തെ തന്നെ പ്രത്യേക ദൂരരെ അയച്ചെങ്കിലും ഇതേസമയം തന്നെ അമിത്ഷായുടെ ദൂതനും മേഘാലയയിലെത്തി. കേന്ദ്രഭരണത്തിന്റെ ബലം കൂടിയുള്ള അമിത്ഷായ്ക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ നിഷ്പ്രഭരാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചെറുകക്ഷികളെല്ലാം ബി.ജെ.പിയുടെ പോക്കറ്റിലെത്തി.
ഇനി കിട്ടില്ല മേഘാലയ
മുൻസ്പീക്കർ പി.എ സാങ്മയുടെ മകനും നാഷണൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി) അധ്യക്ഷനുമായ കോൺറാഡ് സാംങ്മയെ മുഖ്യമന്ത്രിപദം മുന്നിൽ നീട്ടിയാണ് ബി.ജെ.പി വശത്താക്കിയത്. 19 സീറ്റ് നേടിയ എൻ.പി.പിക്ക് ബി.ജെ.പി ഇടപെടലോടെ 34 സീറ്റിന്റെ വരെ പിന്തുണ ലഭിച്ചതായാണ് വിവരം.
അനുകൂലമാക്കി
ചെറുകക്ഷികൾക്ക് ഭരണകക്ഷിയായിരുന്ന കോൺഗ്രസിനോടുണ്ടായിരുന്ന അതൃപ്തി വേഗത്തിൽ അനുകൂലമാക്കാനും ബി.ജെ.പിക്കായി. സർക്കാർ രൂപീകരണം ഉന്നയിച്ച് ബി.ജെ.പി ഗവർണറെ സമീപിച്ചിട്ടുണ്ട്. ഇനി കോൺഗ്രസിന് മേഘാലയത്തിൽ ഭരണം രൂപീകരിക്കാൻ വലിയ അട്ടിമറി തന്നെ നടത്തേണ്ടി വരും. കേന്ദ്രത്തിലെ അധികാരം ബി.ജെ.പിയെ കൈവിടാത്തിടത്തോളം കാലം ഇതിനുള്ള സാധ്യതയും കുറവാണ്.
ഭൂരിപക്ഷമില്ലെങ്കിലും ക്ഷണം!
നാഗാലാന്‍റില്‍ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും ബി.ജെ.പി സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ഗവർണർ പി.ബി ആചാര്യ ക്ഷണിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും എൻ.ഡി.പി.പി നേതാവുമായ നെഫ്യൂ റിയോ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ബി.ജെ.പിയ്ക്ക് പന്ത്രണ്ടും എൻ.ഡി.പി.പിയ്ക്ക് 17ഉും ഉൾപ്പെടെ 31 പേരുടെ പിന്തുണയുണ്ട്.
കാലുവാരി ജെഡിയു
ബിഹാർ നേതാവ് നിതീഷ് കുമാറിന്റെ ജനതാദളിന്റെ പിന്തുണയുമുണ്ട്. 29 സീറ്റ് നേടിയ എൻ.പി.എഫ് ബി.ജെ.പിയുമൊത്ത് ഭരണം പങ്കിടാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ബി.ജെ.പി ഈ ക്ഷണം നിരസിച്ചു. ബി.ജെ.പി പിന്തുണ അനിവാര്യമായ എൻ.ഡി.പി.പിയുമൊത്ത് ഭരണം രൂപീകരിച്ചാലേ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോവൂ എന്നതാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
കേരളമാണ് ഇനി ലക്ഷ്യം
ത്രിപുരയിലെ ഇടതുസർക്കാരിനെ തൂത്തെറിയാമെങ്കിൽ കേരളത്തിലും ഇതിന് സാധിക്കുമെന്നാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം ഇതിന്റെ ആദ്യപടിയാവണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഇടതിനോടും യു.ഡി.എഫിനോടും അകന്നുനിൽക്കുന്ന കക്ഷികളെ ഏതുവിധേനയും സ്വാധീനിക്കാനും നിർദ്ദേശമേകിയിട്ടുണ്ട്. മാണിയെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ഇതു വിജയിച്ചിരുന്നില്ല. ഈ നീക്കം വീണ്ടും ശക്തമാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം