മോദി സ്റ്റാര്‍ തന്നെ... പക്ഷെ തോല്‍പ്പിക്കാന്‍ പറ്റാത്തയാളല്ല; കാരണം ഈ ഫലങ്ങള്‍ പറയും
ന്യൂദല്‍ഹി: ഗുജറാത്തിലെ ബി ജെ പിയുടെ മിന്നും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയും തരംഗവും ഉറപ്പിക്കുന്നുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അദ്ദേഹം അജയ്യനല്ല എന്ന് കൂടി തെളിയിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ ഭരണം കൈവിട്ടതും ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പരാജയവും ബി ജെ പിയെ വെല്ലുവിളിക്കാന്‍ വേണ്ടി വന്നാല്‍ സാധിക്കും എന്നതിന്റെ മകുടോദാഹരണങ്ങളാണ്.
യുപി, ബിഹാര്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ആറ് നിയമസഭാ സീറ്റുകളില്‍ രണ്ടെണ്ണം ബിജെപി നേടിയെങ്കിലും യു പിയിലെ മെയിന്‍പുരി ലോക്സഭാ സീറ്റിലും പടിഞ്ഞാറന്‍ യുപിയിലെ ഖതൗലി നിയമസഭാ സീറ്റിലും നേരിട്ട തോല്‍വി ബി ജെ പിക്ക് വെല്ലുവിളി തന്നെയാണ്. മറുവശത്ത് പ്രതിപക്ഷത്തിന് ആശാവഹവുമാണ്.

കാരണം ബി ജെ പിയെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷം എന്താണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന ഫലമാണ് മെയിന്‍പുരിയിലേയും ഖതൗലിയിലേയും തെരഞ്ഞെടുപ്പ്. പ്രതിജ്ഞാബദ്ധവും യോജിച്ചതുമായ പ്രതിപക്ഷമാണ് ബി ജെ പി ശക്തികേന്ദ്രമായ യു പിയില്‍ ഉള്ളത്. ഗുജറാത്തില്‍ ബി ജെ പി വിജയം സുനിശ്ചിതമായിരുന്നെങ്കിലും ഇത്രയും വലിയ വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. അത് തന്നെയാണ് മെയിന്‍പുരിയിലും സംഭവിച്ചത്.

എസ് പി കോട്ടയില്‍ ഡിപിംള്‍ യാദവിന്റെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ബി ജെപിയെ 2.88 ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്താം എന്ന് എസ് പി പോലും കരുതിയിട്ടുണ്ടാകില്ല. 2014-ല്‍ മുലായം സിംഗ് യാദവ് നേടിയ 3,64,666 വോട്ടുകളുടെ ഭൂരിപക്ഷത്തോട് കിടപിടിക്കുന്നതാണ് ഡിംപിള്‍ യാദവിന്റെ വിജയം. ബി ജെ പി അതിന്റെ എല്ലാ ശക്തിയും സംഭരിച്ചാണ് മെയിന്‍പുരിയില്‍ പ്രചരണം നടത്തിയത് എന്നത് കൊണ്ടാണ് ഡിംപിളിന്റെ വിജയം ശ്രദ്ധേയമാകുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ രണ്ട് ഉപമുഖ്യമന്ത്രിമാരായ ബ്രിജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ എന്നിവര്‍ക്കൊപ്പം സമാജ്വാദി പാര്‍ട്ടിയെ വീഴ്ത്താന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ അര ഡസനിലധികം യു പി മന്ത്രിമാര്‍ മെയിന്‍പുരിയില്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രചരണം നടത്തിയത്. എസ് പിക്കും അതിന്റെ വോട്ടര്‍മാര്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ പ്രാദേശിക ഭരണകൂടത്തെ ഉപയോഗിക്കാന്‍ പോലും ബി ജെ പി നേതൃത്വം മടിച്ചില്ല.

എന്നാല്‍ പതിവിന് വിപരീതമായി യാദവ കുടുംബം മെയിന്‍പുരിയില്‍ ഐക്യത്തോടെ നിന്നത് ബി ജെ പിക്ക് തിരിച്ചടിയായി. രാംപൂരിലും സമാനമായ ഐക്യത്തിന്റെയും ശക്തിയുടെയും പ്രകടനം നടത്താന്‍ എസ് പിക്ക് കഴിഞ്ഞിരുന്നെങ്കില്‍ അസം ഖാന്റെ രാഷ്ട്രീയ കോട്ടയിലെ വിധിയും വ്യത്യസ്തമാകുമായിരുന്നു. എന്നാല്‍ അഖിലേഷ് യാദവ് ഇവിടെ ഒറ്റത്തവണ മാത്രമായിരുന്നു പ്രചരണത്തിന് എത്തിയത്.

യോഗി ഭരണകൂടം അസം ഖാന്റെയും കുടുംബാംഗങ്ങളുടെയും മേല്‍ 80-ഓളം കേസുകള്‍ ചുമത്തി 27 മാസത്തെ ജയിലില്‍ കിടത്തിയത് അദ്ദേഹത്തെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ഇതുവഴി അസം ഖാന്റെ ചില വിശ്വസ്തരായ സഹായികളെ ഒപ്പം നിര്‍ത്താന്‍ ബി ജെ പിക്ക് സാധിച്ചു. 50 ശതമാനത്തിലധികം മുസ്ലീം ജനസംഖ്യയുള്ള നിയോജകമണ്ഡലത്തില്‍ എക്കാലത്തെയും കുറഞ്ഞ പോളിംഗ് ആയ 33 ശതമാനമാണ് രേഖപ്പെടുത്തിയത് എന്നതും ബി ജെ പിക്ക് നേട്ടമായി.

മുസാഫര്‍നഗര്‍ കലാപത്തില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ബി ജെ പി എം എല്‍ എയെ അയോഗ്യനാക്കിയ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഖതൗലിയില്‍ ബി ജെ പി പരാജയപ്പെട്ടതും ശ്രദ്ധേയമാണ്. രാഷ്ട്രീയ ലോക്ദളിന്റെയും എസ്പിയുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയായ മദന്‍ ഭയ്യയ്ക്ക് ഇവിടെ ജയിക്കാന്‍ സാധിച്ചത് പ്രതിപക്ഷ ഐക്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

വോട്ടര്‍മാരെ ധ്രുവീകരിക്കാനും അയോധ്യ, കാശി, മഥുര എന്നിവയുടെ പേരില്‍ മുതലെടുക്കാനും ബി ജെ പിയും ആര്‍ എസ് എസും ശ്രമിച്ചെങ്കിലും എസ് പിയും ആര്‍ എല്‍ ഡിയും അത് അനുവദിച്ചില്ല. അതിനാല്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് യു പി ഉപതെരഞ്ഞെടുപ്പ് ഫലം പറഞ്ഞുവെക്കുന്നത്.












Click it and Unblock the Notifications