തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍
ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ബിജെപിക്ക് നേടാന്‍ കഴിഞ്ഞ ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് തെലങ്കാന. ഇവിടെ ബിജെപക്ക് നാല് സീറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. ടിഡിപിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ ആയതിന്‍റെ ആത്മവിശ്വാസം പാര്‍ട്ടിക്ക് ഉണ്ട്. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള മുന്നൊരുക്കങ്ങളാണ് സംസ്ഥാനത്ത് ബിജെപി നടത്തുന്നത്.
ഹരിയാനയില്‍ ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്!! രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ ബിജെപിയില്‍
വരും തിരഞ്ഞെടുപ്പില്‍ ബംഗാളും തെലങ്കാനയും പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഇവിടങ്ങളിലെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ബിജെപിയിലേക്കുള്ള കുത്തൊഴുക്കും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. 2023 ല്‍ തെലങ്കാന ബിജെപി കൈകളില്‍ എത്തുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്ന്‍ കണ്‍വീനറുമായ ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്
ബിജെപിയുടെ കൈകളിലേക്ക്
2019 ല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിച്ച ബിജെപി വിരുദ്ധ സഖ്യത്തിന്‍റെ പരീക്ഷണശാലയായിരുന്നു തെലങ്കാന. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. ചന്ദ്രശേഖര റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതിയേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ച് സംസ്ഥാനത്തെ നാല് ലോക്സഭ സീറ്റുകളില്‍ ബിജെപി വിജയം നേടി. ഈ ആത്മവിശ്വാസമാണ് തെലങ്കാന പിടിക്കാനുള്ള ബിജെപിയുടെ തുറുപ്പ്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പാണ് ബിജെപി തെലുങ്കാനയില്‍ ലക്ഷ്യം വെയ്ക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ടിഡിപിയില്‍ നിന്നും നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുന്നതും പാര്‍ട്ടിയുടെ പ്രതീക്ഷയേറ്റുന്നുണ്ട്.
കൂടിക്കാഴ്ചയ്ക്ക് ശേഷം
പശ്ചിമബംഗാളിലേയും തെലങ്കാനയിലും ബിജെപിയുടെ മുന്നേറ്റം ഒരു തുടക്കം മാത്രമാണ്. ഇരു സംസ്ഥാനങ്ങളിലേയും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നേടുമെന്ന് ശിവരാജ് സിങ്ങ് ചൗഹാന്‍ പറഞ്ഞു. തെലങ്കാനയില്‍ നിന്നുള്ള ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ചൗഹാന്‍റെ പ്രതികരണം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ ലക്ഷ്മണ്‍, ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, എംഎല്‍എ രാജാ സിങ്ങ് എന്നിവരുമായി ഹൈദരാബാദിലായിരുന്നു ചൗഹാന്‍റെ കൂടിക്കാഴ്ച.
ജാതി രാഷ്ട്രീയം
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് സംസ്ഥാനത്തിന്‍റെ വികസനത്തില്‍ അല്ല കുടുംബത്തിന്‍റെ വികസനമാണ് ലക്ഷ്യമെന്ന് ചൗഹാന്‍ കുറ്റപ്പെടുത്തി. റാവു ജാതി രാഷ്ട്രീയമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ചൗഹാന്‍ കുറ്റപ്പെടുത്തി. മുങ്ങിത്താഴുന്ന കപ്പലിനെ രക്ഷിക്കാനാണ് അതിന്‍റെ കാപ്റ്റന്‍ ശ്രമിക്കുക. എന്നാല്‍ രാഹുല്‍ ഗാന്ധിയെന്ന കാപ്റ്റനാണ് കോണ്‍ഗ്രസ് എന്ന കപ്പലില്‍ നിന്ന് ആദ്യം പുറത്തുചാടിയതെന്നും ചൗഹാന്‍ പരിഹസിച്ചു.
ടിഡിപിയുടെ അസാന്നിധ്യം
ടിഡിപിയുടെ അസാന്നിധ്യമാണ് ഇത്തവണ സംസ്ഥാനത്ത് ബിജെപിക്ക് അവസരമൊരുക്കിയത്. ടിഡിപിയുമായി സഖ്യത്തിലായിരുന്നു തെലങ്കാനയില്‍ കോണ്‍ഗ്രസ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നതോടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. അതേസമയം ടിഡിപി ലോക്സഭയിലേക്ക് തെലങ്കാനയില്‍ നിന്ന് മത്സരിച്ചതുമില്ല.ഇതാണ് ബിജെപി അവസരമാക്കിയത്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഉള്‍പ്പെടുന്ന കമ്മ വിഭാഗത്തിന്‍റെ വോട്ടുകള്‍ നേടിയെടുക്കാന്‍ ബിജെപിക്ക് ഇതുവഴി കഴിഞ്ഞു. സംസ്ഥാനത്തെ പ്രബല വിഭാഗമായ റെഡ്ഡി സമുദായത്തിന്‍റേയും മറ്റ് പിന്നോക്ക വിഭാഗങ്ങളിലേയും വോട്ട് ഉറപ്പിക്കാനുള്ള തന്ത്രങ്ങളും സംസ്ഥാനത്ത് ബിജെപി തുടങ്ങി കഴിഞ്ഞു.
കൂടുതല്‍ നേതാക്കള്‍
കൂടുതല്‍ ടിആര്‍എസ്, കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് ഏത് വിധേനയും മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങളും സംസ്ഥാനത്ത് ബിജെപി സജീവമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ വിവിധ പാര്‍ട്ടിയില്‍ ഉള്ള നേതാക്കള്‍ ബിജെപി ദേശീയ നേതൃത്വമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ടിഡിപി നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തുമെന്നും നേതാക്കള്‍ പറയുന്നു. തെലങ്കാനയ്ക്ക് പുറമേ ആന്ധ്രയിലും ബിജെപി തന്ത്രങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. നാല് രാജ്യസഭ എംപിമാര്‍ക്ക് പുറമേ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
മാധ്യമപ്രവർത്തകയോട് ജില്ലാ സെക്രട്ടറിയുടെ ആക്രോശം, നേതാവിന് മറുപടിയുമായി മാധ്യമപ്രവർത്തക!
കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ: മകനെ കാണാതായിട്ടും രാജ്യം രക്ഷിക്കാനുള്ള ആ വലിയ മനസ് ഉണ്ടല്ലോ