ജാർഖണ്ഡ് മുഖ്യമന്ത്രി രഘുഭർദാസ് രാജിവെച്ചു: ജാർഖണ്ഡിലെ ജനവിധി ബിജെപിക്ക് അനുകൂലമായില്ലെന്ന്
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ മുഖ്യമന്ത്രി രഘുഭർദാസ് രാജിവെച്ചു. രാജ്ഭവനിലെത്തി ഗവർണർ ദ്രൌപതി മുർമുവിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ്- ജാർഖണ്ഡ് മുക്തിമോർച്ച- ആർജെഡി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രഘുഭർദാസിന്റെ രാജി. അടുത്ത സർക്കാർ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ 31 സീറ്റുകളിലെ ഫലം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്.
മുഖ്യമന്ത്രി പരീക്ഷണം പാളി, ജാതി സമവാക്യങ്ങള്‍ പൊളിഞ്ഞു, സംസ്ഥാന രാഷ്ട്രീയം ബിജെപിക്ക് ബാലികേറാമല
ജാർഖണ്ഡിലെ ജനവിധി ബിജെപിക്ക് അനുകൂലമായില്ല. ജനവിധി എന്തായാലും ഞങ്ങൾ ബഹുമാനിക്കുന്നു. ഹേമന്ത് സോറനും അദ്ദേഹത്തിന്റെ സർക്കാരും ജനങ്ങളുടെ സ്വപ്നം സഫലീകരിക്കുന്നതിനായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് രഘുഭർദാസ് രാജിവെച്ചതിന് ശേഷം പ്രതികരിച്ചത്.
സംസ്ഥാനത്തെ 81 നിയമസഭകളിൽ 47 ഇടത്തും മഹാസഖ്യമാണ് ലീഡ് ചെയ്യുന്നത്. അതേ സമയം മഹാസഖ്യം ഇന്നുതന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കുമെന്ന് ജെഎംഎം വ്യക്തമാക്കിയിട്ടുണ്ട്. മുക്തിമോർച്ച നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.