മമത ബാനർജിയുടെ സത്യാഗ്രഹത്തിന് പിന്നിൽ ചുവന്ന ഡയറിയും പെൻ ഡ്രൈവും, കടന്നാക്രമിച്ച് ബിജെപി!
കൊല്‍ക്കത്ത: സിബിഐക്ക് എതിരെ അല്ലെന്നും മോദിക്ക് എതിരെ ആണെന്നും പ്രഖ്യാപിച്ച് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ സമരം തുടരുകയാണ്. സമരപ്പന്തലില്‍ തന്നെ മന്ത്രിസഭാ യോഗവും വിളിച്ച് ചേര്‍ത്തു. മാത്രമല്ല കൊല്‍ക്കത്ത പോലീസ് സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയ്ക്ക് സമന്‍സും അയച്ചിരിക്കുന്നു.
അതിനിടെ കൊല്‍ക്കത്തയിലെ സംഭവങ്ങളെ കുറിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്ത സമരത്തന്റെ പേരില്‍ പ്രതിപക്ഷം പാര്‍ലമെന്റിലും ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. മറുപടിയായി മമതയെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി.
മുഖ്യമന്ത്രി തെരുവിൽ
പശ്ചിമ ബംഗാളില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകളുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐയില്‍ നിന്നും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ നേരിട്ട് രംഗത്ത് ഇറങ്ങി എന്നതാണ് ശ്രദ്ധേയം.
രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ
മമതയുടെ ഈ നീക്കത്തിന് പിന്നില്‍ മറ്റ് പല രഹസ്യങ്ങളും ഉണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. ചിട്ടി തട്ടിപ്പിന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനെ സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നത് എന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. മമതയും സമരത്തിന് പിന്നില്‍ അഴിമതി മറച്ച് വെയ്ക്കല്‍ മാത്രമാണ് എന്നാണ് ബിജെപി പറയുന്നത്.
കേട്ടുകേള്‍വി ഇല്ലാത്തത്
രാജീവ് കുമാറിനോട് സിബിഐക്ക് ചില ചോദ്യങ്ങള്‍ ചോദിക്കുക മാത്രമേ ചെയ്യേണ്ടതുളളൂ. അതിനെതിരെ മമത നേരിട്ട് രംഗത്ത് ഇറങ്ങുന്നത് വിചിത്രമാണ് എന്നും ജാവദേക്കര്‍ പറഞ്ഞു. പോലീസ് ഓഫീസറെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ധര്‍ണയിരിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. അന്വേഷണത്തിന് പോയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ് വെക്കുന്നതും കേട്ടുകേള്‍വി ഇല്ലാത്തതാണ്.
ജനാധിപത്യത്തെ കൊല്ലുന്നു
മമതയുടെ നീക്കം ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതാണ്. ആരെയാണ് മമത ബാനര്‍ജി രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്നും ജാവദേക്കര്‍ ചോദിച്ചു. എന്തിനാണ് മമത ധര്‍ണയിരിക്കുന്നത്. പോലീസ് കമ്മീഷണറെ ആണോ അതോ തന്നെ തന്നെയാണോ മമത ബാനര്‍ജിക്ക് രക്ഷിക്കേണ്ടത് എന്നും ജാവദേക്കര്‍ പരിഹാസ രൂപേണ ചോദിച്ചു.
അന്നെന്തേ പ്രതിഷേധിച്ചില്ല
കുനാല്‍ ഘോഷ്., സഞ്ജയ് ബോസ്, സുധീപ് ബന്ദോപാധ്യായ, തപസ് പല്, മദന്‍ മിത്ര അടക്കമുളള എംപിമാരും എംഎല്മാരുമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായവരും ജയില്‍ ശിക്ഷ അനുഭവിച്ചവരുമാണ്. അന്നൊന്നും എന്തുകൊണ്ടാണ് മമത ബാനര്‍ജി പ്രതിഷേധം ഉയര്‍ത്താതിരുന്നത് എന്നും ബിജെപി നേതാവ് ചോദിച്ചു.
ഇടനിലക്കാരൻ വെളിപ്പെടുത്തിയത്
എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രം മമത ബാനര്‍ജി പ്രതിഷേധിക്കുന്നത്. തെരുവില്‍ ധര്‍ണ ഇരുന്ന് കൊണ്ട് വരെ സംരക്ഷിക്കാന്‍ മാത്രമുളള എന്താണ് പോലീസ് കമ്മീഷണറുടെ കയ്യിലുളളത് എന്നും ജാവദേക്കര്‍ സംശയം ഉന്നയിച്ചു. ചിട്ടി തട്ടിപ്പ് കേസിലെ ഇടനിലക്കാരന് സിബിഐയോട് നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചും ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചുവന്ന ഡയറിയും പെന്‍ഡ്രൈവും
ചിട്ടി തട്ടിപ്പിലെ രഹസ്യങ്ങള്‍ അടങ്ങിയ ഒരു ചുവന്ന ഡയറിയും പെന്‍ഡ്രൈവും ഉണ്ട് എന്നാണ് ഇടനിലക്കാരന് വെളിപ്പെടുത്തിയത്. മാത്രമല്ല ചില മസാലരഹസ്യങ്ങളും അക്കൂട്ടത്തിലുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തേയും ജാവദേക്കര്‍ കുറ്റപ്പെടുത്തി. മമതയെ പിന്തുണയ്ക്കുന്ന നേതാക്കളില്‍ പലരും അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടവരും അന്വേഷണം നേരിടുന്നവരാണ് എന്നും ജാവദേക്കര്‍ ആരോപിച്ചു.