ലോക്സഭ സീറ്റുകൾ 1000 ആക്കും?;'കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യക്കാർക്ക് നഷ്ടം'..വിശദീകരിച്ച് കോൺഗ്രസ്
ദില്ലി; രാജ്യതലസ്ഥാനത്ത് പുതിയ പാർലമെന്റ് മന്ദിരം ഒരുങ്ങുകയാണ്. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുന്നുണ്ട്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ കെട്ടിടം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
അതേസമയം പുതിയ മന്ദിരം ഒരുങ്ങുന്നതോടെ ലോക്സഭ അംഗങ്ങളുടെ എണ്ണവും ഉയരുമോയെന്ന ചർച്ചയാണ് ഇപ്പോൾ ചൂട് പിടിച്ചിരിക്കുന്നത്. അംഗങ്ങളുടെ എണ്ണം ഉയർത്താനുള്ള രഹസ്യ നീക്കം കേന്ദ്രസർക്കാർ നടത്തുന്നുണ്ടെന്ന ആരോപണങ്ങളാണ് കോൺഗ്രസ് ഉയർത്തുന്നത്. വിശദാംശങ്ങളിലേക്ക്
'തുള്ളി കളിക്കുന്ന കുഞ്ഞുപുഴു'; വൈറലായി കുഞ്ഞ് വൃദ്ധിയുടെ കലക്കൻ ഫോട്ടോസ്
ആയിരത്തോളം എംപിമാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പുതിയ ലോക്സഭ മന്ദിരം ഒരുങ്ങുന്നത്. സംയുക്ത പാര്‍ലമെന്റ് സമ്മേളന ഹാളില്‍ 1300 ന് മുകളിൽ പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഇതോടെ എംപിമാരുടെ എണ്ണം ഉയർത്താനുള്ള ആലോചനകൾ കേന്ദ്രസർക്കാർ നടത്തുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. അതേസമയം ഇത്തരം വാദങ്ങൾ കേന്ദ്രസർക്കാർ തള്ളിയിരുന്നു. എന്നാൽ കോൺഗ്രസ് എംപി മനീഷ് തിവാരിയുടെ പുതിയ ട്വീറ്റാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
2024 -ന് മുമ്പ് ലോക്സഭയുടെ അംഗബലം 1000 മോ അതിൽ കൂടുതലോ ആയി ഉയർത്താനുള്ള നിർദ്ദേശമുണ്ടെന്നാണ് ബിജെപിയിലെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച വിവരം എന്നാണ് മനീഷ് ട്വീറ്റ് ചെയ്തത്. 1000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് പുതിയ പാർലമെന്റ് കേന്ദ്രം. എന്നാൽ അത്തമൊരു സുപ്രധാന തിരുമാനം എടുക്കുന്നതിന് മുൻപ് പൊതുജനാഭിപ്രായം തേടേണ്ടതുണ്ടെ് മനീഷ് തിവാരി ട്വീറ്റിൽ പറഞ്ഞു.
തിവാരിയുടെ ട്വീറ്റിന് പിന്നാലെ തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി കാർത്തി ചിദംബരവും വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. നമ്മുടേതുപോലുള്ള ഒരു വലിയ രാജ്യത്തിന് കൂടുതൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ആവശ്യമാണ്. എന്നാൽ വർദ്ധനവ് ജനസംഖ്യയെ അടിസ്ഥാനമാക്കിയാണെങ്കിൽ, അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കും, അത് അംഗീകരിക്കാനാവില്ല എന്നായിരുന്നു കാർത്തിയുടെ ട്വീറ്റ്. എന്തായാലും വിഷയം ശക്തമായി തന്നെ ഉയർത്തുകയാണ് കോൺഗ്രസ്
1951 ലെ ആദ്യ ലോക്സഭയിൽ 489 എംപിമാരാണ് ഉണ്ടായിരുന്നത്. നിലവിൽ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 543 ആണ്. 1977 ലായിരുന്നു ഇത് നിശ്ചിയിച്ചത്. അന്ന് ഇന്ത്യയിലെ ആകെ ജനസംഖ്യ 55 കോടിയായിരുന്നു. എന്നാൽ ഇന്ന് ജനസംഖ്യ ഇരട്ടിയിൽ അധികമായി. 7 ലക്ഷം പേർക്ക് ഒരു എംപി എന്ന കണക്കിൽ വേണ്ട സ്ഥാനത്ത് 23 ലക്ഷത്തിന് ഒരു എംപി എന്ന നിലയിലാണ് ഇപ്പോഴത്തെ കണക്കുകൾ. ഈ പശ്ചാത്തലത്തിൽ എംപിമാരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു.. രാജ്യത്തെ ജനസംഖ്യ വന്‍ തോതില്‍ ഉയര്‍ന്നിട്ടും അംഗങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്താത്തത് ശരിയല്ലെന്നായിരുന്നു വിവിധ കോണുകളിൽ നിന്നും ഉയർന്ന അഭിപ്രായം. അതേസമയം ജനസംഖ്യ അടിസ്ഥാനത്തിൽ എംപിമാരുടെ എണ്ണം ഉയർത്തുന്നതിനെതിരെയാണ് വിവിധാ പാർട്ടികൾ ഇപ്പോൾ പ്രതിഷേധം ഉയർത്തുന്നത്.
കോൺഗ്രസിന്റെ ഡാറ്റ അനലിറ്റിക്സ് ടീം ജനസംഖ്യയെ അടിസ്ഥാനമാക്കി സീറ്റുകൾ വർദ്ധിപ്പിച്ചാൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ- ലോക്സഭ അംഗങ്ങളുടെ എണ്ണം 543 ൽ നിന്ന് 1200 ആക്കിയാൽ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. നേട്ടം കൊയ്യുന്നതാകട്ടെ ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളും.
നിലവിൽ ബിഹാറിൽ 40 ഉം ഉത്തർപ്രദേശിൽ 80 ഉം രാജസ്ഥാൻ-25, ദില്ലി-7, ഹരിയാന-10 , മധ്യപ്രദേശ് -28, എന്നിങ്ങനെയാണ് സീറ്റുകളുടെ കണക്കുകൾ.മഹരാഷ്ട്രയിലേയും ഗുജറാത്തിലേയും സീറ്റുകളിലും വർധനവ് ഉണ്ടായേക്കും. മഹാരാഷ്ട്രയിൽ നിലിൽ 48 ആണ് സീറ്റുകൾ. ഗുജറാത്തിൽ 26 സീറ്റുകളും. ഈ സംസ്ഥാനങ്ങളിൽ ദില്ലിയും മഹാരാഷ്ട്രയും ഒഴികെ എൻഡിഎയാണ് ഭരിക്കുന്നത്. ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മികച്ച മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിച്ച സംസ്ഥാനങ്ങൾ കൂടിയാണ്.
അതേസമയം ദക്ഷണിന്ത്യയിലേക്ക് വരികയാണെങ്കിൽ നിലവിൽ കർണാടക, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് , തമിഴ്നാട് എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലായി 129 സീറ്റുകളാണ് ഉള്ളത്. ഇതിൽ കർണാടകത്തിൽ 28 സീറ്റുകളും കേരളത്തിൽ 20 ഉം തെലങ്കാന 17, ആന്ധ്രാപ്രദേശ് 25, തമിഴ്നാട് 39 എന്നിങ്ങനെയാണ് സീറ്റുകൾ.സീറ്റുകൾ വർധിപ്പിക്കുകയാണെങ്കിൽ കർണാടകയിലെ സീറ്റുകളിൽ മാത്രമാകും വർധന ഉണ്ടാകുക. ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനം കൂടിയാണ് കർണാടക.
മറുവശത്ത് ആന്ധ്രയിലും തമിഴ്നാട്ടിലും കേരളത്തിലുമെല്ലാം ആകെ സീറ്റുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചേക്കാമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ബിജെപിയെ സംബന്ധിച്ച് ഇത് വലിയ നഷ്ടം വരുത്തിയേക്കില്ല. കിണഞ്ഞ് പരിശ്രമിച്ചിട്ടും 2014 ലും 2019 ലുമെല്ലാം രാജ്യത്താകെ മോദി തരംഗം അലയടിച്ചപ്പോൾ പോലും ബിജെപിയെ പുറത്ത് നിർത്തിയ സംസ്ഥാനങ്ങളാണ് ഇവ. അതേസമയം സീറ്റ് ഉയർത്തുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും വ്യക്തമായ പ്രാതിനിധ്യം വേണമെന്നതാണ് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടുന്നത്.
ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ, തെക്കൻ സംസ്ഥാനങ്ങൾ ദുരിതമനുഭവിക്കും, ഇത് മുൻകാലങ്ങളിലും സംഭവിച്ചിട്ടുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. അതേസമയം സീറ്റുയർത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളെല്ലാം തള്ളി കേന്ദ്രസർക്കാർ രംഗത്തെത്തി. മനീഷ് തിവാരി വെറുതേ ഊഹാപോഹങ്ങൾ സൃഷ്ടിക്കുകയാണെന്ന് കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്.92 വര്‍ഷത്തെ പഴക്കമാണ് നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന് ഉള്ളത്. 2022 ൽ നിർമാണം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് 971 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.രണ്ടാം മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം. കഴിഞ്ഞ സെപ്റ്റംബറിലാണ പുതിയ പാരലമെന്റ് മന്ദിരം നിര്‍മ്മിക്കാനുള്ള കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന് നല്‍കിയത്. 861.90 കോടിയാണ് നിര്‍മ്മാണ കരാര്‍.
Recommended Video