പിരിഞ്ഞു; ബിജെപിയും സേനയും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കും!
മുംബൈ: കാലം മാറിയത് ശിവസേന മനസിലാക്കിയില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പത്തെ ബി ജെ പിയല്ല മോദി യുഗത്തിലെ ബി ജെ പി എന്ന് തിരിച്ചറിയാന്‍ തയ്യാറാല്ലാത്ത ശിവസേനയോട് ബി ജെ പി വിട പറഞ്ഞു. മഹാരാഷ്ട്രയില്‍ കാല്‍നൂറ്റാണ്ട് കാലത്തെ ബന്ധം പിരിഞ്ഞ കാവിപ്പടയിലെ കരുത്തര്‍ ഇനി ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കും. സീറ്റ് വിഭജന ചര്‍ച്ച എങ്ങുമെങ്ങുമെത്താത പോയതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഉജ്വല ജയത്തിന് പിന്നാലെ മഹാരാഷ്ട്രയിലും ഭരണം പിടിക്കാം എന്ന എന്‍ ഡി എയുടെ പ്രതീക്ഷകള്‍ക്കാണ് ശിവസേനയുടെ ധാര്‍ഷ്ട്യം തുരങ്കം വെച്ചത്. 150 സീറ്റില്‍ കുറഞ്ഞ ഒന്നിനും തങ്ങള്‍ സമ്മതിക്കില്ലെന്ന് സേന കട്ടായം പറഞ്ഞതോടെ ബി ജെ പിയുടെ മുന്നില്‍ വേറെ വഴിയില്ലാതെ ആകുകയായിരുന്നു. 288 സീറ്റുകളുളള മഹാരാഷ്ട്രയില്‍ 135 വീതം സീറ്റുകളില്‍ രണ്ട് പാര്‍ട്ടികള്‍ക്കും മത്സരിക്കാം എന്നായിരുന്നു ബി ജെ പി മുന്നോട്ട് വെച്ച വഴി.
151 സീറ്റില്‍ ശിവസേന, 127 സീറ്റ് ബി ജെ പിക്ക്, ബാക്കി സഖ്യത്തിലുള്ള ചെറുപാര്‍ട്ടികള്‍ക്ക് - ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ അവസാന വട്ട കൂടിക്കാഴ്ചയില്‍ ഉദ്ധവ് താക്കറെ മുന്നോട്ട് വെച്ച ഫോര്‍മുല ഇതായിരുന്നു. എന്നാല്‍ 130ല്‍ കുറഞ്ഞ സീറ്റുകള്‍ ബി ജെ പി സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്ന് അമിത് ഷാ നേരത്തെ തന്നെ നയം വ്യക്തമാക്കിയതാണ്.
മോദി പ്രഭാവം കത്തി നില്‍ക്കുന്ന ഈ സമയത്ത് കൂടുതല്‍ സീറ്റുകള്‍ കിട്ടിയേ പറ്റൂ എന്നാണ് ബി ജെ പി പറഞ്ഞിരുന്നത്. ശിവസേന ഇല്ലാതെ മത്സരിച്ചാലും മഹാരാഷ്ട്രയില്‍ ജയിക്കാം എന്നാണ് പാര്‍ട്ടി കരുതുന്നത്. 288 അംഗ അസംബ്ലിയില്‍ ബി ജെ പിക്ക് 46 ഉം ശിവസേനയ്ക്ക് 44 ഉം അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് - എന്‍ സി പി സഖ്യവും സീറ്റ് ചര്‍ച്ചകളില്‍ വഴിമുട്ടി നില്‍ക്കുകയാണ്.