കോണ്‍ഗ്രസിനെ തള്ളി മേഘാലയയിലും ബിജെപി.. മൂന്ന് സംസ്ഥാനവും കൈയ്യില്‍
സിപിഎമ്മിനെതിരെ ത്രിപുരയില്‍ ഏകപക്ഷീയ വിജയം നേടുകയും മേഘാലയയിലും നാഗാലാന്റിലും ഭരണം പിടിച്ചെടുക്കുകയും ചെയ്തതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് സമ്പൂര്‍ണ വിജയം. മണിപ്പൂരും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണത്തില്‍ ഏറാന്‍ സാധിക്കാതിരുന്ന കോണ്‍ഗ്രസിന് അതേ സ്ഥിതിയാണ് ഇപ്പോള്‍ മേഘാലയയിലും ഉണ്ടായിരിക്കുന്നത്.
മേഘാലയയില്‍ ബിജെപി തൂത്തുവാരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയപ്പോള്‍ മുന്‍ കാലങ്ങളില്‍ സംഭവിച്ച വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മോദി-അമിത്ഷാ ചാണക്യ തന്ത്രത്തില്‍ മേഘാലയയിലും കോണ്‍ഗ്രസിന് അടിയറവ് വെയ്ക്കേണ്ടിവന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ കോൺഗ്രസിന്റെ നേതാക്കൾ ഫലം വന്ന ദിവസം വൈകിട്ടു ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് ശ്രമം നടത്തിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ല.
ഒമ്പത് വര്‍ഷത്തെ ഭരണം
ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ഗോവയില്‍ അധികാരം പിടിച്ചെടുത്ത ശൈലി തന്നെ ബിജെപി ആവര്‍ത്തിച്ചപ്പോള്‍ ഒന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിനാണ് മേഘാലയയില്‍ താഴ് വീഴുന്നത്. ഇതോടെ മുന്‍ ലോക്സഭ സ്പീക്കര്‍ ആയ പിഎ സാങ്മ സ്ഥാപിച്ച നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവ് കോണ്‍റാഡ് സാങ്ങ് മേഘാലയയില്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറും. ചൊവ്വാഴ്ചചയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.
എക്സിറ്റ്പോളുകള് തള്ളി കോണ്‍ഗ്രസ്, പക്ഷേ
തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയുടെ മുന്നേറ്റമാണ് പ്രവചിച്ചത്. എന്നാല്‍ ഇതിനെ തള്ളി കോണ്‍ഗ്രസ് 21 സീറ്റുകളാണ് നേടിയത്. 19 സീറ്റുകള്‍ നേടി നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്തും എത്തി. അതേ സമയം ബിജെപിക്ക് നേടാനയത് വെറും രണ്ട് സീറ്റ് മാത്രമാണ്.
ബിജെപിയുടെ ചാണക്യതന്ത്രം
47 സീറ്റില്‍ മത്സരിച്ച ബിജെപി രണ്ട് സീറ്റില്‍ മാത്രം ജയിച്ചെങ്കിലും മേഘാലയ പിടിച്ചടക്കാനുളള അമിത്ഷാ മോദി കൂട്ടികെട്ടിന്റെ ചാണക്യതന്ത്രമാണ് മേഘാലയയില്‍ ബിജെപി പ്രയോഗിച്ചത്. എന്‍സിപി ഉള്‍പ്പെടെയുള്ള അഞ്ച് പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്തിയാണ് ബിജെപി ഭരണം പിടിച്ചെടുത്തത്.
30 പേരുടെ പിന്തുണ
നാല് പാര്‍ട്ടികള്‍ക്കൊപ്പം ഒരു സ്വതന്ത്രന്റെ കൂടി പിന്തുണ ഉറപ്പാക്കിയതോടെ ബിജെപി സഖ്യത്തിന് 30 പേരുടെ പിന്തുണയാണ് ലഭിച്ചത്. നാല് സീറ്റ് നേടിയ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ കൂടി സഖ്യത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
ത്രിപുരയില്‍ ഇങ്ങനെ
അഞ്ച് വര്‍ഷം മുന്‍പ് ഒരു സീറ്റ് പോലും ഇല്ലാതിരുന്ന ബിജെപിയാണ് 25 വര്‍ഷം ഭരിച്ച സിപിഎമ്മിനെ തറപറ്റിച്ച് ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞത്. ഭരണ വിരുദ്ധ വികാരമെന്നതിനപ്പുറം നരേന്ദ്ര മോദി-അമിത് ഷാ കൂട്ട് കെട്ടിന്റേയും ദേശീയത മറന്ന് ഇന്റീജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി)യുമായി സഖ്യം രൂപീകരിച്ചതും ബിജെപിക്ക് തുണയായി.
ബിജെപിയിലേക്കുള്ള കുത്തൊഴുക്ക്
അഗർത്തലയിൽ വർഷങ്ങളായി ജയിക്കുന്ന കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ അഞ്ച് എം.എൽ.എമാരോടൊപ്പം തൃണമൂൽ കോൺഗ്രസിലും പിന്നീട് ബിജെപിയിലേക്കും ചേക്കേറി. നേതാക്കൾക്കൊപ്പം അണികളും ബിജെപിയിലേക്ക്. ഇതോടെ കൂടുതൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പാളയത്തിലെത്തി.
ഗോത്രവർഗങ്ങൾ കൈവിട്ടു
പ്രത്യേക ഗോത്ര സംസ്ഥാനമെന്ന ആവശ്യമുന്നിയിക്കുന്ന ഐ.പി.എഫ്.ടിയെ ഒപ്പം നിർത്താൻ കഴിഞ്ഞത് ബിജെപിയെ വലിയ രീതിയിൽ തുണച്ചു. ഇതു ഗോത്രസമുദായങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ബി.ജെപിയെ തുണച്ചപ്പോൾ ഇടതിന്റെ പരാജയത്തിന് ആക്കം കൂട്ടി.
സിപിഎമ്മിന്റെ വിപ്ലവമല്ല , ബിജെപുയുടെ ബിപ്ലവ്
ബിജെപി സംസ്ഥാന പ്രസിഡന്റായ ബിപ്ലാബ് കുമാര്‍ ദേബിന്റെ നേതൃത്വത്തിലായിരുന്നു ഇത്തവണ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. മണിക്ക് സർക്കാരെന്ന ലളിതനായ മുഖ്യമന്ത്രിയെ മുൻനിർത്തി സിപിഎം പ്രചാരണം നയിച്ചപ്പോൾ, 48കാരനായ ദേബിനെ ഗോദയിലിറക്കി യുവാക്കളെ സ്വാധീനിക്കാനായിരുന്നു ബിജെപി ശ്രമിച്ചത്.യുവാക്കൾക്കിടയിൽ വൻ സ്വാധീനമുള്ള ബിപ്ലാബ് കുമാർ ദേബിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ബിജെപി നേതാക്കളും പ്രവർത്തകരും ആവശ്യപ്പെടുന്നത്. എന്നാൽ മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിച്ചിട്ടില്ല,
ത്രിശങ്കു പിടിച്ചെടുത്ത് ബിജെപി
ത്രിശങ്കു സഭകള്‍ വരുന്നിടത്തൊക്കെ സമര്‍ത്ഥമായി കരുനീക്കം നടത്തുന്ന ബിജെപിയുടെ ശ്രമങ്ങള്‍ നാഗാലാന്റിലും വിജയിച്ചതോടെ ബിജെപി അവിടെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. നിലവിലെ കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനൊപ്പം ചേരാതെ നെഫ്യൂ റിയോ പുതുതായി രൂപീകരിച്ച നാഷ്ണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിക്കൊപ്പം ചേരാനായിരുന്നു ബിജെപിയുടെ തിരുമാനം.
ഫലം വന്നതോടെ
ഫലം വന്നുകൊണ്ടിരിക്കെ ബിജെപി സര്‍ക്കാരുമായി സഖ്യത്തിന് തയ്യാറാണെന്ന് എന്‍പിഎഫ് വ്യക്തമാക്കിയെങ്കിലും ബിജെപി അത് തള്ളി. നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരും ജെഡിയുവിന്റെ ഒരു എംഎല്‍എയും എന്‍പിഎഫിന് പിന്തുണ നല്‍കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കിയെങ്കിലും ജെഡിയു എംഎല്‍എ കളം മാറി ചവിട്ടിയതോടെ അവിടെയും ബിജെപിയുടെ തന്ത്രങ്ങള്‍ വിജയിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രിയും എൻഡിപിപി നേതാവുമായ നെഫ്യു റിയോ മുഖ്യമന്ത്രിയാകും. മന്ത്രിസഭ രൂപീകരിക്കാൻ റിയോയെ ഗവര്‍ണര്‍ ക്ഷണിച്ചു.