ശിവസേനയുമായി ചേർന്ന് ബിജെപി സർക്കാരുണ്ടാക്കും! അമിത് ഷാ ഉറപ്പ് നൽകിയെന്ന് കേന്ദ്രമന്ത്രി
മുംബൈ: മഹാരാഷ്ട്രയില്‍ ആരാകും സര്‍ക്കാരുണ്ടാക്കാനുളള ഓട്ടത്തില്‍ വിജയികളാവുക? കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം സര്‍ക്കാരുണ്ടാക്കുമോ അതോ ബിജെപി പാളയത്തിലേക്ക് ശിവസേന മടങ്ങി എത്തുമോ? അതുമല്ലെങ്കില്‍ കര്‍ണാടകയെ മാതൃകയാക്കി എതിര്‍പക്ഷ എംഎല്‍എമാരെ കൂടെ കൂട്ടി ബിജെപി തനിച്ച് സര്‍ക്കാരുണ്ടാക്കുമോ?
സോണിയയെ കാണും മുൻപ് ശരദ് പവാറിന്റെ അപ്രതീക്ഷിത യു ടേൺ! ''ഏത് ചർച്ച? ആരുമായി ചർച്ച''?
ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരത്തിനായി മഹാരാഷ്ട്ര ഇനിയും കാത്തിരിക്കേണ്ടി വരും. ചൂട് പിടിച്ച ചർച്ചകൾ മുംബൈയും ദില്ലിയും കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും സര്‍ക്കാരുണ്ടാക്കും എന്ന അവകാശ വാദം ബിജെപി ആവര്‍ത്തിക്കുന്നുണ്ട്. അതിനായി സാക്ഷാല്‍ അമിത് ഷാ തന്നെ ഇനി കളത്തിലിറങ്ങിയേക്കും എന്നാണ് സൂചനകള്‍.
അമിത് ഷായുടെ ഇടപെടൽ
എന്‍ഡിഎ സഖ്യകക്ഷിയായിരിക്കുമ്പോള്‍ തന്നെ മോദി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകരായിരുന്നു ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കില്ലെന്നും ശിവസേന അന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ദില്ലിയില്‍ നിന്ന് അമിത് ഷാ മുംബൈയിലേക്ക് പറന്നു. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സേനയും ബിജെപിയും കൈ കൊടുത്തു.
പ്രതിപക്ഷത്തേക്ക് മാറി സേന
അന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടെ നില്ക്കാന് തങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനം ആണെന്നാണ് ശിവസേന വാദിക്കുന്നത്. ബിജെപി നേതൃത്വം അത് കണ്ണടച്ച് നിഷേധിക്കുകയും ചെയ്യുന്നു. ഇതോടെ സഖ്യം വിട്ട് ശിവസേന എന്‍ഡിഎ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും പാര്‍ലമെന്റില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഒരുവട്ടം കൂടി മുംബൈയിലേക്കോ
അമിത് ഷാ ഇടപെട്ടിരുന്നുവെങ്കില്‍ മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ ഇത്ര കുഴഞ്ഞ് മറിയില്ലായിരുന്നു എന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്. ഒരു ഘട്ടത്തില്‍ നിതിന്‍ ഗഡ്കരിയെ പ്രശ്നപരിഹാരത്തിനായി ആര്‍എസ്എസ് നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തേത് പോലെ അമിത് ഷായുടെ വിമാനം ഒരുവട്ടം കൂടി മുംബൈയിലേക്ക് പറന്നെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അതുണ്ടായില്ല.
പരിഹാരം കണ്ടെത്തും
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ടതോടെ സര്‍ക്കാരുണ്ടാക്കാനുളള നീക്കങ്ങള്‍ക്ക് പാര്‍ട്ടികള്‍ക്ക് സാവകാശം ലഭിച്ചിരിക്കുകയാണ്. അതിനിടെ മഹാരാഷ്ട്രയിലെ പ്രശ്നങ്ങള്‍ക്ക് അമിത് ഷാ പരിഹാരം കണ്ടെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര മന്ത്രിയും എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ രാംദാസ് അത്തെവാല.
വിഷമിക്കേണ്ട, എല്ലാം ശരിയാകും
ശിവസേനയുമായി ചേര്‍ന്ന് തന്നെ ബിജെപി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്ന് അമിത് ഷാ തന്നോട് പറഞ്ഞു എന്നാണ് അത്തെവാല അവകാശപ്പെടുന്നത്. ''അമിത് ഭായി മധ്യസ്ഥത വഹിച്ചാല്‍ പ്രശ്നപരിഹാരത്തിന് ഒരു വഴിയുണ്ടാകും എന്ന് താന്‍ പറഞ്ഞു. അപ്പോള്‍ വിഷമിക്കേണ്ട, എല്ലാം ശരിയാകും, ബിജെപിയും ശിവസേനയും ഒരുമിച്ച് സര്‍ക്കാരുണ്ടാക്കും'' എന്നാണ് അമിത് ഷാ തന്നോട് പറഞ്ഞത് എന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി.
അന്നാരും എതിര്‍ത്തില്ല
മഹാരാഷ്ട്ര വിവാദത്തില്‍ ദിവസങ്ങളോളം അമിത് ഷാ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ശിവസേനയെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ രംഗത്ത് വരികയുണ്ടായി. ശിവസേന-ബിജെപി സഖ്യം വിജയിച്ചാല്‍ ദേവേന്ദ്ര ഫട്നാവിസ് ആയിരിക്കും മുഖ്യമന്ത്രിയെന്ന് താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പിന് മുന്‍പ് പല തവണ പറഞ്ഞിരുന്നു. അന്നാല്‍ അന്നാരും എതിര്‍ത്തില്ലെന്ന് അമിത് ഷാ പറഞ്ഞു.
പുതിയ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ല
തിരഞ്ഞെടുപ്പിന് ശേഷം ശിവസേന പുതിയ ആവശ്യങ്ങളുമായി വരുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അമിത് ഷാ പ്രതികരിച്ചിരുന്നു. അടച്ചിട്ട മുറിക്കുളളില്‍ നടക്കുന്ന ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്ത് വിടുക എന്നത് തങ്ങളുടെ പാര്‍ട്ടിയുടെ രീതിയല്ല. കലാപമുണ്ടാക്കി ജനങ്ങളുടെ സഹതാപം നേടാം എന്നാണ് ശിവസേന കരുതുന്നത് എങ്കില്‍ അവര്‍ക്ക് പൊതുജനത്തെ അറിയില്ല എന്ന് വേണം കരുതാന്‍ എന്നും ഷാ പ്രതികരിക്കുകയുണ്ടായി.
കടിച്ചതും പിടിച്ചതുമില്ലാതെ
മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി ബിജെപി ബന്ധം ഉപേക്ഷിച്ച ശിവസേന അക്കരയ്ക്കും ഇക്കരയ്ക്കും ഇല്ല എന്ന നിലയിലാണ്. സഖ്യം വേണ്ട എന്ന് കോണ്‍ഗ്രസും എന്‍സിപിയും തീരുമാനിച്ചാല്‍ ശിവസേന വീണ്ടും ബിജെപിയുടെ വാതില്ക്കല് തന്നെ ചെല്ലേണ്ടതായി വരും. മുഖ്യമന്ത്രി സ്ഥാനം എന്ന വാശി ഉപേക്ഷിച്ച് ബിജെപി മുന്നോട്ട് വെയ്ക്കുന്ന നിബന്ധനകള്‍ അനുസരിച്ചാവും ശിവസേനയ്ക്ക് സര്‍ക്കാരിന്റെ ഭാഗമാവേണ്ടി വരിക.