മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി
മുംബൈ: ലോക്സഭ അങ്കം കഴിഞ്ഞു. അതിന്‍റെ അലയൊലികള്‍ തീരും മുന്‍പ് തന്നെ മൂന്ന് സംസ്ഥാനങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തന്നെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രധാനമാണ് മഹാരാഷ്ട്ര. ഇവിടെ ബിജെപി-ശിവസേന സഖ്യമാണ് ഭരണം.
4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇവിടെ ബിജെപി-ശിവസേന സഖ്യം. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും സംസ്ഥാനം തൂത്തുവാരാന്‍ ആകുമെന്നാണ് സഖ്യത്തിന്‍റെ കണക്ക് കൂട്ടല്‍. വിശദാംശങ്ങളിലേക്ക്
250 സീറ്റുകള്‍
2014 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യമാണ് സംസ്ഥാനം തൂത്തുവാരിയത്. ആകെയുള്ള 288 സീറ്റില്‍ 122 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ സഖ്യകക്ഷിയായ ശിവസേനയ്ക്ക് 63 സീറ്റുകള്‍ നേടാനായി. അതേസമയം കോണ്‍ഗ്രസിന് 42 സീറ്റുകളും എന്‍സിപിയ്ക്ക് 41 സീറ്റുകളുമാണ് ലഭിച്ചത്. 2019 ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം സംസ്ഥാനത്ത് ബിജെപി-ശിവസേന സഖ്യത്തിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 250 സീറ്റുകളിലും വിജയം നേടാന്‍ കഴിയുമെന്ന് മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
ബിജെപി മുന്നില്‍
പിംപ്രി ബിജെപി ജില്ലാ ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 'അബ് കി ബാര്‍ 220 പര്‍" എന്നതാണ് ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം പരിശോധിച്ചാല്‍ 228 അസംബ്ലികളില്‍ ബിജെപിയാണ് മുന്‍പില്‍. 99 മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ചത്. അതുകൊണ്ട് തന്നെ ശിവസേന-ബിജെപി സഖ്യം ഇത്തവണ 250 സീറ്റുകള്‍ നേടിയാലും അദ്ഭുതപ്പെടാന്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.
സഖ്യത്തില്‍ മുറുമുറുപ്പ്
സഖ്യകക്ഷികള്‍ക്ക് 50 ശതമാനം സീറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കും. സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നതേയുള്ളൂ. 25 വര്‍ഷമായി ശിവസേനയുമായി ബിജെപിക്ക് സഖ്യമുണ്ട്. അതുകൊണ്ട് തന്നെ ശിവസേനയ്ക്ക് അവകാശപ്പെട്ട സീറ്റുകളില്‍ ആവശ്യം ഉന്നയിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് കഴിയില്ല, പാട്ടീല്‍ പറഞ്ഞു. അതേസമയം ശിവസേന-ബിജെപി സഖ്യം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇരുകക്ഷികളും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ധാരണ പ്രകാരം അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകണം എന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയില്‍ അക്കാര്യം അമിത് ഷാ അംഗീകരിച്ചിരുന്നതാണെന്നും ശിവസേന പറയുന്നു.
ഒറ്റയ്ക്ക് മത്സരിക്കാന്‍
എന്നാൽ ഇക്കാര്യത്തോടെ അനുകൂലമായി പ്രതികരിക്കാൻ ബിജെപി തയാറായിട്ടില്ല. അതേസമയം മന്ത്രിസഭാ പുനസംഘടനയിൽ ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി പദം ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കേണ്ടെന്ന നിലപാടാണ് ശിവസേനയ്ക്ക്. ഇത്തവണ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിച്ച് സംസ്ഥാനം പിടിച്ചടക്കണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്.
മധ്യപ്രദേശിലെ തിരിച്ചടി
2014 ല്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് 122 സീറ്റുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് സാന്നിധ്യം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ 150-155 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ശിവസേനയുമായി സഖ്യത്തിലാണ് മത്സരിക്കുന്നതെങ്കില്‍ 50:50 ഫോര്‍മുല പ്രകാരം 144 സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് മത്സരിക്കാന്‍ സാധിക്കൂ. നിരവധി നേതാക്കള്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാന മോഹികളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലേങ്കില്‍ മധ്യപ്രദേശില്‍ പാര്‍ട്ടി നേരിട്ട അതേ തിരിച്ചടി തന്നെ മഹാരാഷ്ട്രയിലും നേരിടുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
വി മുരളീധരന് ശേഷം കേന്ദ്രമന്ത്രിയാകാൻ എപി അബ്ദുളളക്കുട്ടി? കേരളത്തിന് മോദിയുടെ രണ്ടാം സർപ്രൈസ്
മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്