മുതിർന്ന നേതാവ് ഒളിച്ചോട്ടക്കാരനായി... കോൺഗ്രസ് ലജ്ജിച്ച് തലതാഴ്ത്തണമെന്ന് ബിജെപി, രൂക്ഷ വിമർശനം
ദില്ലി: പി ചിദംബരത്തിനെതിരായ ഐഎൻഎക്സ് മീഡിയ കേസിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. ഒളിച്ചോട്ടക്കാരനായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ഓർത്ത് കോൺഗ്രസ് ലജ്ജിക്കണമെന്നാണ് ബിജെപിയുടെ പരിഹാസം. ചിദംബരത്തിനെത്തിനെതിരായ നടപടിയിൽ പ്രതിപക്ഷ നേതാക്കൾ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ മറുപടി.
ക്ലർക്കിനേയും ഡ്രൈവറേയും വഴിയിൽ ഇറക്കി വിട്ട് കാറോടിച്ച് പോയി, പി ചിദംബരം കടന്ന് കളഞ്ഞതിങ്ങനെ
ഐഎൻഎക്സ് മീഡിയ കേസിൽ ദില്ലി ഹൈക്കോടതി പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തളളിയതോടെ ചിദംബരത്തിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരാകാൻ ചിദംബരം ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ, എൻഫോഴ്സ്മെന്റ് സംഘം വീടിന് മുമ്പിൽ നോട്ടീസ് പതിപ്പിച്ച് മടങ്ങുകയായിരുന്നു. പി ചിദംബരത്തിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
വിജയ് മല്യയുടെയും നീരവ് മോദിയുടെയും പട്ടികയിലേക്ക് പി ചിദംബരവും എത്തിയിരിക്കുകയാണെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹ റാവു പറഞ്ഞു. ഐഎൻഎസ് മീഡിയ കേസിന്റെ ''കിംഗ് പിൻ'', മുഖ്യസൂത്രധാരൻ പി ചിദംബരം ആണെന്നാണ് ജാമ്യം നിഷേധിച്ച് ദില്ലി ഹൈക്കോടതി പറഞ്ഞത്. ചിദംബരത്തിനെതിരെ നിരവധി തെളിവുകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി മുൻകൂർ ജാമ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
വലിയ സാമ്പത്തിക കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഉരുക്ക് മുഷ്ടികൾ കൊണ്ടാണ് ഇതിനെ നേരിടേണ്ടത്. അന്വേഷണ ഏജൻസികളുടെ കൈകൾ കെട്ടിവിടാൻ അനുവദിക്കില്ലെന്നും സ്വതന്ത്രമായ അന്വേഷണം തുടരുമെന്നും നരസിംഹ റാവു വ്യക്തമാക്കി. 2007ൽ പി ചിദംബരം കേന്ദ്രധനമന്ത്രിയായിരുന്ന കാലത്ത് ഐഎൻഎക്സ് മീഡിയയ്ക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ച് 305 കോടിയുടെ വിദേശ നിക്ഷേപം സമാഹരിച്ചാതാണ് കേസിനാധാരമായ സംഭവം.
ചിദംബരത്തെ പ്രിയങ്ക പിന്തുണയ്ക്കുന്നത് സ്വാഭാവികം, വാദ്രയെ പിന്തുണച്ച് പരിചയമുണ്ടല്ലോ, പരിഹാസം