കർണാടക പിടിക്കാൻ ബിജെപി ചെലവഴിച്ചത് 122 കോടി; മൂന്ന് സംസ്ഥാനങ്ങൾക്ക് ആകെ 14 കോടി
ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നീക്കങ്ങൾ രാജ്യം ഉറ്റുനോക്കുകയാണ്. കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാനായി ബിജെപി നേതൃത്വം നടത്തിയ ശ്രമങ്ങൾ ഇക്കുറിയും ഫലം കണ്ടില്ലെന്നാണ് ഒടുവിലത്തെ സൂചനകൾ വ്യക്തമാക്കുന്നത്. കോടികൾ എറിഞ്ഞുള്ള രാഷ്ട്രീയ ചൂതാട്ടമാണ് കർണാടകയിൽ നടക്കുന്നത്. മറുകണ്ടം ചാടിക്കാനായി എംഎൽഎമാർക്ക് കോടികളും ആഡംബര കാറുകളുമൊക്കെ ബിജെപി വാഗ്ദാനം ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അഭിമാന പോരാട്ടമായിരുന്നു. ഭരണം പിടിക്കാൻ ബിജെപി ചിലവഴിച്ച കോടികളുടെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നേതാക്കളുടെ മണ്ഡല പര്യടനത്തിനും, ദേശീയ നേതാക്കളുടെ സന്ദർശനത്തിനുമൊക്കെയായി നിസാര തുകയല്ല ബിജെപി ചിലവഴിച്ചത്.
കോണ്‍ഗ്രസിന്റെ സേവ് കര്‍ണാടകയക്ക് മുന്നില്‍ തണ്ടൊടിഞ്ഞ് ഓപ്പറേഷന്‍ താമര; കെസി-ഡികെ നീക്കം വിജയം
പ്രതീക്ഷയോടെ ബിജെപി
തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് ബിജെപി കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിളക്കം അൽപ്പം കുറഞ്ഞെങ്കിലും ബിജെപിയുടെ പ്രതീക്ഷകൾ ഫലം കണ്ടു. 224 അംഗ നിയമസഭയിൽ 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പക്ഷേ അപ്രതീക്ഷിതമായി രൂപം കൊണ്ട കോൺഗ്രസ്-ജെഡിഎസ് സഖ്യം ബിജെപിയുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചു.
മുഖ്യമന്ത്രി പദത്തിൽ രണ്ട് ദിവസം
സർക്കാർ രൂപികരിക്കാനുള്ള സഖ്യത്തിന്റെ അവകാശവാദം മറികടന്ന് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരമേറ്റു. കേവലം 55 മണിക്കൂറുകൾക്ക് ശേഷം യെദ്യൂരപ്പയ്ക്ക് രാജി വച്ചൊഴിയേണ്ടി വന്നു. വിശ്വാസ വോട്ടെടുപ്പിന് മിനിറ്റുകൾ മാത്രം ശേഷിക്കെയായിരുന്നു യെദ്യൂരപ്പയുടെ രാജി. ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപികരിക്കാൻ യെദ്യൂരപ്പയെ ക്ഷണിച്ച ഗവർണറുടെ നടപടിയേ സുപ്രീം കോടതി ചോദ്യം ചെയ്തതും ബിജെപിക്ക് തിരിച്ചടിയായി.
ജെഡിഎസ്-കോൺഗ്രസ് സർക്കാർ അധികാരത്തിൽ
കോൺഗ്രസും ജെഡിഎസും ഉണർന്ന് പ്രവർത്തിച്ചതോടെയാണ് കർണാടകയിൽ ബിജെപിക്ക് അധികാരം നഷ്ടമായത്. ബിജെപിയ്ക്ക് കുതിരക്കച്ചവടത്തിന് അവസരമൊരുക്കാതെ എല്ലാ പഴുതുകളും അടച്ചു. റിസോർട്ട് രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ മികവാണ് കർണാടകയിൽ ബിജെപിക്ക് തിരിച്ചടിയായത്. 80 സീറ്റുകൾ നേടിയ കോൺഗ്രസും 37 സീറ്റുകളിൽ വിജയിച്ച ജെഡിഎസും സഖ്യ സർക്കാർ രൂപികരിച്ചു.
കോടികൾ ഒഴുക്കിയ തിരഞ്ഞെടുപ്പ്
തലങ്ങും വിലങ്ങും കോടികൾ ഒഴുക്കിയാണ് കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിക്ക് ബിജെപി ഇറങ്ങിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി 122. 68 കോടി രൂപയാണ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് ചിലവ് കണക്കുകൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചിലവുകൾ ഇങ്ങനെ
തിരഞ്ഞെടുപ്പ് പ്രചാരണം, നേതാക്കളുടെ യാത്രകൾ, പരസ്യം, മാധ്യമങ്ങൾ, തിരഞ്ഞെടുപ്പ് റാലികൾ, മണ്ഡലപര്യടനം, ഹെലികോപ്റ്റർ യാത്രയ്ക്കായുള്ള ചെലവുകൾ തുടങ്ങിയവയ്ക്കായി ചിലവഴിച്ച തുകയുടെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
3 സംസ്ഥാനങ്ങളിൽ 14 കോടി
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിനായി ബിജെപി ചിലവഴിച്ച തുകയുടെ വിശദാംശങ്ങളും പുറത്ത് വന്നിട്ടുണ്ട്. മേഘാലയിലും ത്രിപുരയിലും നാഗാലാൻഡിലും നടന്ന തിരഞ്ഞെടുപ്പിൽ ആകെ ചിലവായത് 14.18 കോടി രൂപയാണ്. മേഘാലയിൽ 3.8 കോടി രൂപയും ത്രിപുരയിൽ 6.96 കോടി രൂപയും നാഗാലാൻഡിൽ 3.36 കോടി രൂപയുമാണ് ചിലവഴിച്ചത്,
ചെലവേറിയ തിരഞ്ഞെടുപ്പ്
ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പായിരുന്നു 2018ൽ കർണാടകയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്. ദില്ലി ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ പഠന റിപ്പോർട്ട് പ്രകാരം 9,500 മുതൽ 10,500 കോടിയാണ് തിരഞ്ഞെടുപ്പിന് വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ ഒഴുക്കിയതെന്നാണ് പറയുന്നത്.
സംഭാവനയും കൂടി
ഇതിനിടെ ബിജെപിക്ക് ലഭിക്കുന്ന സംഭാവനകളുടെ ഒരു കണക്ക് കൂടി പുറത്ത് വന്നിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടി ധനസഹായം ലഭിച്ചത് ബിജെപിക്കാണ്. ഇക്കാലയളവില്‍ 437 കോടി രൂപയാണ് വിവിധ കോര്‍പ്പറേറ്റ്, ബിസിനസ് സ്ഥാപനങ്ങള്‍ ബിജെപിക്ക് സംഭാവനയിനത്തില്‍ നൽകിയതെന്നാണ് റിപ്പോർട്ട്. മറ്റു പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ പന്ത്രണ്ടിരട്ടിയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. കോൺഗ്രസിന് ലഭിച്ചത് 26.658 കോടി രൂപയാണെന്നാണ് കണക്കുകൾ.