വിശ്വാസ വോട്ടെടുപ്പിനില്ല: ബിജെപി എംഎൽഎമാർ സഭയിൽ നിന്നിറങ്ങിപ്പോയി
ബെംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി എംഎൽഎമാർ ഇറങ്ങിപ്പോയി. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സഭയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ബിജെപി എംഎൽഎമാർ വാക്ക് ഔട്ട് അടിച്ചത്. കർണാടക തിരഞ്ഞെടുപ്പിന് ശേഷം കർണാടക രാഷ്ട്രീയത്തിൽ അനിശ്ചിതങ്ങൾ നിറഞ്ഞ പത്ത് ദിവസങ്ങളാണ് കടന്നുപോയത്. തുടർന്ന് കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് കീഴിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എച്ച്ഡി കുമാരസ്വാമി വിശ്വാസവോട്ട് തേടുന്നതിനിടെയാണ് ബിജെപി എംഎൽഎമാരുടെ ഇറങ്ങിപ്പോക്ക്.
സ്പീക്കർ തിരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച ബിജെപി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സ്ഥാനാർത്ഥിയെ പിൻവലിച്ചിരുന്നു. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥി ആർകെ രമേശ് കുമാറിനെ ഏകകണ്ഠേന നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കുകയായിരുന്നു. ബിജെപിയുടെ സുരേഷ് കുമാറാണ് നോമിനേഷൻ പിൻവലിച്ചത്. തുടർന്ന് പുതിയ സ്പീക്കറുടെ നേതൃത്വത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.
Recommended Video
ഭൂരിപക്ഷം തെളിയിക്കാനാവാതെ യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി പദവി രാജിവെച്ചത് കഴിഞ്ഞ ആഴ്ചയാണ്. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യെഡ്ഡിയുടെ രാജി. 222 അംഗ നിയമസഭയിൽ 118 എംഎൽഎമാരുടെ പിന്തുണയാണ് ഇതോടെ കോൺഗ്രസ്- ജെഡിഎസ് സഖ്യം നേടിയത്. ജെഡിഎസിന് 37 എംഎൽഎമാരുടെയും കോൺഗ്രസിന് 78 എംഎൽഎമാരുടേയും പിന്തുണയാണ് ലഭിച്ചിട്ടുള്ളത്.