ബംഗാൾ പിടിക്കാൻ ബിജെപിയുടെ ''ഓപ്പറേഷൻ 250''; 6 സീറ്റിൽ നിന്നും കുതിച്ച് ചാട്ടം, നാലായി തിരിച്ചു
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് വൻ മുന്നേറ്റമാണ് ബിജെപി നേടിയത്. സംസ്ഥാനത്ത് ബിജെപിയുടെ വേരോട്ടം തടയാൻ മമതാ ബാനർജി ആവുന്നത്ര ശ്രമിച്ചെങ്കിലും അമിത് ഷായുടെ തന്ത്രങ്ങൾക്ക് മുമ്പിൽ തൃണമൂലിന് കാലിടറി. ഹിന്ദി ഹൃദയഭൂമിയിൽ സീറ്റ് കുറഞ്ഞേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ബംഗാളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും പിടിക്കാൻ ബിജെപി പയറ്റിയ തന്ത്രങ്ങൾ ഫലം കാണുകയായിരുന്നു.
പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസിന് മുമ്പിൽ 3 സാധ്യതകൾ; 2 വർഷത്തിനുള്ളിൽ മടങ്ങണം, 2024ൽ രാഹുൽ നയിക്കും
ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് ധാരണയായി എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ 250 സീറ്റുകൾ നേടണമെന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കങ്ങൾ.
ലക്ഷ്യം 250
തൃണമൂൽ കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കളെ പുറത്തെത്തിച്ചും അടിത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തിയും മുന്നോട്ട് പോകാനാണ് പദ്ധതി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിരവധി തൃണമൂൽ നേതാക്കൾ ബിജെപി പാളയത്തിൽ എത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കൂടുതൽ പ്രാദേശിക നേതാക്കളെ കൂടി പാർട്ടിയിൽ എത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ
2014ൽ പശ്ചിമ ബംഗാളിൽ 2 സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്. എന്നാൽ ഇക്കുറി 18 സീറ്റുകളിലേക്കാണ് ബിജെപിയുടെ നേട്ടം ഉയർന്ന്. 42 ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 22 സീറ്റുകളും നേടി. സംസ്ഥാനത്തെ 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2021ൽ നടക്കും.
തൃണമൂലിലെ പറപ്പിക്കാൻ
ബംഗാൾ ഭരിക്കേണ്ടത് പുറമേക്കാരല്ലെന്നും ബിജെപിക്കാർ പുറത്ത് നിന്നുള്ളവരാണെന്നുമാണ് മമതാ ബാനർജി ഉയർത്തുന്ന പ്രധാന ആരോപണം. ബിജെപി അധികാരത്തിലെത്തിയാൽ ഒരു ബംഗാളിയാകും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുക എന്ന് മമതയുടെ ബംഗാൾ വാദത്തിന് അമിത് ഷാ മറുപടി നൽകിയിരുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി വ്യവസായവൽക്കരണം, പൗരത്വ ഭേദഗതി ബിൽ, തുടങ്ങിയ വാഗ്ദാനങ്ങൾ മുൻ നിർത്തിയാവും ഇക്കുറി ബിജെപിയുടെ പ്രചാരണം.
ഭരണത്തുടർച്ചയെന്ന് ബിജെപി
സംസ്ഥാനത്ത് കോൺഗ്രസും ഇടതുപക്ഷവും നിലവിലെ സാഹചര്യത്തിൽ തീർത്തും അപ്രസക്തമാണ്. ബിജെപിയും തൃണമൂലും തമ്മിലാണ് പോരാട്ടം. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബംഗാൾ അശാന്തമാണ്. ബിജെപി-തൃണമൂൽ സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അധികാരം പിടിക്കാനുള്ള ബിജെപിയുടെ നീക്കം നടക്കില്ലെന്നും 2021ലും ഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് തൃണമൂൽ നേതൃത്വം അവകാശപ്പെടുന്നത്.
ബിജെപിക്ക് മുന്നേറ്റം
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 40.5 ശതമാനമായി ഉയർന്നിരുന്നു. ആറ് എംഎൽഎമാരാണ് നിലവിൽ ബിജെപിക്കുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റുകൾ നേടുമെന്നായിരുന്നു ബിജെപിയുടെ അവകാശ വാദം. ഇതിൽ 18 എണ്ണം നേടാനായി. നിയമസഭയിൽ 250 സീറ്റുകളാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകൾ നടന്നു വരികയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വർഗീയ വ്യക്തമാക്കി.
കാലിടറി തൃണമൂൽ
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 34 സീറ്റുകളാണ് തൃണമൂൽ കോൺഗ്രസ് നേടിയത്. ഇക്കുറി 22ലേക്ക് ചുരുങ്ങി. കോൺഗ്രസിന്റെ സീറ്റ് നേട്ടം നാലിൽ നിന്നും രണ്ടായപ്പോൾ സിപിഎമ്മിന് അക്കൗണ്ട് തുറക്കാൻ പോലുമായില്ല. ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമായി മാറുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ശക്തമാക്കാൻ
ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തമാക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രാദേശിക നേതൃത്വങ്ങളുടെ പ്രവർത്തനം വിലയിരുത്തും. തൃപ്തികരമല്ലെങ്കിൽ പുതിയ ആളുകൾക്ക് ചുമതല നൽകും. സംസ്ഥാന വ്യാപകമായി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനാകുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാലായി തിരിച്ച്
അസംബ്ലി സീറ്റുകളായി എ,ബി,സി,ഡി എന്ന് നാലായി തിരിച്ചാണ് പ്രവർത്തനം. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. 130 സീറ്റുകളാണ് എ കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പരിഗണിച്ച് 65 സീറ്റുകൾ ബി കാറ്റഗറിയിലും ഉൾപ്പെടുത്തിയിരിക്കുന്നു. മോശം പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളാണ് സി,ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ മൂന്ന് കാറ്റഗറിയിലുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും പ്രവർത്തനങ്ങൾ.