കർണാടകയിൽ യെദ്യൂരപ്പ യുഗം അവസാനിക്കുന്നു? പുതിയ അധ്യക്ഷനെ കണ്ടെത്താൻ ബിജെപി, അടിമുടി മാറ്റം
ബെംഗളൂരു: കപ്പിനും ചുണ്ടിനും ഇടയിലാണ് കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയുടെ ഭരണം ബിജെപിക്ക് നഷ്ടമായത്. മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും 55 മണിക്കൂർ നേരം മാത്രമാണ് യെദ്യൂരപ്പയുടെ മുഖ്യമന്ത്രിപദത്തിന് ആയുസുണ്ടായിരുന്നുള്ളു. 105 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസും ജെഡിഎസും കൈകൊടുത്തതോടെയാണ് ബിജെപിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞത്. 13 മാസം പ്രായമുള്ള കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി എല്ലാ വഴികളും തേടിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പയാണ് എല്ലാ നീക്കങ്ങൾക്കും ചുക്കാൻ പിടിച്ചത്.
കോൺഗ്രസ് നേതാക്കൾക്ക് മുമ്പിൽ വീണ്ടും വാതിൽക്കൊട്ടിയടച്ച് വിമതർ; അവസാന ശ്രമവും പാളി
കർണാടകയിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ പിന്നിൽ യെദ്യൂരപ്പയാണെന്നാണ് കോൺഗ്രസും ജെഡിഎസും ആരോപിക്കുന്നത്. സഖ്യ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായേക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചന. കർണാടകയിൽ ബിജെപി ജയത്തോട് അടുക്കുമ്പോൾ അധ്യക്ഷ സ്ഥാനത്ത് നിന്നും യെദ്യൂരപ്പ പടിയിറങ്ങേണ്ടി വരുമെന്നാണ് സൂചന. കർണാടകയിൽ പുതിയ അധ്യക്ഷനായുള്ള തിരച്ചിൽ ബിജെപി ആരംഭിച്ചു കഴിഞ്ഞു.
യെദ്യൂരപ്പ പടിയിറങ്ങുന്നു?
വിമത എംഎൽഎമാരുടെ കൂട്ടരാജിയോടെ കർണാടകയിൽ കടുത്ത പ്രതിസന്ധിയിലാണ് സഖ്യ സർക്കാർ. എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ 105 എംഎൽഎമാരുള്ള ബിജെപിക്ക് സർക്കാർ രൂപികരിക്കാൻ സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് സ്വതന്ത്ര്യന്മാുടെ പിന്തുണയും ബിജെപിക്കുണ്ട്. കർണാടകയിൽ അധികാരത്തിലെത്തിയാലും ഇല്ലെങ്കിലും കർണാടക ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും യെദ്യൂരപ്പയെ മാറ്റേയേക്കുമെന്നാണ് റിപ്പോർട്ടുകൾ. യെദ്യൂരപ്പയുടെ പകരക്കാരനുവേണ്ടിയുള്ള അന്വേഷണം ദേശീയ നേതൃത്വം ആരംഭിച്ചു കഴിഞ്ഞതായാണ് സൂചനന.
വിജയത്തോടെ പടിയിറക്കം
വിശ്വാസ വോട്ടെടുപ്പിൽ സഖ്യ സർക്കാരിനെ പരാജയപ്പെടുത്താനായാൽ യെദ്യൂരപ്പയാകും കർണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുക എന്നകാര്യത്തിൽ സംശയമില്ല. അങ്ങനെയെങ്കിൽ ആഘോഷ പൂർവ്വമായിരിക്കും അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള പടിയിറക്കം. നിലവിലെ പ്രതിസന്ധികളെ അതിജീവിക്കാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് സാധിച്ചാലും ഇല്ലെങ്കിലും അധ്യക്ഷ പദവിയിൽ നിന്നും യെദ്യൂരപ്പയെ മാറ്റാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
ശക്തി കേന്ദ്രം
കർണാടകയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചതിൽ യെദ്യൂരപ്പയുടെ പങ്ക് ചെറുതല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന് പിന്നിൽ മോദി പ്രഭാവത്തെക്കാൾ കൂടുതൽ പ്രതിഫലിച്ചത് യെദ്യൂരപ്പയുടെ പരിശ്രമങ്ങളാണെന്ന് ബിജെപി കേന്ദ്രങ്ങൾ തന്നെസമ്മതിക്കുന്നു. സംസ്ഥാനത്ത് ആകെയുള്ള 28 സീറ്റുകളിൽ 25 ഇടത്തും വിജയിച്ചത് ബിജെപിയാണ്. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ഓൾഡ് മൈസൂർ പ്രദേശങ്ങളിൽ പോലും വിള്ളലുണ്ടാക്കി ബിജെപിയുടെ സ്വാധീനം ഉറപ്പിച്ചത് യെദ്യൂരപ്പയുടെ നേട്ടമാണ്. എങ്കിലും ഒരു അധികാരക്കൈമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് നേതൃത്വം.
പുതിയ അധ്യക്ഷൻ
ആർഎസ്എസ് പശ്ചാത്തലമുള്ള ഒരു നേതാവിനെയാണ് യെദ്യൂരപ്പയുടെ പകരക്കാരനായി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ദേശീയ കേന്ദ്രങ്ങൾ പരിഗണിക്കുന്നതെന്നാണ് സൂചന. ചിക്കമംഗളൂരു എംഎൽഎ സിടി രവി, ബി എൽ സന്തോഷ് എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്ന് കേൾക്കുന്നത്. അതേ സമയം സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി ബിഎൽ സന്തോഷിനെ നിയമിച്ചതോടെ സിടി രവിയുടെ സാധ്യത വർദ്ധിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സിടി രവിയേയോ ബിഎൽ സന്തോഷിനേയോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ബിജെപിയുടെ ലക്ഷ്യം
ബിഎൽ സന്തോഷിനെയോ സിടി രവിയേയോ സംസ്ഥാനത്ത് പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടുന്നതോടെ ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ശക്തി കേന്ദ്രമായി കർണാടകയെ മാറ്റുക എന്ന ലക്ഷ്യമാണ് ബിജെപിക്ക് മുന്നിലുള്ളത്. ശക്തമായ ആർഎസ്സ്എസ് പശ്ചാത്തലമുള്ള ഒരാൾ തന്നെ വേണം യെദ്യൂരപ്പയുടെ പകരക്കാരൻ ആവേണ്ടത് എന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ദക്ഷിണേന്ത്യയിലെ ഉത്തർപ്രദേശാക്കി കർണാടകയെ മാറ്റുകയാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം വിമത എംഎൽഎമാരുടെ രാജി അംഗീകരിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ അവരെ മത്സരിപ്പിക്കുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നു.