'മധ്യപ്രദേശില്‍ ബിജെപി കളി തുടങ്ങി,ഏക ബിഎസ്പി എംഎല്‍എയെ ദില്ലിയിലേക്ക് കടത്തി'; ഗുരുതര ആരോപണം
ഭോപ്പാല്‍: രാജ്യസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമം തുടങ്ങിയെന്ന ആരോപണം ശക്തം. മധ്യപ്രദേശിലാണ് ബിജെപി ഇത്തരം നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്. മാര്‍ച്ച് 27 നാണ് രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന 55 സീറ്റുകളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്
അതിന് മുന്‍പ് സംസ്ഥാനത്തെ ഏക ബിഎസ്പി എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ബിജെപി വലയിലാക്കാന്‍ ശ്രമിക്കുകയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന്റെ ആരോപണം. വിശദാംശങ്ങളിലേക്ക്
ദില്ലിയിലേക്ക്
മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളില്‍ ഓരോ സീറ്റുകള്‍ വീതം ബിജെപിക്കും കോണ്‍ഗ്രസിനും ലഭിക്കും. മൂന്നാമത്തെ സീറ്റിലുള്ള കോണ്‍ഗ്രസ് വിജയം അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു ദിഗ്വിജയ് സിംഗ് ആരോപിച്ചത്. ഇതിന്റെ ഭാഗമായി ബിഎസ്പി, കോണ്‍ഗ്രസ് , സമാജ്വാദി പാര്‍ട്ടി എംഎല്‍എമാരെ ബിജെപി ദില്ലിയിലേക്ക് കടത്താന്‍ ശ്രമിക്കുകയാണെന്ന് ദിഗ്വിജയ് സിംഗ് ആരോപിച്ചു.
വെല്ലുവിളി
കഴിഞ്ഞ ദിവസം സര്‍ക്കാരിലെ ഏക ബിഎസ്പി എംഎല്‍എയായ രമാ ഭായിയെ ബിജെപി ദില്ലിയിലേക്ക് കടത്തിയിരുന്നുവെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. മുന്‍ ബിജെപി മന്ത്രി ഭൂപേന്ദ്ര സിംഗ് അല്ലേ രമാ ഭായിയെ ചാര്‍ട്ടഡ് ഫ്ലൈറ്റില്‍ ഭോപ്പാലില്‍ നിന്ന് ദില്ലിയിലേക്ക് എത്തിച്ചതെന്ന് ദിംഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ എന്തെങ്കിലും വിശദീകരിക്കാനുണ്ടോ എന്നായിരുന്നു ബിജെപിയെ സിംഗ് വെല്ലുവിളിച്ചത്.
സര്‍ക്കാരിനെ താഴെയിറക്കാന്‍
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി പണവും പദവിയും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന ആരോപണങ്ങള്‍ തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു. ഇത്തരം ആരോപണങ്ങള്‍ സ്ഥിരീകരിച്ച് ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ നേതാവായിരുന്നു ബിഎസ്പി എംഎല്‍എയായ രമാ ഭായി.
60 കോടി വാഗ്ദാനം
സര്‍ക്കാരിനെ താഴെയിറക്കാന്‍ തനിക്ക് 60 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് രമാഭായി കഴിഞ്ഞ മെയില്‍ ആരോപിച്ചിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നിലനില്ക്കുകയെന്നത് അത്യാവശ്യമാണെന്നായിരുന്നു അന്ന് രമാഭായ് സിംഗ് ഇതിനോട് പ്രതികരിച്ചത്.
കോടികള്‍ വീശി
അതേസമയം രാജ്യസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോടികള്‍ വീശി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ദിഗ്വിജയ് സിംഗ് ആവര്‍ത്തിച്ചു. 15 വര്‍ഷം മധ്യപ്രദേശില്‍ അധികാരത്തിലിരുന്ന ശിവരാജ് സിംഗ് ചൗഹാനും നരോത്തം മിശ്രയും അധികാരത്തില്‍ നിന്ന് പുറത്തായെങ്കിലും പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറായിട്ടില്ലെന്നായിരുന്നു സിംഗ് പറഞ്ഞത്.
25 മുതല്‍ 35 കോടി
25 മുതല്‍ 35 കോടി വരെ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്തുവെന്നും ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു.അഞ്ച് കോടിയാണ് അഡ്വാന്‍സ്. രാജ്യസഭ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചാല്‍ പകുതി തുക നല്‍കും. പിന്നാലെ സര്‍ക്കാരിനെ അട്ടിമറിച്ചാല്‍ ബാക്കി തുക എന്നതാണ് ബിജെപി ഡീല്‍ എന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ ആരോപണം.
ഓപ്പറേഷന് ലോട്ടസ്
ഉടന്‍ തന്നെ ബിജെപി മറ്റൊരു ഓപ്പറേഷന് ലോട്ടസ് മധ്യപ്രദേശില്‍ പുറത്തടുക്കുമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞിരുന്നു. 230 അംഗ നിയമസഭയില്‍ 144 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്. 109 അംഗങ്ങളാണ് സഭയില്‍ ബിജെപിക്ക് ഉള്ളത്. 4 സ്വതന്ത്രര്‍, രണ്ട് ബിഎസ്പി, ഒരു എസ്പി അംഗത്തിന്റേയും പിന്തുണയോടെയാണ് മധ്യപ്രേദശില്‍ സര്‍ക്കാര്‍ ഭരിക്കുന്നത്.
ബിജെപി പ്രതികരണം
അതേസമയം ഇത്തരം ആരോപണങ്ങളെ തള്ളി ബിജെപി രംഗത്തെത്തിയിരുന്നു. മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയാണ് ദിഗ് വിജയ് സിംഗ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ബിജെപി പ്രതികരിച്ചത്. നേരത്തേയും ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ സിംഗ് ഉയര്‍ത്തിയിരുന്നുവെന്നും ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞിരുന്നു.